ADVERTISEMENT

രണ്ടായി മുറിച്ച ദേശീയ സീനിയർ സ്കൂൾ മീറ്റിൽ വീണ്ടും ഒന്നാമതെത്തി കേരളം. ആൺകുട്ടികളുടെ ചാംപ്യൻഷിപ്പിൽ ഇഞ്ചോടിഞ്ച് പൊരുതിനിന്ന കർണാടകയെ മീറ്റിന്റെ അവസാനദിനം കേരളം തൂത്തുവാരിയതോടെ ഓവറോൾ കിരീടവും ഒപ്പം പോന്നു. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ചാംപ്യൻഷിപ്പുകളിൽനിന്നായി 189 പോയിന്റാണ് കേരളത്തിനുള്ളത്. കർണാടകയാണ് റണ്ണർ അപ്(93). തമിഴ്നാട് (87) മൂന്നാമത്. ഇന്നലെ സമാപിച്ച ആൺകുട്ടികളുടെ ചാംപ്യഷിപ്പിൽ  കേരളം 85 പോയിന്റ് നേടി. കർണാടക (57) രണ്ടാമതും  ഹരിയാന(40) മൂന്നാമതുമെത്തി.

ആൺകുട്ടികളുടെ ചാംപ്യൻഷിപ്പിൽനിന്ന് 5 സ്വർണവും 5 വെള്ളിയും 4 വെങ്കലവുമാണ് കേരളത്തിന്റെ സമ്പാദ്യം. ഇന്നലെ 2 സ്വർണവും 4 വെള്ളിയും കേരളം നേടി. കെ.എം.മുഹമ്മദ് ഷദാൻ (400 മീറ്റർ ഹർഡിൽസ് – സ്വർണം), സി.ഡി. അഖിൽകുമാർ (ട്രിപ്പിൾ ജംപ്–  സ്വർണം), അനന്തു വിജയൻ (400 മീറ്റർ ഹർഡിൽസ് – വെള്ളി), ആദർശ്ഗോപി (800 മീറ്റർ – വെള്ളി), എ.അജിത്ത് (ട്രിപ്പിൾജംപ് – വെള്ളി) എന്നിവരാണ് കേരളത്തിനായി ഇന്നലെ മെഡൽ നേടിയത്. 4– 400 മീറ്റർ റിലേയിലും കേരളത്തിനാണു വെള്ളി. ഉത്തർപ്രദേശിന്റെ ജാവലിൽ താരം രോഹിത് യാദവ് ആൺകുട്ടികളുടെ വിഭാഗത്തിലെ മികച്ച അത്‌ലീറ്റായി തിരഞ്ഞെടുക്കപ്പെട്ടു.

4x400-relay-silver
4-400 മീറ്റർ റിലേയിൽ വെള്ളി നേടിയ മുഹമ്മദ് സെയ്ഫ്, എം.ജോയൽ, നന്ദു മോഹൻ,അനന്തു വിജയൻ

104 പോയിന്റോടെയാണ് പെൺകുട്ടികളുടെ ചാംപ്യൻഷിപ് കേരളം നേടിയതെങ്കിൽ ആൺകുട്ടികളുടെ ചാംപ്യൻഷിപ്പിൽ പോയിന്റ് കുറച്ചു കുറഞ്ഞു(85). അതേസമയം, ആദ്യ 6 സ്ഥാനങ്ങൾക്ക് പോയിന്റ് നൽകാൻ തീരുമാനിച്ചത് സ്കോർബോർഡിൽ വൻ കുതിച്ചു ചാട്ടത്തിനിടയാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ ഹരിയാനയിൽ നടന്ന സീനിയർ സ്കൂൾ മീറ്റിൽ 88 പോയിന്റോടെയാണ് കേരളം ഓവറോൾ ചാംപ്യന്മാരായതെങ്കിൽ ഇത്തവണ 189 പോയിന്റോടെയാണ് കിരീടം നേടിയത്.

