ഇതാ ആ ആറുപേർ; മനോരമ സ്പോർട്സ് സ്റ്റാറിനായുള്ള വോട്ടിങ് ഇന്നു മുതൽ
Mail This Article
കേരളത്തിലെ ഏറ്റവും വലിയ ജനകീയ കായിക പുരസ്കാരമായ മനോരമ സ്പോർട്സ് സ്റ്റാർ– 2019 ന്റെ അന്തിമ പട്ടികയിൽ ഇടം നേടിയത് 6 മിന്നും താരങ്ങൾ. വി.കെ വിസ്മയ (അത്ലറ്റിക്സ്), ചിത്തരേശ് നടേശൻ (ബോഡി ബിൽഡിങ്), നിഹാൽ സരിൻ (െചസ്), സഞ്ജു സാംസൺ (ക്രിക്കറ്റ്), അനീഷ് പി.രാജൻ (ഭിന്നശേഷി ക്രിക്കറ്റ്), ആഷിഖ് കുരുണിയൻ (ഫുട്ബോൾ) എന്നിവരാണ് പുരസ്കാരത്തിനായി രംഗത്തുള്ളത്.
ഇതിൽ വായനക്കാരുടെ വോട്ടെടുപ്പിൽ മുന്നിലെത്തുന്നവർ സാന്റാ മോണിക്ക ഹോളിഡേയ്സിന്റെ സഹകരണത്തോടെ മലയാള മനോരമ ഏർപ്പെടുത്തുന്ന 6 ലക്ഷം രൂപയുടെ പുരസ്കാരം സ്വന്തമാക്കും. മലയാളി കായിക പ്രതിഭകളുടെ കഴിഞ്ഞ വർഷത്തെ പ്രകടനം വിലയിരുത്തി ഒളിംപ്യൻ ടി.സി. യോഹന്നാൻ, എഴുത്തുകാരനും കായിക നിരീക്ഷകനുമായ എൻ.എസ്. മാധവൻ, മുൻ കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് താരവും പരിശീലകനുമായ പി. ബാലചന്ദ്രൻ എന്നിവരുൾപ്പെട്ട വിദഗ്ധ സമിതിയാണ് അന്തിമ പട്ടിക തിരഞ്ഞെടുത്തത്.
ബാഡ്മിന്റൻ താരം എച്ച്.എസ്. പ്രണോയ് ആയിരുന്നു 2017ലെ പ്രഥമ മനോരമ സ്പോർട്സ് സ്റ്റാർ ഓഫ് ദി ഇയർ. പി.യു.ചിത്ര (അത്ലറ്റിക്സ്), കെ. പി.രാഹുൽ (ഫുട്ബോൾ ) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. അത്ലറ്റിക്സ് താരം ജിൻസൻ ജോൺസനാണ് 2018ലെ പുരസ്കാരം നേടിയത്. ലോങ്ജംപ് താരം എം.ശ്രീശങ്കർ, നീന്തൽ താരം സജൻ പ്രകാശ് എന്നിവർ രണ്ടു മൂന്നൂം സ്ഥാനങ്ങളിലെത്തി.
പ്രിയ താരത്തിന് വോട്ടുചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
മനോരമ സ്പോർട്സ് സ്റ്റാർ 2019
മനോരമ വിദഗ്ധ സമിതി തിരഞ്ഞെടുക്കുന്ന ആറു പേരിൽ നിന്ന് വായനക്കാർക്ക് മികച്ച കായിക താരത്തെ തിരഞ്ഞെടുക്കാം
എസ്എംഎസ്, ഓൺലൈൻ വോട്ടിങ്ങിലൂടെ രണ്ടു ഘട്ടമായി തിരഞ്ഞെടുപ്പ്. ഏറ്റവും കൂടുതൽ വോട്ട് നേടുന്ന താരത്തിനു മനോരമ സ്പോർട്സ് സ്റ്റാർ – 2019 പുരസ്കാരവും മൂന്നു ലക്ഷം രൂപയും സമ്മാനംരണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവർക്കു ട്രോഫിയും യഥാക്രമം രണ്ടു ലക്ഷവും ഒരു ലക്ഷവും വീതം.
