ഫോർമുല വൺ കാറോട്ട സീസണിനു പുതുജീവൻ; ഇറ്റലിയിലും ലെക്ലയർ
Mail This Article
മോൺസ (ഇറ്റലി) ∙ ഫോർമുല വൺ കാറോട്ട സീസണിനു പുതുജീവൻ. തീർത്തും ഏകപക്ഷീയമായി മുന്നേറിയിരുന്ന മെഴ്സിഡീസ് താരങ്ങളെ തളച്ച് ഫെറാറിയുടെ പുത്തൻ താരം ചാൾസ് ലെക്ലയർ തുടർച്ചയായ 2–ാം വിജയം നേടി.
2010നു ശേഷം ഫെറാറിക്കു മോൺസയിൽ വിജയം നേടിക്കൊടുക്കുന്ന താരമായി ഇരുപത്തിയൊന്നുകാരൻ ലെക്ലയർ.
പോളിൽ മത്സരം തുടങ്ങിയ ലെക്ലയറിനെ മെഴ്സിഡീസ് താരങ്ങളായ ലൂയിസ് ഹാമിൽട്ടനും വൾത്തേരി ബൊത്താസും വിടാതെ പിന്തുടർന്നെങ്കിലും തുടക്കക്കാരന്റെ പതർച്ച അതിജീവിച്ച് ഒന്നാമനായി ഫിനിഷ് ചെയ്തു. 23–ാം ലാപ് വരെ ഹാമിൽട്ടനായിരുന്നു ചാൾസിനെ പരീക്ഷിച്ചത്.
ഹാമിൽട്ടനെ ഞെരുക്കി സർക്യൂട്ടിനു പുറത്തു ചാടിച്ചു രക്ഷപ്പെട്ടെങ്കിലും ബൊത്താസ് പിന്നാലെ കൂടി. ആ പോരാട്ടം ഫിനിഷിങ് ലൈൻ വരെ തുടർന്നു. ബൊത്താസ് രണ്ടാമനായും ഹാമിൽട്ടൻ മൂന്നാമനായും മത്സരം പൂർത്തിയാക്കി.
മോൺസയിൽ അദ്ഭുതം സൃഷ്ടിച്ചവവർ വേറെയുമുണ്ട്. റൈനോ താരങ്ങളായ ഡാനിയൽ റിക്കാർഡോയും നിക്കോ ഹൾക്കൻബർഗും നാലും അഞ്ചും സ്ഥാാനത്തെത്തി ടീമിനു മികച്ച നേട്ടം സമ്മാനിച്ചു.
ചാംപ്യൻഷിപ് പോരാട്ടത്തിൽ 284 പോയിന്റുള്ള ഹാമിൽട്ടൻ ഇപ്പോഴും ഏറെ മുന്നിലാണ്. 221 പോയിന്റോടെ ബൊത്താസ് 2–ാം സ്ഥാനത്തുണ്ട്. റെഡ് ബുൾ താരം മാക്സ് വെസ്തപ്പനാണു 3–ാം സ്ഥാനത്ത് (185). 182 പോയിന്റോടെ ലെക്ലയർ 4–ാം സ്ഥാനത്തും 169 പോയിന്റുള്ള വെറ്റൽ 5–ാം സ്ഥാനത്തുമാണ്.
ലെക്ലയറിന് ‘യെലോ കാർഡ്’
മോൺസ ∙ ജയിച്ചെങ്കിലും ചാൾസ് ലെക്ലയറിനു മത്സര നിരീക്ഷകരുടെ മുന്നറിയിപ്പ്. അപകടകരമായ ഡ്രൈവിങ്ങിനാണു താരം ബുക്ക് ചെയ്യപ്പെട്ടത്.
23–ാം ലാപ്പിൽ തന്റെ കാറിനെ മറികടക്കാൻ തുനിഞ്ഞ ഹാമിൽട്ടനെ സർക്യൂട്ടിൽ നിന്നു ഞെരിച്ചു പുറത്താക്കിയതിനാണു കറുപ്പും വെളുപ്പും കലർന്ന കൊടി ചാൾസിനെതിരെ ഉയർന്നത്.
പിഴ വിധിക്കാൻ തക്ക വലിയ കുറ്റമല്ലെങ്കിൽ ഇത്തരത്തിൽ മുന്നറിയിപ്പു നൽകുന്ന രീതി മോട്ടർ റേസിങ്ങിൽ ഉണ്ട്. 23–ാം ലാപ്പിലെ സംഭവങ്ങളിൽ ഹാമിൽട്ടൻ അനിഷ്ടം രേഖപ്പെടുത്തുകയും ചെയ്തു.