ജിംനാസ്റ്റിക്സിൽ ചരിത്രമെഴുതി സ്വാദിഷ്; മലയാളിക്ക് ആദ്യ ജിംനാസ്റ്റിക്സ് സ്വർണം
Mail This Article
ഗുവാഹത്തി ∙ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ചരിത്രത്തിലാദ്യമായി ജിംനാസ്റ്റിക്സിൽ കേരളത്തിനു സ്വർണം. അണ്ടർ 21 സ്റ്റിൽ റിങ്സ് വിഭാഗത്തിൽ കണ്ണൂർ കതിരൂർ സ്വദേശി കെ.പി. സ്വാദിഷ് സ്വർണം നേടി.
അത്‌ലറ്റിക്സിൽ ഇന്നലെ കേരളം 2 സ്വർണവും 2 വെങ്കലവും നേടി. അണ്ടർ 21 പെൺകുട്ടികളുടെ 800 മീറ്ററിൽ പ്രിസ്കില്ല ഡാനിയേലും അണ്ടർ 21 പെൺകുട്ടികളുടെ 4–100 മീറ്റർ റിലേയിൽ കേരള ടീമും സ്വർണം നേടി. അണ്ടർ 21 ആൺകുട്ടികളുടെ ലോങ്ജംപിൽ ആർ. സജൻ വെങ്കലം നേടി.
അണ്ടർ 21 പെൺകുട്ടികളുടെ പെൺകുട്ടികളുടെ പോൾവോൾട്ടിൽ മാളവിക രമേഷും വെങ്കലം സ്വന്തമാക്കി. 7 സ്വർണവുമായി 8–ാം സ്ഥാനത്താണ് കേരളം. ഇതിൽ 6 സ്വർണവും അത്‌ലറ്റിക്സിൽനിന്നാണ്. 17 സ്വർണവുമായി മഹാരാഷ്ട്രയാണ് ഒന്നാമത്.
ഖേലോ ഇന്ത്യ ഗെയിംസിൽ കേരളം ഇത്തവണ മെഡൽപട്ടിക തുറന്നത് തിരുവനന്തപുരം സ്വദേശി ജെ.എസ്. ഹരികൃഷ്ണൻ ജിംനാസ്റ്റിക്സിലെ പൊമ്മൽ ഹോഴ്സ് അണ്ടർ 17 വിഭാഗത്തിൽ നേടിയ വെങ്കലത്തിലൂടെയായിരുന്നു. ഇതോടെ ജിംനാസ്റ്റിക്സിൽ കേരളത്തിന്റെ മെഡൽ നേട്ടം രണ്ടായി.
കാൽമുട്ടിനേറ്റ പരുക്കുകാരണം മത്സരത്തിൽ നിന്നും പിൻമാറേണ്ടി വന്നതിനാലാണ് ജിംനാസ്റ്റിക്സിൽ ഹരികൃഷ്ണനു വെങ്കലത്തിൽ ഒതുങ്ങേണ്ടി വന്നതെന്ന് പരിശീലകൻ ഡി.വിജയകുമാർ പറഞ്ഞു.
തിരുവനന്തപുരം സെന്റ് ജോസഫ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ ഹരികൃഷ്ണൻ വട്ടിയൂർക്കാവ് വയലിൽകട ഡിജെ സ്പോർട്സ് ക്ലബ് അംഗമാണ്.
പഞ്ചാബ് യൂണിവേഴ്സിറ്റി വിദ്യാർഥിയായ സ്വാദിഷ്, തലശേരിയിലെ സായ് ജിംനാസ്റ്റിക്സ് സെന്ററിൽ അഭിഷേക് ശർമയുടെ കീഴിലാണ് പരിശീലനം നടത്തുന്നത്.