ADVERTISEMENT

എല്ലാ റഗ്ബി ലോകകപ്പിലും ദക്ഷിണാഫ്രിക്ക തങ്ങളുടെ പ്രിയപ്പെട്ട മാഡിബയെ ഓർക്കും; ജനനായകൻ നെൽസൻ മണ്ടേലയെ! ഇത്തവണ ജപ്പാനിൽ നടന്ന റഗ്ബി ലോകകപ്പിൽ ഇംഗ്ലണ്ടിനെ തോൽപിച്ച് കിരീടം നേടിയതിനു ശേഷം അദ്ദേഹത്തെ ഓർക്കാൻ മറ്റൊരു കാരണം കൂടിയുണ്ടായി. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി കിരീടമുയർത്തിയത് അവരുടെ കറുത്ത വർഗക്കാരനായ ആദ്യ ക്യാപ്റ്റൻ സിയ കൊലീസിയായിരുന്നു. മുൻ‌പ് വെള്ളക്കാർ നിറഞ്ഞ ദേശീയ റഗ്ബി ടീമിനെ പ്രോൽസാഹിപ്പിക്കാൻ മണ്ടേല കറുത്ത വർഗക്കാരോട് ആവശ്യപ്പെട്ടെങ്കിൽ ഇപ്പോൾ വർണഭേദമില്ലാത്ത ടീമിനു വേണ്ടി ആരാധകർ ആർപ്പു വിളിക്കുന്നു. എത്ര സുന്ദരം ഈ ലോകം!

മണ്ടേലയ്ക്കൊപ്പം ആ മഹാമനുഷ്യനെ അതിമനോഹരമായി അഭ്രപാളികളിൽ അവതരിപ്പിച്ച ഒരു സിനിമയും ദക്ഷിണാഫ്രിക്കയുടെ മൂന്നാം ലോകകപ്പ് നേട്ടത്തോടെ ആരാധകരുടെ മനസ്സിലേക്കെത്തുന്നു. ദക്ഷിണാഫ്രിക്കയിലെ കറുത്തവരെയും വെളുത്തവരെയും ഒരുമിപ്പിക്കാൻ റഗ്ബിയെ മണ്ടേല എങ്ങനെ ഉപയോഗിച്ചു എന്നു പറയുന്ന ‘ഇൻവിക്ടസ്’. ക്ലിന്റ് ഈസ്റ്റ്‌വുഡ് സംവിധാനം ചെയ്ത് മോർഗൻ ഫ്രീമാനും മാറ്റ് ഡാമനും മുഖ്യ വേഷങ്ങളിലഭിനയിച്ച ചിത്രം പുറത്തു വന്നത് 2009ൽ.

1995ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന റഗ്ബി ലോകപ്പിന്റെ കഥയാണ് ചിത്രം പറയുന്നത്. സ്പ്രിങ്ബോക്ക്സ് എന്ന ദക്ഷിണാഫ്രിക്കൻ ടീം അന്നു വെള്ളക്കാർ നിറ​ഞ്ഞതായിരുന്നു. അതുകൊണ്ടു രാജ്യത്തെ കറുത്ത വർഗക്കാർക്ക് ടീമിനോട് വെറുപ്പും. മുൻ ഭരണാധികാരികൾ വരച്ചിട്ട വർണവിവേചനത്തിന്റെ അതിർവരമ്പുകൾ ഭേദിക്കാൻ എന്തുവഴിയെന്നായിരുന്നു ഒരു വർഷം മുൻപു മാത്രം അധികാരത്തിലെത്തിയ മണ്ടേലയുടെ ചിന്ത. അതിനു വേണ്ടി മണ്ടേല കണ്ടെത്തിയ കൂട്ടാളിയായിരുന്നു ടീമിന്റെ ക്യാപ്റ്റൻ ഫ്രാൻസ്വാ പിനാർ. ഫ്രാൻസ്വായുമായി കൂടിക്കാഴ്ച നടത്തിയ മണ്ടേല അദ്ദേഹത്തിന്റെ ഹൃദയം കീഴടക്കി. 27 വർഷം ജയിലിൽ കഴിഞ്ഞിട്ടും തന്റെ ശത്രുക്കളോടു ക്ഷമിക്കാൻ കഴിവുള്ള മണ്ടേല, ഫ്രാൻസ്വായ്ക്ക് അദ്ഭുതമായിരുന്നു. പതിയെപ്പതിയെ മണ്ടേലയുടെ ജീവിതവും അദ്ദേഹം അയച്ചു നൽകിയ കവിതകളുമെല്ലാം ടീമിനൊന്നാകെ ആവേശമായി. 

ന്യൂസീലൻഡിനെതിരെ ലോകകപ്പ് ഫൈനലിൽ എല്ലിസ് പാർക്ക് സ്റ്റേഡിയമൊന്നാകെ തങ്ങളുടെ പ്രിയപ്പെട്ട ബോക്കയ്ക്കു വേണ്ടി (ടീമിന്റെ ഓമനപ്പേര്) ആർത്തുവിളിച്ചപ്പോൾ ജയവും ടീമിനൊപ്പം നിന്നു. 6–ാം നമ്പർ ജഴ്സിയണിഞ്ഞ് മണ്ടേലയുമുണ്ടായിരുന്നു അക്കൂട്ടത്തിൽ. 

English Summary: South Africa wins Rugby World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com