ഹരിയാനയെ മെരുക്കണം! കിരീടം തിരിച്ചുപിടിക്കാൻ കേരളം
Mail This Article
പെൺകരുത്തിൽ പ്രതീക്ഷവച്ചു കേരളം. ജംബോ ടീമുമായി ഹരിയാനയും മഹാരാഷ്ട്രയും ഉത്തർപ്രദേശും അടക്കമുള്ള സംസ്ഥാനങ്ങൾ. ദേശീയ ജൂനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ്പിന് ആന്ധ്രയിലെ ഗുണ്ടൂരിൽ ഇന്നു തുടക്കം.
കഴിഞ്ഞ 2 വർഷമായി കിരീടം കൈവശം വയ്ക്കുന്ന ഹരിയാനെ കീഴടക്കുകയാണു കേരളത്തിന്റെ ലക്ഷ്യം. ശക്തമായ കാറ്റും മഴയും കണ്ടു കേരളത്തിൽനിന്നു യാത്ര തിരിച്ച മലയാളി താരങ്ങളെ തെളിഞ്ഞ നീലാകാശത്തിനു താഴെയുള്ള നീല സിന്തറ്റിക് ട്രാക്ക് മത്സരത്തിനായി സ്വാഗതം ചെയ്യുന്നു.
തിങ്ങി നിറഞ്ഞു ജനങ്ങൾ താമസിക്കുന്ന നഗരങ്ങളിൽ ലോകത്തിൽ തന്നെ 24 -ാം സ്ഥാനത്തുള്ള ഗുണ്ടൂർ നഗരത്തിന്റെ പ്രാന്തപ്രദേശത്തിലുള്ള ആചാര്യ നാഗാർജുന സർവകലാശാലയിലേക്ക് രാജ്യത്തിന്റെ പുത്തൻ പ്രതീക്ഷകളായ രണ്ടായിരത്തോളം കായികതാരങ്ങൾ ഒഴുകിയെത്തിക്കഴിഞ്ഞു. 2017ൽ ഇതേ ഗ്രൗണ്ടിലാണ്, തുടർച്ചയായി 5 വർഷം കൈവശം വച്ച ദേശീയ ജൂനിയർ കിരീടം കേരളത്തിനു നഷ്ടമായതും.
ജംബോ എതിരാളികൾ
166 അംഗ സംഘവുമായാണു നിലവിലെ ചാംപ്യൻമാരായ ഹരിയാന മീറ്റിനെത്തിയിരിക്കുന്നത്. 179 പേരുമായാണു മഹാരാഷ്ട്രയുടെ പടപ്പുറപ്പാട്.
ഉത്തർപ്രദേശ് - 152, കർണാടക -147, ഗുജറാത്ത് - 138, രാജസ്ഥാൻ -116, ഡൽഹി - 119 എന്നിങ്ങനെയാണു 100 കടന്ന് സ്ക്വാഡുള്ള മറ്റു ടീമുകളുടെ എണ്ണം.
ഇന്ന് 11 ഫൈനലുകൾ
രാവിലെ 6ന് അണ്ടർ 20 ആൺകുട്ടികളുടെ 10,000 മീറ്ററോടെ ആരംഭിക്കുന്ന മീറ്റിൽ ആദ്യ ദിനം 11 ഫൈനലുകൾ. വിവിധ പ്രായഗ്രൂപ്പുകളിലുള്ള ലോങ്ജംപ് മത്സരങ്ങളാണ് ആദ്യ ദിനത്തിൽ ശ്രദ്ധേയം.
English summary: Junior Athletics Championships