പാലക്കാടൻ ചാട്ടം

ട്രിപ്പിൾ ജംപ് പിറ്റിൽ പാലക്കാടിന്റെ സമ്പൂർണ ആധിപത്യം. മുണ്ടൂർ എച്ച്എസ്എസിലെ സി.ഡി. അഖിൽകുമാർ (15.38 മീറ്റർ) ചാടി സ്വർണം നേടിയപ്പോൾ പറളി എച്ച്എസ്എസിലെ എ.അജിത്ത് (15.20 മീറ്റർ) വെള്ളി നേടി. പ്ലസ് വൺ വിദ്യാർഥിയായ അഖിൽ കുമാറിന്റെ ആദ്യ ദേശീയ സ്വർണം കൂടിയാണിത്. എൻ.എസ്. സിജിനാണ് പരിശീലകൻ

Akhilkumar-tripple-jump-gold
ദേശീയ സീനിയർ സ്കൂൾ മീറ്റിൽ ട്രിപ്പിൾ ജംപിൽ സ്വർണം നേടുന്ന സി.ഡി.അഖിൽ കുമാർ

കടമ്പ കടന്ന് കേരളം

400 മീറ്റർ ഹർഡിൽസിൽ കേരളത്തിന്റെ തന്നെ കെ.എം.മുഹമ്മദ് ഷദാനും  അനന്തു വിജയനും തമ്മിലായിരുന്നു മത്സരം. 53.30 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഷദാൻ സ്വർണം നേടി. അനന്തു വിജയൻ (53.42 സെക്കൻഡ്) വെള്ളിയും. കോഴിക്കോട് മാനാഞ്ചിറ മോഡൽ എച്ച്എസ്എസിൽ പ്ലസ് ടു വിദ്യാർഥിയായ ഷദാൻ കോഴിക്കോട് സായിയിലാണു പരിശീലിക്കുന്നത്. ഇരവിപേരൂർ സെന്റ് ജോൺസ് എച്ച്എസ്എസ് വിദ്യാർഥിയാണ് അനന്തു വിജയൻ.

വെള്ളിത്തിളക്കം

1500 മീറ്ററിൽ സ്വർണം നേടിയ ആദർശ് ഗോപി ഇന്നലെ നടന്ന 800 മീറ്ററിൽ വെള്ളി നേടി ഇരട്ട മെഡൽ തികച്ചു. കണ്ണൂർ അങ്ങാടിക്കടവ് സ്വദേശിയായ ആദർശ് കോതമംഗലം മാർബേസിലിൽ പ്ലസ് ടു വിദ്യാർഥിയാണ്. സ്വർണം പ്രതീക്ഷിച്ചിറങ്ങിയ 4–400 മീറ്റർ റിലേയിൽ കേരളം രണ്ടാമതായി. സമയം: 3.18 മിനിറ്റ്. അനന്തു വിജയൻ, മുഹമ്മദ് സെയ്ഫ്, നന്ദു മോഹൻ, എം.ജോയൽ എന്നിവരാണ് കേരളത്തിനായി ഓടിയത്.

muhammed-shadan
ദേശീയ സീനിയർ സ്കൂൾ മീറ്റിൽ 400 മീറ്റർ ഹർഡിൽസിൽ സ്വർണം നേടുന്ന കെ.മുഹമ്മദ് ഷദാൻ

ഏക റെക്കോർഡ്

200 മീറ്ററിലാണ് ആൺകുട്ടികളുടെ ചാംപ്യൻഷിപ്പിലെ ഏക മീറ്റ് റെക്കോർഡ് പിറന്നത്. കർണാടകയുടെ വി.ശശികാന്ത്  21.74 സെക്കൻഡിൽ കർണാടകയുടെ തന്നെ മനിഷ് 2015ൽ സ്ഥാപിച്ച റെക്കോർഡ് (21.90 സെക്കൻഡ്) മറികടന്നു. 

മെഡൽ വഴികൾ

2 ടീം ഇനങ്ങളിൽ ഉൾപ്പെടെ 19 ഇനങ്ങളിൽ നിന്ന് ആൺകുട്ടികൾ നേടിയത് ആകെ 14 മെഡലുകൾ. ഇതിൽ 5 സ്വർണവും 5 വെള്ളിയും 4 വെങ്കലവും ഉൾ‌പ്പെടുന്നു. വിവിധ മൽസര വിഭാഗങ്ങളിൽ ആൺകുട്ടികളുടെ  പ്രകടനം ഇങ്ങനെ. 

 ജംപ് 

മത്സര ഇനങ്ങൾ – 4 

( ലോങ് ജംപ്, ട്രിപ്പിൾ ജംപ്, ഹൈജംപ്, പോൾ വോൾട്ട്)

കേരളത്തിന്റെ മെഡൽ– 5

സ്വർണം: എ.കെ.സിദ്ധാർഥ് (പോൾവോൾട്ട്), സി.ഡി. അഖിൽ കുമാർ (ട്രിപ്പിൾ ജംപ്)

വെള്ളി: എ.അജിത് കുമാർ (ട്രിപ്പിൾജംപ്)

വെങ്കലം: അലൻ ജോസ് (ഹൈജംപ്), 

കെ.എം.ശ്രീകാന്ത് (ലോങ്ജംപ്)

