ഒളിംപിക്സിൽ ചൂട് മാറ്റാൻ സൂത്രപ്പണി; കൃത്രിമ മഞ്ഞു മഴ പരീക്ഷിച്ച് സംഘാടകർ
Mail This Article
ടോക്കിയോ ∙ അടുത്ത വർഷം ഒളിംപിക്സിനു വേദിയാകുമ്പോൾ ജപ്പാന് ഏറ്റവുമധികം തലവേദനയാകാൻ പോകുന്ന ചൂടിനെ തുരത്താൻ സൂത്രപ്പണികളുമായി സംഘാടകർ. കാണികൾക്കുമേൽ കൃത്രിമ മഞ്ഞ് പെയ്യിക്കുന്ന വിദ്യ ഇന്നലെ ഒളിംപിക് വേദികളിലൊന്നിൽ പരീക്ഷിച്ചു. ഒരു ട്രക്കിൽ സജ്ജീകരിച്ച കൂറ്റൻ യന്ത്രത്തിൽനിന്നാണു കൃത്രിമ മഞ്ഞ് കാണികളുടെ ദേഹത്തേക്കു പായിച്ചത്. കനോയിങ് ടെസ്റ്റ് ഇവന്റ് നടക്കുന്ന വേദിയിലായിരുന്നു ഇന്നലത്തെ പരീക്ഷണം.
ഗാലറിക്കു സമീപം നിർത്തിയിട്ട വാഹനത്തിൽനിന്ന് അപ്രതീക്ഷിതമായി മഞ്ഞ് ചീറ്റിയതോടെ കാണികളിൽ പലരും അമ്പരന്നു. 300 കിലോ മഞ്ഞ് 15 മിനിറ്റോളം കാണികൾക്കു നേരെ ചീറ്റിച്ചു. എന്നാൽ, മഞ്ഞ് വീണതിനുശേഷം ചൂടിനു ശമനമുണ്ടായെന്നു കാണികൾ പറഞ്ഞതായി സംഘാടകർ അറിയിച്ചു.ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ജപ്പാനിലെ സാധാരണ താപനില 30 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നാണു സംഘാടകരുടെ കണക്കുകൂട്ടൽ. താരങ്ങൾക്കും കാണികൾക്കും ചൂട് പ്രശ്നമുണ്ടാക്കിയേക്കുമെന്ന മുന്നറിയിപ്പിനെത്തുടർന്നാണു സംഘാടകർ പരിഹാരമാർഗങ്ങൾ തേടുന്നത്.
ചൂടിനെ പ്രതിരോധിക്കാൻ വേപ്പർ സ്പ്രേ, വേദികളിൽ ശീതികരിച്ച വിശ്രമ മുറികൾ, ഐസ് പായ്ക്കറ്റ് വിതരണം തുടങ്ങിയ മാർഗങ്ങളും സംഘാടകർ തേടുന്നുണ്ട്. ട്രയാത്ത്‌ലൺ ടെസ്റ്റ് ഇവന്റിനിടെ കനത്ത ചൂടുമൂലം ചില താരങ്ങൾക്കു സൂര്യാതപമേറ്റിരുന്നു.