പരീക്ഷ എഴുതാതെ ഓടി; സ്വർണവുമായി മടക്കം
Mail This Article
എസ്എസ്എൽസി പരീക്ഷ എഴുതാൻ പറ്റാത്തതിനാൽ സേ പരീക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷ ഇപ്പോഴും ഫയലിൽ ഉറങ്ങുകയാണ്. മറുപടിക്കു കാത്തുനിൽക്കാതെ മുന്നോട്ട് ഓടിയ സി.ആർ. അബ്ദുൽ റസാഖിന് ഹോങ്കോങ്ങിൽ നടക്കുന്ന ഏഷ്യൻ യൂത്ത് അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ 400 മീറ്ററിൽ സ്വർണം. 48.17 സെക്കൻഡിലായിരുന്നു ഫിനിഷ്. പാലക്കാട് മാത്തൂർ സിഎഫ്ഡി ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്.
ഇന്ത്യൻ ടീമിൽ ഇടം നേടിയപ്പോൾ എസ്എസ്എൽസി സേ പരീക്ഷ എഴുതാൻ അനുമതി ആവശ്യപ്പെട്ടു നിവേദനം നൽകിയിരുന്നു. ഇതു വരെ അനുമതി ലഭിച്ചിട്ടില്ല. എസ്എസ്എൽസി പരീക്ഷ തുടങ്ങിയ 13നാണ് ഇന്ത്യൻ ടീം ഹോങ്കോങ്ങിലേക്കു പുറപ്പെട്ടത്. 9നു റസാഖും ഇന്ത്യൻ ടീമിനൊപ്പം ഡൽഹിയിലെത്തും. തുടർന്നു നാട്ടിലെത്തുമ്പോഴേക്കും പകുതി പരീക്ഷകൾ കഴിയും. ബാക്കിയുള്ള പേപ്പറുകൾ എഴുതാമെങ്കിലും ഉന്നത പഠനത്തിനുള്ള യോഗ്യത ലഭിക്കില്ല. ഇതറിഞ്ഞാണു മുൻകൂട്ടി സേ പരീക്ഷ എഴുതാൻ അനുമതി തേടിയത്. സേ എഴുതാനാവുമെന്നു വിശ്വാസമുണ്ടെന്നു പരിശീലകൻ കെ. സുരേന്ദ്രനും റസാഖിന്റെ രക്ഷിതാക്കളായ റഷീദും ഷാജിതയും പറഞ്ഞു. ഇന്നലെ ഇന്ത്യ 4 സ്വർണം നേടി.
10 കിലോമീറ്റർ നടത്തത്തിൽ ഇന്ത്യയുടെ വിശ്വേന്ദ്ര സിങ് 44:09.75 മിനിറ്റിൽ ഏഷ്യൻ റെക്കോർഡ് സ്വന്തമാക്കി. ഇന്ത്യൻ താരം സഞ്ജയ് കുമാറിന്റെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് (45:30.39) തിരുത്തിയത്. ഏഴു സ്വർണം, രണ്ടു വെള്ളി, 5 വെങ്കലം എന്നിവയോടെ മീറ്റിന്റെ രണ്ടാംദിനം ഇന്ത്യ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.