അന്തിമ പട്ടികയിലെത്തിയ ആറു താരങ്ങളുടെ കഴിഞ്ഞ വർഷത്തെ പ്രകടനമികവ് ഇങ്ങനെ:
A. വി.കെ. വിസ്മയ (അത്ലറ്റിക്സ്)
ഇന്ത്യൻ ഗ്രാൻപ്രിയുടെ നാലു പാദങ്ങളിലായി 400 മീറ്ററിൽ മൂന്നു സ്വർണവും ഒരു വെള്ളിയും നേടിയ വിസ്മയ ദോഹയിൽ നടന്ന ഏഷ്യൻ അത്ലറ്റിക് ചാംപ്യൻഷിപ്പിൽ മിക്സ്ഡ് റിലേയിൽ വെള്ളി നേടിയ ടീമിൽ അംഗമായിരുന്നു. ദോഹയിൽ നടന്ന ലോക അത്ലറ്റിക് ചാംപ്യൻഷിപ്പിൽ വിസ്മയ ഉൾപ്പെട്ട ഇന്ത്യൻ ടീം ഫൈനലിൽ കടന്നു. പോളണ്ടിലെ പൊസ്നൻ
അത്ലറ്റിക്സ് ഗ്രാൻപ്രിയിൽ വെങ്കലം, കുട്നോ അത്ലറ്റിക് മീറ്റിൽ വെള്ളി, ചെക്ക് റിപ്പബ്ലിക്കിൽ നടന്ന വിവിധ മീറ്റുകളിൽ നിന്നായി രണ്ടു സ്വർണം, മൂന്നു വെള്ളി എന്നിവയും സ്വന്തമാക്കി. കണ്ണൂർ ഏരുവേശി സ്വദേശി.
B. ചിത്തരേശ് നടേശൻ (ബോഡി ബിൽഡിങ്)
ദക്ഷിണ കൊറിയയിൽ നടന്ന ലോക ബോഡി ബിൽഡിങ് ആൻഡ്
ഫിസിക് സ്പോർട്സ് ചാംപ്യൻഷിപ്പിൽ മിസ്റ്റർ യൂണിവേഴ്സായി തിരഞ്ഞെടുക്കപ്പെട്ടു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരൻ. 90 കിലോഗ്രാം വിഭാഗത്തിൽ മിസ്റ്റർ വേൾഡ് പട്ടം നേടി, തുടർന്നു നടന്ന മത്സരത്തിൽ 55–110 കിലോഗ്രാം ഭാരവിഭാഗങ്ങളിലെ ഒൻപതു ലോക ചാംപ്യൻമാരെ പരാജയപ്പെടുത്തിയാണു മിസ്റ്റർ യൂണിവേഴ്സ് നേടിയത്. ഇതേ വർഷം ഇന്തൊനീഷ്യയിൽ നടന്ന ഏഷ്യൻ ബോഡി ബിൽഡിങ് ചാംപ്യൻഷിപ്പിൽ മിസ്റ്റർ ഏഷ്യയായതും ചിത്തരേശാണ്. കൊച്ചി വടുതല സ്വദേശി.
C. നിഹാൽ സരിൻ (ചെസ്)
2600 എലോ റേറ്റിങ് എന്ന ചെസിലെ മാസ്മരികനേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനും പ്രായം കുറഞ്ഞ രണ്ടാമത്തെ ലോകതാരവും എന്ന ബഹുമതി ഈ പതിനാലുകാരനെ തേടിയെത്തി.
ഏഷ്യൻ കോണ്ടിനെന്റൽ ബ്ലിറ്റ്സ് ചെസിൽ കിരീടം. 20 ഗ്രാൻഡ് മാസ്റ്റർമാർ അണിനിരന്ന വൻകര പോരാട്ടത്തിൽ തോൽവിയറിയാതെയായിരുന്നു നിഹാലിന്റെ കിരീടനേട്ടം. റഷ്യയിൽ നടന്ന ലോകകപ്പിൽ പങ്കെടുത്തെങ്കിലും രണ്ടാം റൗണ്ടിൽ പുറത്ത്. ഫ്രാൻസിലെ ക്യപ്ദാഗ്ദിൽ ചെസ് ഇതിഹാസം കാർപോവിനെ സൗഹൃദമൽസരത്തിൽ 2–2 സമനിലയിൽ തളച്ചു. തൃശൂർ സ്വദേശി.
