സാഫിലും ജിഷ്ണ സേഫ്!
Mail This Article
കഠ്മണ്ഡു (നേപ്പാൾ) ∙ സാഫ് ഗെയിംസിൽ ഇന്ത്യ സ്വർണക്കുതിപ്പ് തുടരുന്നു. അത്‍ലറ്റിക്സിൽ ഇന്ത്യ ഇന്നലെ 4 സ്വർണം ഉൾപ്പെടെ 10 മെഡലുകൾ നേടി.
വനിതാ ഹൈജംപിൽ പാലക്കാട് കല്ലടി എംഇഎസ് കോളജിലെ ഡിഗ്രി വിദ്യാർഥിനി എം.ജിഷ്ണ ഇന്ത്യയ്ക്കായി സ്വർണം നേടി. സ്കൂൾ മീറ്റുകളിലെ മികച്ച പ്രകടനം രാജ്യാന്തര തലത്തിലും തുടർന്നാണു ജിഷ്ണയുടെ സ്വർണനേട്ടം. വോളിബോളിൽ മലയാളികൾ നിറഞ്ഞ പുരുഷ, വനിതാ ടീമുകൾ സ്വർണം നേടി. തയ്ക്വാൻഡോയിലും ഷൂട്ടിങ്ങിലും 3 വീതം സ്വർണവും ഇന്ത്യ നേടി.
കേരള വോളി
ആദ്യ സെറ്റ് നഷ്ടപ്പെട്ടശേഷം തിരിച്ചടിച്ചാണു പുരുഷ വിഭാഗം ഫൈനലിൽ പാക്കിസ്ഥാനെ ഇന്ത്യ കീഴ്പ്പെടുത്തിയത്. സ്കോർ: 20–25, 25–15, 25–17, 29–27. അഖിൻ ജോസ്, അജിത് ലാൽ, ഷോൺ ടി.ജോർജ് എന്നീ മലയാളികൾ ഇന്ത്യൻ ടീമിലുണ്ട്. 10 മലയാളികൾ ഉൾപ്പെടുന്ന വനിതാ ടീം 5 സെറ്റ് നീണ്ട ആവേശകരമായ പോരാട്ടത്തിലാണു നേപ്പാളിനെ കീഴടക്കി സ്വർണം നേടിയത്. സ്കോർ: 25–17, 23–25, 21–25, 25–20, 15–6.
ചിത്രയ്ക്ക് വെങ്കലം
വനിതാ 1500 മീറ്ററിൽ ഏഷ്യൻ ചാംപ്യൻ പി.യു.ചിത്രയ്ക്കു വെങ്കലംകൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു (4:35.46). പുരുഷവിഭാഗത്തിൽ ഇന്ത്യയുടെ അജയ് കുമാർ സരോജ് സ്വർണവും അജീത് കുമാർ വെള്ളിയും നേടി.
വനിതാ 100 മീറ്ററിൽ അർച്ചന സുശീന്ദ്രൻ സ്വർണം നേടി (11.80 സെക്കൻഡ്). പുരുഷ ഹൈംജംപിൽ സർവേഷ് ഖുഷാര സ്വർണം (2.21 മീറ്റർ) നേടി. വനിതാ ഹൈജംപിൽ ജിഷ്ണ 1.73 മീറ്റർ ചാടി സ്വർണമെടുത്തപ്പോൾ ഇന്ത്യയുടെ തന്നെ റുബീന യാദവ് 1.69 മീറ്ററിൽ വെങ്കലം നേടി. വനിതാ 10,000 മീറ്ററിൽ കവിത യാദവ് വെള്ളി നേടി.
മെഡൽ പട്ടിക
നേപ്പാൾ 23–9–12–44 ഇന്ത്യ 15–16–9 –40 ശ്രീലങ്ക 5–14–7– 46 (രാജ്യം, സ്വർണം, വെള്ളി, വെങ്കലം, ആകെ മെഡൽ ക്രമത്തിൽ)