അച്ഛനും അമ്മയും മോഷണക്കേസ് പ്രതികൾ, ചേട്ടൻ കൊലക്കേസ് പ്രതി; തളരാതെ ബൈൽസ്
Mail This Article
ബെർലിൻ (ജർമനി) ∙ പേര് സിമോൺ ബൈൽസ്. വയസ്സ് 22. അഞ്ചു ലോക ചാംപ്യൻഷിപ്പുകളിൽനിന്നായി 15 സ്വർണം, 3 വീതം വെള്ളിയും വെങ്കലവും. ഒളിംപിക്സിൽ 4 സ്വർണം, ഒരു വെങ്കലം. കഴിഞ്ഞ ദിവസം ജർമനിയിൽ ലോക ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ചാംപ്യൻഷിപ്പിൽ യുഎസ് വനിതാ ടീമിനെ തുടർച്ചയായ 5–ാം സ്വർണത്തിലേക്കു നയിച്ചപ്പോൾ ബൈൽസ് ചരിത്രമെഴുതി. ലോക ചാംപ്യൻഷിപ്പിലെ 21–ാം മെഡൽ. മറികടന്നത് റഷ്യയുടെ സ്വെറ്റ്‍ലാന ഖൊർഖിനയെ. ബൈൽസിന്റെ കരിയറിലെ 15–ാം ലോക സ്വർണവുമായിരുന്നു അത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ജിംനാസ്റ്റ്.
കണ്ണീരു കുടിച്ച ബാല്യമായിരുന്നു താരത്തിന്റേത്. പിതാവ് കെൽവിൻ ക്ലെമൻസ് ഭവനഭേദനത്തിനും കവർച്ചാശ്രമത്തിനും ഒട്ടേറെത്തവണ ജയിൽശിക്ഷ അനുഭവിച്ചു. അമ്മ ഷാനൻ ബൈൽസിനു മോഷണക്കുറ്റത്തിനു പലതവണ ജയിൽവാസം. സഹോദരി ആഷ്‍ലി ബൈൽസിനെ ലഹരിക്കടത്തു കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജയിൽശിക്ഷയും കിട്ടി.
കഴിഞ്ഞ ഡിസംബറിൽ പുതുവത്സര പാർട്ടിക്കിടെ 3 പേർ കൊല്ലപ്പെട്ട കേസിൽ സഹോദരൻ തോമസ് ബൈൽസ് അറസ്റ്റിലായത് ഒടുവിലത്തെ സംഭവം. മുത്തശ്ശി നെല്ലിയാണു ബൈൽസിന്റെ ഗുരു. ഇപ്പോൾ ജിംനാസ്റ്റിക്സിൽ ബൈൽസിന്റെ സ്വന്തം പേരിൽ 4 അഭ്യാസപ്രകടനങ്ങളുണ്ട്; വോൾട്ടിലും ബാലൻസ് ബീമിലും ഓരോന്നു വീതവും ഫ്ലോർ എക്സർസൈസിൽ 2 എണ്ണവും.