D. അനീഷ് പി. രാജൻ (ഭിന്നശേഷി ക്രിക്കറ്റ്)
ഇംഗ്ലണ്ടിൽ നടന്ന ഭിന്നശേഷിക്കാരുടെ പ്രഥമ ട്വന്റി20 ലോക സിരീസിൽ കിരീടം ചൂടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു അനീഷ് പി. രാജൻ.
ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച അനീഷാണ് ഫൈനലിൽ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ മൽസരഗതിയെ നിർണയിച്ചത്. രണ്ടു മത്സരങ്ങളിൽ മാൻ ഓഫ് ദ് മാച്ച് പദവി. പരമ്പരയിലെ മികച്ച ബോളറായി തിരഞ്ഞെടുക്കപ്പെട്ടതും അനീഷാണ്. ഇടുക്കി പാറേമാവ് സ്വദേശി.
E. സഞ്ജു സാംസൺ (ക്രിക്കറ്റ്)
വിജയ് ഹസാരെ ട്രോഫിയിൽ ഗോവയ്ക്കെതിരെ സഞ്ജു സാംസൺ പടുത്തുയർത്തിയ ഇരട്ട സെഞ്ചുറി (212*) ലോക റെക്കോർഡിന്റെ തിളക്കത്തോടെയായിരുന്നു. ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ് സഞ്ജുവിന്റേത്.
ശ്രീലങ്ക, വെസ്റ്റിൻഡീസ്, ബംഗ്ലദേശ്, ന്യൂസീലൻഡ് എന്നീ ടീമുകൾക്കെതിരെ ഇന്ത്യൻ ട്വന്റി20 ടീമിൽ ഇടം നേടി. രഞ്ജി ട്രോഫിയടക്കമുള്ള ആഭ്യന്തരക്രിക്കറ്റിലും ഐപിഎല്ലിലും മികച്ച പ്രകടനം. ഐപിഎല്ലിൽ 2000 റൺസ് തികച്ചപ്പോൾ ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും സ്വന്തമായി. തിരുവനന്തപുരം സ്വദേശി.
F. ആഷിഖ് കുരുണിയൻ (ഫുട്ബോൾ)
ഇന്ത്യൻ ഫുട്ബോളിൽ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന യുവതാരങ്ങളിലൊരാൾ. 2022 ഖത്തർ ലോകകപ്പിനുള്ള ഏഷ്യൻ യോഗ്യതാ റൗണ്ടിൽ ഇന്ത്യൻ ടീമിൽ സ്ഥാനം. ഇന്റർ കോണ്ടിനെന്റൽ കപ്പ്, ഏഷ്യൻ കപ്പ്, സാഫ് കപ്പ് എന്നിവയിലും ഇന്ത്യയ്ക്കു വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്.
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ നിലവിൽ ബെംഗളൂരു എഫ്സിയുടെ താരം. സീസണിൽ ക്ലബ്ബിനു വേണ്ടി 14 മത്സരങ്ങളിൽ ഇറങ്ങി. മലപ്പുറം പട്ടർകടവ് സ്വദേശി.
എസ്എംഎസ് വഴി വോട്ടു ചെയ്യേണ്ടതിങ്ങനെ: MSA എന്ന് ടൈപ്പ് ചെയ്ത് സ്പെയ്സ് ഇട്ടശേഷം നിങ്ങൾ വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന താരത്തിന്റെ പേരിനൊപ്പം കൊടുത്തിരിക്കുന്ന ഇംഗ്ലിഷ് ഓപ്ഷൻ ഉൾപ്പെടുത്തി 56767123 എന്ന നമ്പരിലേക്ക് എസ് എം എസ് ചെയ്യുക.
ഉദാ: നിങ്ങൾ തിരഞ്ഞെടുത്ത ഉത്തരം A എന്നാണെങ്കിൽ MSA സ്പെയ്സ് A.
* നിരക്കുകൾ ബാധകം