ബജ്‌രംഗ് പുനിയയ്ക്ക് ഖേൽ രത്ന ശുപാർശ; പുരസ്കാര പ്രഖ്യാപനം 29ന്
Mail This Article
ന്യൂഡൽഹി ∙ ഖേൽ രത്ന പുരസ്കാരം നൽകിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നു പരസ്യമായി പ്രഖ്യാപിച്ച, ഏഷ്യൻ ഗുസ്തി ചാംപ്യൻ ബജ്‌രംഗ് പുനിയയ്ക്കായി ഒടുവിൽ ശുപാർശ.
ബൈചുങ് ബൂട്ടിയ, എംസി മേരികോം തുടങ്ങിയവർ ഉൾപ്പെട്ട 12 അംഗ സമിതിയാണ്, രാജ്യത്തെ പരമോന്നത കായികപുരസ്കാരമായ രാജീവ് ഗാന്ധി ഖേൽ രത്ന നൽകാൻ ബജ്‌രംഗിന്റെ പേര് ഐകകണ്ഠ്യേന ശുപാർശ ചെയ്തത്. ബജ്‌രംഗിനൊപ്പം മറ്റൊരു താരത്തിന്റെ പേരുകൂടി സമിതി ശുപാർശ ചെയ്യുമെന്നാണു സൂചന. ജക്കാർത്ത ഏഷ്യൻ ഗെയിംസ്, ഗോൾഡ് കോസ്റ്റ് കോമൺവെൽത്ത് ഗെയിംസുകളിൽ സ്വർണം നേടിയിട്ടും കഴിഞ്ഞ വർഷം ഖേൽ രത്ന പുരസ്കാരം നൽകാത്തതിന്റെ പേരിലായിരുന്നു ബജ്‌രംഗ് കോടതിയെ സമീപിക്കാനൊരുങ്ങിയത്.
തനിക്കു ലഭിച്ച മെഡലുകൾ ഖേൽരത്നയ്ക്കു തന്നെ അർഹനാക്കുന്നുവെന്നാണു വാർത്തയോട് ഇരുപത്തിയഞ്ചുകാരനായ ബജ്‌രംഗ് പ്രതികരിച്ചത്. 65 കിലോ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ലോക ഒന്നാം നമ്പർ താരമാണ്. 2020 ഒളിംപിക്സിൽ ഇന്ത്യയുടെ സ്വർണ മെഡൽ പ്രതീക്ഷയാണ് ഈ ഹരിയാനക്കാരൻ. ഏഴരലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം ദേശീയ കായിക ദിനമായ 29ന് പ്രഖ്യാപിക്കും.