ലഡാക്ക്, കശ്മീർ ഡബിൾ പഞ്ച്
Mail This Article
കണ്ണൂർ∙ രണ്ടു മാസം മുൻപ് വരെ ഒരു ടീം. ബോക്സിങ് റിങ്ങിനു ചുറ്റും നിന്ന് ആർപ്പുവിളിച്ചതും ഒരുമിച്ച്. എന്നാൽ ഇന്നലെ കണ്ണൂരിൽ ദേശീയ സീനിയർ വനിതാ ബോക്സിങ് ചാംപ്യൻഷിപ്പിനെത്തിയപ്പോൾ കഥ മാറി. ഒറ്റക്കെട്ടായിരുന്ന ലഡാക്ക്, ജമ്മു കശ്മീർ ടീമുകൾ ഇന്നലെ രണ്ടായി തിരിഞ്ഞു തങ്ങളുടെ താരങ്ങൾക്കായി കരഘോഷം മുഴക്കി.
ലഡാക്ക്, ജമ്മു കശ്മീർ ടീമുകൾ 2 മാസം മുൻപു വരെ ജമ്മു കശ്മീർ സംസ്ഥാനത്തിന്റെ ടീമായിരുന്നു. ഒക്ടോബർ 31 മുതൽ ജമ്മു കശ്മീർ 2 കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതോടെ അവർ രണ്ടു ടീമുകളായി മാറി. നാലംഗ ടീമുകളുമായാണു 2 കേന്ദ്രഭരണ പ്രദേശങ്ങളും ടൂർണമെന്റിന് എത്തിയത്.
കാർഗിൽ, ലേ ജില്ലകളിലെ താരങ്ങൾക്കായി സിലക്‌ഷൻ ട്രയലുകൾ നടത്തിയ ശേഷമാണു ദേശീയ ചാംപ്യൻഷിപ്പിനുള്ള ലഡാക്ക് ടീമിനെ തിരഞ്ഞെടുത്തതെന്നു പരിശീലകൻ സിയ ഉൾ ഹസൻ പറഞ്ഞു.
എങ്കിലും പരിശീലനത്തിന് ആവശ്യത്തിനു സമയം കിട്ടിയില്ല. സംസ്ഥാനം പെട്ടെന്നു കേന്ദ്രഭരണ പ്രദേശമായി മാറിയതിന്റെ കൗതുകത്തിലാണു ജമ്മു കശ്മീർ പരിശീലക ഖലീദ. രണ്ടു ടീമുകളായാണ് എത്തിയതെങ്കിലും കണ്ണൂരിൽ പരിശീലനം ഒരുമിച്ചാണ്.
കേരളം മുന്നേറുന്നു
ദേശീയ വനിതാ ബോക്സിങ്ങിൽ കേരളം മികച്ച പ്രകടനം തുടരുന്നു. ഇന്നലെ കേരളത്തിനായി പ്രാഥമിക റൗണ്ടിൽ ഇടിക്കൂട്ടിലിറങ്ങിയ 6 താരങ്ങളിൽ 4 പേരും വിജയിച്ചു.