ADVERTISEMENT

ന്യൂഡൽഹി∙ ഒളിംപിക്സിൽ മെഡൽ നേടിയ ഏക മലയാളിയായ ഒളിംപ്യൻ മാനുവൽ ഫ്രെഡറിക്കിന് ധ്യാൻചന്ദ് പുരസ്കാരം ലഭിക്കും. കായിക രംഗത്തെ ആജീവനാന്ത സംഭാവനകൾ പരിഗണിച്ചാണിത്. ഇതുമായി ബന്ധപ്പെട്ട ശുപാർശ ബൈചുങ് ബൂട്ടിയ, എം.സി. മേരികോം എന്നിവരുൾപ്പെട്ട 12 അംഗ പുരസ്കാര നിർണയ സമിതി കേന്ദ്ര കായിക മന്ത്രാലയത്തിനു സമർപ്പിച്ചു. ‘ഗോൾമുഖത്തെ കടുവ’ എന്നറിയപ്പെട്ടിരുന്ന മാനുവൽ ഫ്രെഡറിക്ക്, 1972ലെ മ്യൂണിക് ഒളിംപിക്സിൽ ഹോളണ്ടിനെ തോൽപ്പിച്ചു വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോളിയായിരുന്നു. അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപവും ഉൾപ്പെടുന്നതാണ് പുരസ്കാരം. ദേശീയ കായിക ദിനമായ ഓഗസ്റ്റ് 29നാണ് ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിക്കുക. മലയാളി അത്‌ലീറ്റ് മുഹമ്മദ് അനസ് അർജുന അവാർഡിനും പരിശീലകൻ ടി.പി. ഔസേഫ് ദ്രോണാചാര്യ പുരസ്കാരത്തിനും പരിഗണിക്കപ്പെടുന്നുണ്ട്.

മ്യൂണിച്ചിൽ വെങ്കലം നേടിയ ടീമിലെ എട്ടുപേർക്കു രാജ്യം അർജുന അവാർഡും രണ്ടു പേർക്കു പത്‌മഭൂഷണും നൽകിയപ്പോൾ മാനുവലിനു മാത്രം ഒരു ബഹുമതിയും ലഭിച്ചിരുന്നില്ല. കണ്ണൂർ ബർണശേരി സ്വദേശിയായ മാനുവൽ ഫ്രെഡറിക്, ബർണശേരി ബിഇഎംയുപി സ്‌കൂൾ ടീമിൽ 11–ാം വയസ്സിൽ ഹോക്കി ടീമിൽ അംഗമായതോടെയാണ് കരിയർ ആരംഭിക്കുന്നത്. ഫുട്‌ബോളിനോടുള്ള കമ്പം പതിയെ ഹോക്കിയിലേക്കു മാറുകയായിരുന്നു. സ്‌കൂൾ കാലം കഴിഞ്ഞ് മിലിട്ടറിയിൽ ചേർന്നതോടെയാണ് ദേശീയ ടീമിൽ എത്തിയത്. പിന്നീട് ലോകം മുഴുവൻ ആരവമായ കളിക്കാലം.

16 ദേശീയ ചാംപ്യൻഷിപ്പുകൾ ടൈ ബ്രേക്കറിൽ ജയിപ്പിച്ച ഗോളി എന്ന ബഹുമതിയും ഇദ്ദേഹത്തിനു സ്വന്തം. ഏഴു വർഷം ഇന്ത്യൻ ജഴ്‌സി അണിഞ്ഞ മാനുവൽ, രണ്ടു ലോകകപ്പിൽ ഇന്ത്യയുടെ കാവലാളായി. 1973ൽ ഹോളണ്ടിൽ വെള്ളിയും 1978ൽ അർജന്റീനയിൽ ആറാം സ്‌ഥാനവും. ഇംഗ്ലണ്ട്, ഈജിപ്‌ത്, പാക്കിസ്‌ഥാൻ, ഹോളണ്ട്, പൂർവ ജർമനി, പശ്ചിമ ജർമനി, മലേഷ്യ എന്നീ രാജ്യങ്ങളിൽ ടെസ്‌റ്റ് പരമ്പരകൾ. എട്ടു രാജ്യാന്തര ടെസ്‌റ്റ്‌ വിജയം, ആർമി സർവീസ് കോർ ടീമിനായി 21 നാഷനൽ കിരീടം, എച്ച്എഎല്ലിനായി ഏഴു നാഷനൽ കിരീടം, യുപിക്കും കർണാടകയ്‌ക്കും മോഹൻ ബഗാനും വേണ്ടി കിരീടങ്ങൾ... നേട്ടങ്ങളേറെ കൊയ്തെടുത്തിട്ടും നേരിട്ടുവന്ന അവഗണനയ്ക്കു കൂടിയാണ് ഈ പുരസ്കാര ലബ്ധിയോടെ വിരാമമാകുന്നത്. ബെംഗളൂരുവിൽ വാടക വീട്ടിൽ കഴിഞ്ഞിരുന്ന മാനുവൽ ഫ്രെഡറിക്കിന് കണ്ണൂർ പയ്യാമ്പലത്ത് സംസ്ഥാന സർക്കാർ വീടു നിർമിച്ചു നൽകിയിരുന്നു.

English Sumary: Malayali Olympian Mmanuel Frederick Wins Dhyan Chand Award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com