ബ്രിട്ടന്റെ ആമി ഹണ്ട്; ഇതാ വരുന്നു ‘ലേഡി ബോൾട്ട്’!
Mail This Article
ഉസൈൻ ബോൾട്ടിനെപ്പോലെയാകും നീ എന്ന് കൂട്ടുകാർ പറയുമ്പോൾ ആമി തിരിച്ചു ചോദിക്കും– ‘അതിനൊക്കെ ഇനിയെത്ര ദൂരം ഓടണം ഞാൻ!’ പക്ഷേ ആമി ഹണ്ട് അത്ര ചില്ലറക്കാരിയല്ലെന്ന് ബ്രിട്ടിഷുകാർ പറഞ്ഞു തുടങ്ങിയിരിക്കുന്നു. 200 മീറ്റർ ഓട്ടത്തിൽ അണ്ടർ–18 ലോക റെക്കോർഡ് കുറിച്ച പ്രകടനത്തോടെ.
കഴിഞ്ഞ മാസം അണ്ടർ–20 യൂറോപ്യൻ ചാംപ്യൻഷിപ്പിൽ ആമി ഫിനിഷ് ചെയ്തത് 22.42 സെക്കൻഡിൽ. അണ്ടർ–18 വിഭാഗത്തിൽ ലോക റെക്കോർഡ്. ഇപ്പോൾ വനിതാ ട്രാക്കിനെ അടക്കി ഭരിക്കുന്ന ജമൈക്കക്കാരികൾ, ഷെല്ലി ആൻഫ്രേസറോ എലെയ്ൻ തോംപ്സണോ ബ്രിട്ടിഷുകാരി ദിന ആഷർ സ്മിത്തോ ഈ പ്രായത്തിൽ ഇങ്ങനെ ഓടിയിട്ടില്ല. പക്ഷേ പുരുഷ വിഭാഗത്തിൽ ഇതേ റെക്കോർഡോടെയാണ് സാക്ഷാൽ ഉസൈൻ ബോൾട്ട് ലോക കായികരംഗത്തേക്ക് ഓടിക്കയറിയത്.
യൂറോപ്യൻ ചാംപ്യൻഷിപ്പോടെ ഈ സീസൺ നിർത്താനായിരുന്നു ആമിയുടെ പ്ലാൻ. എന്നാൽ എല്ലാവരും കൂടി മനസ്സു മാറ്റിയെടുത്തു. ‘അടുത്ത മാസം ബ്രിട്ടിഷ് ചാംപ്യൻഷിപ് ഓടണം. യോഗ്യത നേടിയാൽ ലോക ചാംപ്യൻഷിപ്പും’. അപ്പോൾ ഒളിംപിക്സോ എന്നു ചോദിച്ചാൽ ആമി പറയും. ‘അതു കുറച്ചു വലിയ ലക്ഷ്യമാണ്. അതിനു മുൻപ് പഠനം തീർക്കണം’. ഇംഗ്ലിഷ് സാഹിത്യം എ–ലെവൽ വിദ്യാർഥിയാണ് ആമി.