ADVERTISEMENT

ഭുവനേശ്വർ ∙ സ്വവർഗ അനുരാഗിയാണെന്നു വെളിപ്പെടുത്തി വിവാദം സൃഷ്ടിച്ച ഇന്ത്യൻ വനിതാ അത്‍ലീറ്റ് ദ്യുതി ചന്ദ് ഒരു വിഭാഗം മാധ്യമങ്ങൾക്കെതിരെ രംഗത്ത്. തന്റെ പ്രണയിനിക്കു പൊതുസമൂഹത്തിനു മുന്നിൽ വരാൻ താൽപര്യമില്ലെന്ന് പറഞ്ഞിട്ടും അവരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ചികഞ്ഞെടുക്കാൻ ഒരു വിഭാഗം മാധ്യമങ്ങൾ ശ്രമിക്കുകയാണെന്ന് ദ്യുതി ആരോപിച്ചു. പ്രണയിനിയുടെ പേരും ചിത്രവും ചിലർ പുറത്തുവിട്ടു. മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കാനുള്ള മര്യാദ എല്ലാവരും കാണിക്കണമെന്ന് ദ്യുതി ആവശ്യപ്പെട്ടു.

സ്വവർഗ അനുരാഗിയാണെന്ന വെളിപ്പെടുത്തലിന്റെ പേരിൽ തന്നെ ബ്ലാക്ക്മെയിൽ ചെയ്യുകയും വിമർശിക്കുകയും ചെയ്യുന്നവർക്കെതിരെ നിയമസഹായം തേടുമെന്നും ദ്യുതി വ്യക്തമാക്കി. ഇത്തരം ആളുകൾക്കും സ്ഥാപനങ്ങൾക്കുമെതിരെ നിയമത്തിന്റെ സഹായം തേടും. തന്റെ സ്വകാര്യജീവിതത്തിൽ ഒളിഞ്ഞുനോക്കാനാണ് ഒരുവിഭാഗം മാധ്യമങ്ങളുടെ ശ്രമമെന്നും ദ്യുതി വിമർശിച്ചു. തന്റെ സ്വകാര്യതയെ മാനിക്കാതെ ബുദ്ധിമുട്ടിക്കുന്നത് ബന്ധുക്കളാണെങ്കിലും വെറുതെ വിടില്ലെന്ന് ദ്യുതി മുന്നറിയിപ്പു നൽകി. 

തന്നെ സഹോദരി ഭീഷണിപ്പെടുത്തുന്നതായും 25 ലക്ഷം രൂപ ആവശ്യപ്പെട്ടതായും ദ്യുതി ചന്ദ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പത്തൊമ്പതുകാരിയായ ഒരു പെൺസുഹൃത്ത് തനിക്കുണ്ടെന്നും ഭാവിയിൽ ഒരുമിച്ചു ജീവിക്കാനാണ് തങ്ങൾ ആലോചിക്കുന്നതെന്നും വെളിപ്പെടുത്തിയതിനു പിന്നാലെയാണിത്.  5 വർഷമായി ഞങ്ങൾ സ്നേഹത്തിലാണ്. എന്റെ ബന്ധുവാണ്. രണ്ടാം വർഷം ബിഎയ്ക്കു പഠിക്കുന്നു – ഇതായിരുന്നു ദ്യുതിയുടെ വെളിപ്പെടുത്തൽ.

സ്വവർഗ ബന്ധത്തിന്റെ പേരിൽ മൂത്ത സഹോദരി തന്നെ ഒരിക്കൽ മർദിച്ചു. ഇതേക്കുറിച്ചു പൊലീസിൽ പരാതി നൽകി. തുടർന്നാണു ബന്ധം പരസ്യമാക്കാൻ തീരുമാനിച്ചത്. വീട്ടിലെ കാര്യങ്ങൾ തീരുമാനിക്കുന്നതു മൂത്ത സഹോദരിയാണ്. സഹോദരഭാര്യയുമായി സ്വരച്ചേർച്ചയില്ലാത്തതിന്റെ പേരി‍ൽ അവരെ വീട്ടിൽനിന്നു പുറത്താക്കി. എന്റെ സുഹൃത്തിന് എന്റെ സ്വത്തിൽ നോട്ടമുണ്ടെന്നാണ് ഇപ്പോൾ സഹോദരി പറയുന്നത്. തന്നെ ജയിലിലാക്കുമെന്നും അവർ ഭീഷണിപ്പെടുത്തി. ഇല്ലെങ്കിൽ 25 ലക്ഷം രൂപ നൽകണമെന്നാണ് ആവശ്യം. – ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 2 വെള്ളി നേടിയ ദ്യുതി മാധ്യമങ്ങളോടു പറഞ്ഞു.

പുരുഷ ഹോർമോൺ അധികമാണെന്ന കാരണത്താൽ ഒന്നരവർഷത്തോളം വിലക്കു നേരിട്ട താരമാണ് ഒഡീഷയിലെ ഗോപാൽപുർ സ്വദേശിനിയായ ദ്യുതി. പിന്നീട് രാജ്യാന്തര കായിക തർക്ക പരിഹാര കോടതി വരെയെത്തിയ വ്യവഹാരത്തിന് ഒടുവിലാണ് ദ്യുതി ട്രാക്കിൽ തിരിച്ചെത്തിയത്. വനിതകളുടെ 100 മീറ്ററിൽ ദേശീയ റെക്കോർഡിന് ഉടമയാണ് ഇരുപത്തിമൂന്നുകാരിയായ ദ്യുതി.

English Summary: Will take legal shelter against being blackmailed: Dutee Chand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com