ഈ പതിനാറുകാരന് പറക്കും; ഒറ്റച്ചിറകുകൊണ്ട്
Mail This Article
ഫൈനലുകളൊന്നുമില്ലാതിരുന്ന ദേശീയ സ്കൂൾ കായികമേളയുടെ ആദ്യ ദിനത്തിൽ കാണികളുടെ ഹീറോ ആയത് ഈ പതിനാറുകാരനാണ് – മഹാരാഷ്ട്രക്കാരൻ ദിലിപ് ഗവിത്. ജൂനിയർ ആൺകുട്ടികളുടെ 400 മീറ്റർ ഹീറ്റ്സ്. ജൂനിയർ ആൺകുട്ടികളുടെ 400 മീറ്ററിൽ ഒരു കൈമാത്രം വീശിയോടുന്ന പയ്യനെ കണ്ട് ഗാലറി ഒന്നടങ്കം ചാടിയെഴുന്നേറ്റു.
ഇരുകൈകളും പിസ്റ്റൺ പോലെ ചലിപ്പിച്ചു പാഞ്ഞ എതിരാളികളെ കീഴടക്കി ദിലീപ് സെമിയിലെത്തി. 8 ഹീറ്റ്സുകൾ നടന്ന 400 മീറ്ററിൽ മികച്ച മൂന്നാമത്തെ സമയവും ദിലീപിന്റേതാണ് (50.56 സെക്കൻഡ്).
നാസിക് ജില്ലയിലെ ടൊറൻഡോങ്കരി സ്വദേശിയായ ദിലീപിന് നാലാം വയസ്സിലുണ്ടായ അപകടത്തിലാണ് ഒരു കൈ നഷ്ടമായത്. സ്കൂളിലെ കായികമേളകളിൽ ദിലീപിന്റെ പ്രകടനം കണ്ട വൈജനാഥ് കാലെ എന്ന പരിശീലകൻ 3 വർഷം മുൻപ് അവനെ നാസിക്കിലെ അക്കാദമിയിലെത്തിച്ചു. തുടർന്നുള്ള വളർച്ച അദ്ഭുതകരം. കഴിഞ്ഞ 3 വർഷമായി സംസ്ഥാന സ്കൂൾ കായികമേളയിൽ 400 മീറ്റർ ചാംപ്യൻ.