ADVERTISEMENT

അരയിൽ കൃപാണും മനസ്സിൽ കരുണയും സൂക്ഷിക്കുന്ന സർദാർജിമാരുടെ നാട്ടിൽ ചങ്കൂറ്റത്തിന്റെ തലപ്പാവണിഞ്ഞു മലയാളിസംഘം. യുദ്ധവീരൻമാരുടെ സ്മരണയുണർത്തുന്ന സങ്‍രൂറിലെ വാർ ഹീറോസ് സ്റ്റേഡിയത്തിൽ ദേശീയ സ്കൂൾ അത്‍ലറ്റിക് മീറ്റിന്റെ ആദ്യ പതിപ്പിന് ഇന്നു ട്രാക്കുണരുമ്പോൾ  മത്സരക്കളത്തിലെ ഫേവറിറ്റുകൾ കേരളം തന്നെ.

ദേശീയ സ്കൂൾ കായികമേളയിലെ സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളുടെ മത്സരങ്ങളാണ് ഇന്നാരംഭിക്കുന്നത്. 8നു സമാപിക്കും. സീനിയർ വിഭാഗം മത്സരങ്ങൾ 11 മുതൽ ഇതേ വേദിയിൽ നടക്കും. 

 തണുപ്പാണ് വെല്ലുവിളി

ആരാണ് ഏറ്റവും വലിയ ഭീഷണിയെന്നു ചോദിച്ചാൽ കേരള ടീമിലെ 99 താരങ്ങൾക്കും ഒരേ ഉത്തരമാണ്; എല്ലുതുളച്ചു കയറുന്ന തണുപ്പ്. നാട്ടിലെ 29 ഡിഗ്രി സെൽഷ്യസിൽ നിന്നു വണ്ടികയറിയെത്തിയ താരങ്ങളെ കൊടുംതണുപ്പു പുതപ്പിച്ചാണു സങ്‌രൂർ സ്വീകരിച്ചത്.

18 ഡിഗ്രിയായിരുന്നു ഇന്നലത്തെ താപനില. മത്സരവേദിയിലേക്കു നേരത്തെയെത്തിയ കേരള ടീമിന് ഇതുവരെ കാര്യമായ പരിശീലനം നടത്താൻ കഴിഞ്ഞിട്ടില്ല. തണുപ്പിനെ നേരിടാൻ സംഘാടകർ മീറ്റിന്റെ മത്സരക്രമത്തിലും മാറ്റംവരുത്തിയിട്ടുണ്ട്. ദിവസവും രാവിലെ 9നു മുൻപും വൈകിട്ട് 3.30നു ശേഷവും മത്സരങ്ങൾ നടത്തില്ല. 

 ആശങ്കയും പ്രതീക്ഷയും

സ്കൂൾ കായികമേള മൂന്നായി വിഭജിച്ചശേഷം കഴിഞ്ഞ 3 വർഷവും ജൂനിയർ തലത്തിൽ കേരളം ചാംപ്യൻമാരായിരുന്നു. അതുകൊണ്ടു തന്നെ ജൂനിയർ വിഭാഗത്തിലെ ചാംപ്യൻപട്ടം നിലനിർത്തുന്നതിനെക്കുറിച്ചു പേടിയില്ല. ആശങ്കകൾ മുഴുവൻ സബ് ജൂനിയർ വിഭാഗത്തിലാണ്.

2 സ്വർണവും ഒരു വെള്ളിയും 3 വെങ്കലവുമാണു കഴിഞ്ഞ 3 വർഷത്തെ ദേശീയ സബ് ജൂനിയർ മീറ്റുകളിൽനിന്ന് കേരളം നേടിയ ആകെ മെഡലുകൾ. സബ് ജൂനിയർ വിഭാഗത്തിൽ ഇത്തവണയും പിന്നിലായിപ്പോയാൽ ഓവറോൾ ചാംപ്യൻഷിപ്പ് പിടിച്ചെടുക്കുന്നതു വെല്ലുവിളിയാകും. 

ദേശീയ മീറ്റ്: ആദ്യദിനം ഫൈനൽ ഇല്ല

സങ്‌രൂർ ∙ 58 ഇനങ്ങളിൽ മാത്രം മെഡൽ തീരുമാനിക്കപ്പെടുന്ന ചാംപ്യൻഷിപ് എങ്ങനെ 5 ദിവസത്തേക്കു നീട്ടുമെന്നതിൽ ഗവേഷണം നടത്തുകയാണു സംഘാടകർ.

ചാംപ്യൻഷിപ്പിന്റെ ആദ്യ ദിനമായ ഇന്ന് ഫൈനലുകളെല്ലാം ഒഴിവാക്കി യോഗ്യതാ മത്സരങ്ങൾ മാത്രമാണു നടക്കുക. ത്രോ ഇനങ്ങളിലും ജംപ് ഇനങ്ങളിലും യോഗ്യതാ റൗണ്ട് ഒരു ദിവസവും ‘ബെസ്റ്റ് ഓഫ് 8' റൗണ്ട് മറ്റൊരു ദിവസവുമായി നടത്തും. 

‘പഞ്ചാബി ഹൗസ്’ പിടിക്കാൻ കേരളം

പുതുമുഖങ്ങളേറെയുണ്ട് ഇത്തവണത്തെ കേരള ടീമിൽ. 42 പേർക്ക് ഇത് ആദ്യ ദേശീയ സ്കൂൾ കായികമേളയാണ്. ആ ആവേശത്തിന് ഊർജം പകർന്നു മറ്റൊരു സന്തോഷവാർത്ത കൂടിയെത്തി; ഇത്തവണ മികച്ച സംസ്ഥാനത്തിന് ഓവറോൾ ചാംപ്യൻഷിപ്പുണ്ടെന്ന്.

2015ൽ അവസാനമായി കേരളം ഓവറോൾ ചാംപ്യൻമാരായപ്പോൾ ഞങ്ങളിൽ പലരും അത്‍ലറ്റിക്സിലേക്ക് എത്തിയിട്ടുപോലും ഉണ്ടായിരുന്നില്ല. 

രണ്ടാഴ്ച മുൻപ് കണ്ണൂരിൽ നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഞങ്ങളുടെ പ്രകടനം കണ്ടതല്ലേ? അതിൽനിന്ന് ഒട്ടും പിന്നോട്ടു പോകാതിരിക്കാൻ ഞങ്ങളെല്ലാം പ്രത്യേകം ശ്രദ്ധിക്കും. സംസ്ഥാന മീറ്റിൽ റെക്കോർഡിട്ട 8 പേർ കേരള ടീമിനൊപ്പമുണ്ട്.

ഹാട്രിക് സ്വർണം നേടിയ എസ്.അക്ഷയ് 400, 800 മീറ്ററുകളിലെയും 400 മീ.ഹർഡിൽസിലെയും ഉറച്ച പ്രതീക്ഷയാണ്.

ആർ.വിശ്വജിത്ത്, പ്രതിഭ വർഗീസ്, കെ.പി.സനിക എന്നിവരെല്ലാം ചേരുന്നതോടെ ജൂനിയർ  കിരീടം ഭദ്രമാണ്. എല്ലാത്തവണയും പിന്നിലായിപ്പോകുന്ന സബ് ജൂനിയർ വിഭാഗത്തിലും ഇത്തവണ നമ്മൾ കരുത്തുകാട്ടും. എം.കെ.വിഷ്ണുവിനും ശാരിക സുനിൽകുമാറിനുമെല്ലാം വരവറിയിക്കാനുള്ള സുവർണാവസരമാണിത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com