ദേശീയ ഓപ്പൺ അത്ലറ്റിക്സിന് ഇന്നു റാഞ്ചിയിൽ തുടക്കം; ട്രാക്കിൽ... അമ്മ മലയാളം
Mail This Article
ഒരു വയസ്സുകാരൻ മകൻ സയനെ തോളിലേറ്റി വിക്ടറി ലാപ് നടത്തിയ ജമൈക്കയുടെ ഷെല്ലി ആൻ ഫ്രേസർ, ചരിത്ര സ്വർണം നേടിയശേഷം ഗാലറിയെ സാക്ഷിനിർത്തി മകൾ കാമ്രിനു മുത്തം നൽകിയ യുഎസ് താരം അലിസൻ ഫെലിക്സ്.
ദോഹയിലെ ലോക ചാംപ്യൻഷിപ് ട്രാക്കിലെ അമ്മപ്പോരിന് ഇതാ മലയാളത്തിളക്കമുള്ള ഒരു ഇന്ത്യൻ പതിപ്പ്; ഇന്ന് ഇവിടെ തുടങ്ങുന്ന ദേശീയ ഓപ്പൺ അത്‍ലറ്റിക്സിൽ പോൾവോൾട്ടിൽ മത്സരിക്കുന്ന മലപ്പുറം വഴിക്കടവ് സ്വദേശിനി ദിജ സ്വരൂപാണു ട്രാക്കിലെ ആ അമ്മ.
ബിർസാ മുണ്ട സ്റ്റേഡിയത്തിൽ ഇന്നലെ വൈകിട്ടു പരിശീലനത്തിനിറങ്ങുമ്പോൾ മകൻ ഒരു വയസ്സുകാരൻ തനയ് ദിജയ്ക്കൊപ്പമുണ്ടായിരുന്നു. ദിജയുടെ ഭർത്താവും മുൻ സ്പ്രിന്ററുമായ സ്വരൂപ് രാജൻ സർവീസസിനു തന്ത്രങ്ങളോതുമ്പോൾ തനയ് അമ്മയ്ക്കൊപ്പം ട്രാക്കിലും ഫീൽഡിലുമായി കളിചിരിയുമായി നിറഞ്ഞു. റെയിൽവേയ്ക്കായി മത്സരിക്കുന്ന ദിജ 12നു പോൾവോൾട്ടിനിറങ്ങും.
ഇരിങ്ങാലക്കുട സ്വദേശിയാണു സ്വരൂപ്. മകനുണ്ടായി 6 മാസം കഴിഞ്ഞപ്പോൾ ദിജ പരിശീലനത്തിലേക്കു മടങ്ങിയെത്തി. കഴിഞ്ഞ 3 മാസമായി പാലായിൽ കെ.പി.സതീശ്കുമാറിന്റെ ശിക്ഷണത്തിലാണ്.
മകൻ കൂടെയുള്ളതിനാൽ മത്സരത്തിനിറങ്ങുമ്പോൾ മറ്റു ടെൻഷനുകൾ ഉണ്ടാകാറില്ലെന്നു ദിജ പറയുമ്പോൾ പോൾവോൾട്ട് ബെഡിൽ തലകുത്തി മറിയുകയായിരുന്നു കുഞ്ഞു തനയ്.
ദോഹച്ചൂടിൽ റാഞ്ചിപ്പോര്
ലോക അത്‍ലറ്റിക് ചാംപ്യൻഷിപ്പിൽ ദോഹയിൽ ഇന്ത്യയ്ക്കായി ഇറങ്ങിയ താരങ്ങളെല്ലാം ഇന്നു മുതൽ റാഞ്ചിയിലെ ട്രാക്കിലുണ്ടാകും. മലയാളികളായ വൈ.മുഹമ്മദ് അനസ്, നോഹ നിർമൽ ടോം, വി.കെ.വിസ്മയ, അമോജ് ജേക്കബ് (400 മീറ്റർ), എം.പി.ജാബിർ (400 മീ. ഹർഡിൽസ്) എന്നിവർ അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ബാനറിലാണു മത്സരിക്കാനിറങ്ങുക.
ദോഹയിൽ മത്സരിച്ച അന്നു റാണി, തേജീന്ദർപാൽ ടൂർ, ദ്യുതി ചന്ദ് എന്നിവരും രംഗത്തുണ്ട്. 21 വർഷമായി ഓവറോൾ ചാംപ്യൻഷിപ് കൊണ്ടു നടക്കുന്ന റെയിൽവേക്കു തന്നെയാണ് ഇത്തവണയും മുൻതൂക്കം. മലയാളികളായ പി.യു.ചിത്ര (800, 1500 മീ), സജീഷ് ജോസഫ് (1500), കെ.പി.ബിമിൻ, ബിനീഷ് ജേക്കബ് (പോൾവോൾട്ട്), രാജാ ഉമ്മൻ, നിർമൽ ടോം (ലോങ്ജംപ്), പിന്റോ മാത്യു (110 മീ. ഹർഡിൽസ്), നീന പിന്റോ, റിന്റു മാത്യു (ലോങ്‌ജംപ്), ലിക്സി ജോസഫ് (ഹെപ്റ്റാത്‌ലൺ) എന്നിവർ റെയിൽവേ ടീമിലുണ്ട്. പരിശീലകരിലും മലയാളികളുണ്ട്: മനോജ് മാത്യു, ഉമ്മൻ തോമസ്, നിർമല നായർ. 20 പുരുഷൻമാരും 11 വനിതകളുമാണു കേരളത്തിനായി കളത്തിലിറങ്ങുന്നത്.
എം.ശ്രീശങ്കർ (ലോങ്ജംപ്), നിവ്യ ആന്റണി (പോൾവോൾട്ട്), ജിസ്ന മാത്യു (400 മീ.), അബിത മേരി മാനുവൽ, ജെസി ജോസഫ് (800 മീ) എന്നിവർ മെഡൽ പ്രതീക്ഷകളാണ്. രാജ്യത്തെ മികച്ച താരങ്ങൾ അണിനിരക്കുന്ന സർവീസസ് തന്നെ പുരുഷ കിരീടം നേടാനാണു സാധ്യത. 66 പേരാണു സർവീസസിനുവേണ്ടി പോരിനിറങ്ങുന്നത്. ജിൻസൻ ജോൺസൺ, പി.മുഹമ്മദ് അഫ്സൽ (800 മീ, 1500 മീ.) എന്നിവരുൾപ്പെടെയുള്ളവർ സർവീസസ് നിരയിലുണ്ടാവും.