ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൻ ഇന്നു മുതൽ; ഓൾ ദ് ബെസ്റ്റ് സിന്ധു, സൈന
Mail This Article
ലോക റാങ്കിങ്ങിലെ ആദ്യ 32 പേർ മൽസരിക്കുന്ന ചാംപ്യൻഷിപ്പിൽ ഇന്ത്യയിൽ നിന്നു സിംഗിൾസ് പോരാട്ടത്തിനു സീഡ് ചെയ്യപ്പെട്ടിരിക്കുന്നതു 3 പേർ. വനിത വിഭാഗത്തിൽ പി.വി.സിന്ധു, സൈന നെഹ്‌വാൾ എന്നിവരും പുരുഷ വിഭാഗത്തിൽ കിഡംബി ശ്രീകാന്തും. 18 വർഷത്തിനു ശേഷം ഇന്ത്യയിൽ കിരീടമെത്തിക്കാനാണു മൂവരുടെയും ശ്രമം. ദേശീയ ടീം കോച്ച് പുല്ലേല ഗോപിചന്ദ് ആണ് ഏറ്റവും ഒടുവിലായി ചാംപ്യൻഷിപ്പ് ജയിച്ച ഇന്ത്യൻ താരം(2001).
ബർമിങ്ങാം∙ ഒളിംപിക്– ലോക ചാംപ്യൻഷിപ്പ് വെള്ളി മെഡൽ ജേത്രിയും അഞ്ചാം സീഡുമായ സിന്ധു ആദ്യ റൗണ്ടിൽ മുൻ ലോക 2–ാം നമ്പർ സുങ് ജി ഹ്യൂണിനെ(ദക്ഷിണ കൊറിയ) നേരിടും. ലണ്ടൻ ഒളിംപിക്സ് വെങ്കലമെഡൽ ജേത്രിയും എട്ടാം സീഡുമായ സൈന ആദ്യ റൗണ്ടിൽ സ്കോട്‌ലൻഡിന്റെ ക്രിസ്റ്റി ഗിൽമോറിനെ നേരിടും.
ഇന്ത്യയുടെ 2 സൂപ്പർ താരങ്ങളുടെയും ആദ്യ റൗണ്ട് എതിരാളികൾക്കെതിരായ റെക്കോർഡ് വ്യത്യസ്തമാണ്. ഗിൽമോറിനെതിരായ ആറിൽ ആറു മൽസരവും സൈന വിജയിച്ചു. സിന്ധുവും സുങ് ജിയും തമ്മിലുള്ള കഴിഞ്ഞ 14 മൽസരങ്ങളിൽ നേരിയ ലീഡ്(8–6) സിന്ധുവിന് അവകാശപ്പെടാമെന്നു മാത്രം.
കഴിഞ്ഞ വർഷം 3 മൽസരങ്ങളിൽ രണ്ടിലും വിജയം സുങ് ജിയ്ക്കായിരുന്നു. കഴിഞ്ഞ വർഷം സിന്ധു സെമി വരെ എത്തിയിരുന്നു. എന്നാൽ കിരീടത്തിന് അടുത്തുവരെ എത്തിയത് സൈനയാണ്. 2015ൽ ഫൈനലിൽ പരാജയം.