ADVERTISEMENT

കളത്തിലും കളത്തിനു പുറത്തും സൗഹൃദം സൂക്ഷിക്കുന്ന ഒട്ടേറെ കായികതാരങ്ങളുണ്ട്. കളത്തിലെ കൂട്ട് ജീവിതത്തിലേക്കു പകർത്തിയവരും കളത്തിനു പുറത്തെ സൗഹൃദം കളിത്തട്ടിൽ മികവിനു പാലമാക്കിയവരും അവർക്കിടയിലുണ്ട്. കായികലോകത്തെ ചില കൂട്ടുകാരിതാ...

സച്ചിൻ–കാംബ്ലി

മുംബൈയിലെ ശാരദാശ്രമം വിദ്യാമന്ദിർ സ്കൂളിൽനിന്നു തുടങ്ങിയതാണു സച്ചിൻ തെൻഡുൽക്കർ, വിനോദ് കാംബ്ലി സൗഹൃദം. രമാകാന്ത് അച്ഛരേക്കറായിരുന്നു ഇരുവരുടെയും പരിശീലകൻ. സ്കൂൾതല ടൂർണമെന്റിൽ 1988ൽ 664 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ച് ഇരുവരും റെക്കോർഡ് പുസ്തകത്തിലേക്കു കയറിയത് ഒരുമിച്ചാണ്. സച്ചിൻ ഇതിഹാസമായി മാറിയപ്പോൾ കാംബ്ലി ഇന്ത്യയ്ക്കായി104 ഏകദിനങ്ങളിലും 17 ടെസ്റ്റുകളിലും കുപ്പായമിട്ടു.

ഇപ്പോഴും ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ഇന്നലെ സച്ചിൻ പഴയൊരു ചിത്രമിട്ടപ്പോൾ കാംബ്ലി ഒരു കഥ പറഞ്ഞു: സ്കൂൾ മത്സരത്തിൽ ഞങ്ങൾ ബാറ്റ് ചെയ്യുന്നു. ഗ്രൗണ്ടിലേക്ക് ഒരു പട്ടം പറന്നിറങ്ങി വന്നു. ഞാൻ ബാറ്റിങ് നിർത്തി പട്ടം പറപ്പിക്കാൻ തുടങ്ങി. ഇതുകണ്ട് പരിശീലകൻ അച്ഛരേക്കർ മൈതാനത്തിറങ്ങി. സച്ചിൻ മിണ്ടാതെ നിന്നു. കോച്ച് എന്നെ ‘പെരുമാറി.’

വിജയൻ–അഞ്ചേരി

im-vijayan-ancheri
വിജയനും അ‍‍ഞ്ചേരിയും മുൻ ഇന്ത്യൻ താരം ബൈചുങ് ബൂട്ടിയയ്ക്കൊപ്പം (ഫയൽ ചിത്രം).

കേരള ഫുട്ബോളിലെ അടുപ്പക്കാരാണ് ഈ തൃശൂർക്കാർ: ഐ.എം.വിജയനും ജോപോൾ അ‍ഞ്ചേരിയും. അടുപ്പത്തെപ്പറ്റി ചോദിച്ചപ്പോൾ ജോപോൾ പഴയ ‘കൽക്കട്ടക്കാലം’ ഓർത്തെടുത്തു: ‘ ഞാൻ ഈസ്റ്റ് ബംഗാളിൽ കളിക്കുന്ന കാലം. ചില ശാരീരിക അസ്വസ്ഥതകൾ തോന്നിയപ്പോൾ ഡോക്ടറെ കാണിച്ചു. ഡോക്ടർക്കു സംശയം, വൃക്കരോഗമാണോ? ഞാനാകെ തളർന്നുപോയി. രക്തം പരിശോധിക്കാൻ നൽകിയശേഷം മാനസികമായും ശ‍ാരീരികമായും ക്ഷീണിതനായി ഞാൻ ഡ്രസിങ് റൂമിൽ തിരിച്ചെത്തി.

ആ സമയത്താണ് വിജയന്റെ വരവ്. രോഗസാധ്യതയെക്കുറിച്ചു പറഞ്ഞപ്പോൾ അവന്റെ മറുപടി ഇങ്ങനെ – ഒന്നൂല്ലെടാ, ഒന്നും സംഭവിക്കില്ല. റിസൽട്ട് വരട്ടെ. അപ്പോ നീ കണ്ടോ... പരിശോധനാഫലം നേരിട്ടു കണ്ടു ബോധ്യപ്പെട്ടതു പോലെയാണ് വിജയന്റെ പറച്ചിൽ. ആ വാക്കുകൾ അന്നു നൽകിയ ആത്മവിശ്വാസം വലുതായിരുന്നു. ഒടുവിൽ റിസൽട്ട് വന്നപ്പോൾ അവന്റെ വാക്കുകൾ ശരിയായി.

ചാവി–ഇനിയേസ്റ്റ

Xavi-and-Iniesta
ചാവിയും ഇനിയേസ്റ്റയും (ഫയൽ ചിത്രം).

ബാർസിലോനയുടെ ഫുട്ബോൾ നഴ്സറിയായ ലാ മാസിയ അക്കാദമിയിലൂടെ വളർന്നവരാണു സ്പെയിനിന്റെ രാജ്യാന്തര താരങ്ങളായ ചാവി ഹെർണാണ്ടസും ആന്ദ്രെ ഇനിയേസ്റ്റയും. അക്കാദമിയിൽ ഇനിയേസ്റ്റയുടെ സീനിയറാണു ചാവി. 10–ാം വയസ്സിൽ ലാ മാസിയയിലെത്തിയ ചാവി 6 വർഷം അവിടെ പഠിച്ചു. 1998ൽ ബാർസയുടെ സീനിയർ ടീമിൽ അരങ്ങേറ്റം. ഇനിയേസ്റ്റ അരങ്ങേറിയത് 2002ൽ. ബാർസയുടെ മധ്യനിരയിലെ ‘ഇരട്ട’കളായിരുന്നു ഇരുവരും.

ചാവിയുടെ കാലിൽനിന്ന് ഇനിയേസ്റ്റയുടെ കാലിലേക്ക്, ഇനിയേസ്റ്റയുടെ കാലിൽനിന്ന് ചാവിയുടെ കാലിലേക്ക്... പുൽമൈതാനങ്ങളിൽ കാൽപ്പന്തിന് ഒരിക്കലും ഉന്നംതെറ്റിയിരുന്നില്ല. ഇനിയേസ്റ്റെയപ്പറ്റി ചാവി: കളത്തിൽ ശബ്ദമുണ്ടാക്കാതെയായിരുന്നു ഞങ്ങളുടെ കളി. ഞാൻ പന്തു നീട്ടിയിടുമ്പോൾ എവിടെനിന്നോ ഇനിയേസ്റ്റ അവിടെയെത്തുമായിരുന്നു...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com