യൂത്ത് അത്ലറ്റിക്സ്: ഹരിയാനക്കുതിപ്പ്; കേരളം നാലാമത്
Mail This Article
റായ്പുർ(ഛത്തീസ്ഗഡ്) ∙ ദേശീയ യൂത്ത് അത്‌ലറ്റിക് മീറ്റിന്റെ ആദ്യദിനം കേരളത്തിന് ഒരു സ്വർണമടക്കം മൂന്നു മെഡലുകൾ. ലോങ്ജംപിൽ മൂന്നാർ സ്വദേശിയായ കെ. മുഹമ്മദ് ആസിഫിനാണു സ്വർണം. പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ അനു മാത്യുവിനും 1500 മീറ്ററിൽ സി. ചാന്ദ്നിക്കും വെള്ളി.
കിരീടം തിരിച്ചു പിടിക്കാനെത്തിയ കേരളത്തെ ആദ്യദിനം തന്നെ ഹരിയാന വിറപ്പിച്ചു. 9 ഇനങ്ങളിൽ നിന്നായി 37 പോയിന്റ് നേടിയ നിലവിലെ ചാംപ്യൻമാർ പോയിന്റ് പട്ടികയിൽ കേരളത്തേക്കാൾ 20 പോയിന്റ് മുന്നിലെത്തി. ഒരു സ്വർണവും രണ്ടു വെള്ളിയും നേടിയ കേരളം മഹാരാഷ്ട്രയ്ക്കും (34) മധ്യപ്രദേശിനും(27) പിന്നിൽ നാലാമതാണ്.
ആൺകുട്ടികളുടെ 10000 മീറ്റർ നടത്തത്തിൽ മധ്യപ്രദേശിന്റെ വിശ്വേന്ദ്ര സിങ് ഇന്നലെ ദേശീയ റെക്കോർഡിട്ടു. രണ്ടാംദിനമായ ഇന്നു 12 ഇനങ്ങളിൽ ഫൈനൽ നടക്കും. പെൺകുട്ടികളുടെ 400 മീറ്ററിൽ കേരളത്തിന്റെ 3 താരങ്ങളും ആൺകുട്ടികളിൽ രണ്ടുപേരും ഫൈനലിലേക്കു യോഗ്യത നേടിയിട്ടുണ്ട്. ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിലാണു കേരളം സ്വർണം പ്രതീക്ഷിക്കുന്ന മറ്റൊരു ഇനം.