 ത്രോ

ആകെ മത്സരങ്ങൾ –4 

(ജാവലിൻ, ഹാമർ, ഷോട്പുട്ട്, ഡിസ്കസ് ത്രോ )

കേരളത്തിന്റെ മെഡൽ– 0 

റൺ 

ആകെ മത്സര ഇനങ്ങൾ – 10 (100 മീ, 200 മീ, 400 മീ, 800മീ., 100 മീറ്റർ ഹർഡിൽസ്, 400 മീറ്റർ ഹർഡിൽസ്, 1500 മീറ്റർ, 3000 മീറ്റർ, 4*100 മീറ്റർ റിലേ, 4* 400 മീറ്റർ റിലേ )

കേരളത്തിന്റെ മെഡൽ – 9

സ്വർണം: കെ.ഫാദിഹ്(110 മീറ്റർ ഹർഡിൽസ്), ആദർശ് ഗോപി(1500 മീറ്റർ),

കെ.എം. മുഹമ്മദ് ഷദാൻ (400 മീറ്റർ ഹർഡിൽസ്)

വെള്ളി: ആദർശ് ഗോപി (800 മീറ്റർ), അനന്തു വിജയൻ (400 മീറ്റർ ഹർഡിൽസ്) 4*100 മീറ്റർ റിലേ, 4*400 മീറ്റർ റിലേ

വെങ്കലം: സി.അഭിനവ് (100 മീറ്റർ), അനന്തു വിജയൻ (400 മീറ്റർ)

വോക് 

ആകെ മത്സര ഇനങ്ങൾ– 1

മെഡൽ – 0

2 ടീം ഇനങ്ങളിൽ ഉൾപ്പെടെ 19 ഇനങ്ങളിൽ നിന്നായി ആകെ 15 മെഡലുകളാണു പെൺകുട്ടികളുടെ സമ്പാദ്യം.  ഇതിൽ 6 സ്വർണവും 7 വെള്ളിയും 2 വെങ്കലവും ഉൾപ്പെടുന്നു. വിവിധ വിഭാഗങ്ങളിൽ പെൺകുട്ടികളുടെ പ്രകടനം ഇങ്ങനെ. 

 ജംപ് 

ആകെ മത്സര ഇനങ്ങൾ – 4 ( ലോങ് ജംപ്, ട്രിപ്പിൾ ജംപ്, ഹൈജംപ്, പോൾ വോൾട്ട്)

കേരളത്തിന്റെ മെഡൽ–  6 

സ്വർണം നേടിയവർ: സാന്ദ്രബാബു (ലോങ്ജംപ്, ട്രിപ്പിൾ ജംപ്), മെറിൻ ബിജു(ഹൈജംപ്)

വെള്ളി നേടിയവർ: എം.ജിഷ്ണ (ഹൈജംപ്), മെറിൻ ബിജു (ട്രിപ്പിൾജംപ്), നിവ്യ ആന്റണി (പോൾ വോൾട്ട്)

ത്രോ

ആകെ മത്സരങ്ങൾ –4 (ജാവലിൻ, ഹാമർ, ഷോട്പുട്ട്, ഡിസ്കസ് ത്രോ )

കേരളത്തിന്റെ മെഡൽ – 1

വെങ്കലം  : മേഘ മറിയം മാത്യു (ഷോട്പുട്ട്)

റൺ 

ആകെ മൽസര ഇനങ്ങൾ – 10 (100 മീ, 200 മീ, 400 മീ, 800മീ., 100 മീറ്റർ ഹർഡിൽസ്, 400 മീറ്റർ ഹർഡിൽസ്, 1500 മീറ്റർ, 3000 മീറ്റർ, 4*100 മീറ്റർ റിലേ, 4* 400 മീറ്റർ റിലേ )

കേരളത്തിന്റെ മെഡൽ – 7

സ്വർണം: അപർണ റോയ് (100 മീറ്റർ ഹർഡിൽസ്), 4*100 മീറ്റർ റിലേ, 4* 400 മീറ്റർ റിലേ. 

വെള്ളി: ആൻസി സോജൻ (100, 200 മീറ്റർ), മിന്നു പി. റോയ് (1500 മീറ്റർ), ഡെൽന ഫിലിപ് (400 മീറ്റർ ഹർഡിൽസ് )

വോക് 

ആകെ മത്സര ഇനങ്ങൾ– 1

മെഡൽ – 1

വെങ്കലം : സി.കെ. ശ്രീജ (3 കി.മീ നടത്തം)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com