മികവിന്റെ പാതയിൽ പയമ്പ്ര വോളി ഫ്രൻഡ്സ് സെന്റർ
Mail This Article
‘പുരസ്കാരത്തിനൊപ്പം ലഭിച്ച വലിയ തുകയെക്കാൾ ഞങ്ങളെ ഏറെ സന്തോഷിപ്പിച്ചത് മനോരമയുടെ ആദരവിലൂടെ ഞങ്ങളുടെ ക്ലബ്ബിനു ലഭിച്ച പ്രസിദ്ധിയാണ്. വോളിബോൾ കോർട്ടുകളിൽ മാത്രം ഒതുങ്ങിക്കഴിഞ്ഞിരുന്ന പയമ്പ്രയെപ്പറ്റി ലോകം മുഴുവൻ അറിഞ്ഞു. എവിടെച്ചെന്നാലും ആളുകൾക്കു ഞങ്ങളുടെ വോളി ഗ്രാമത്തെപ്പറ്റി അറിയണം. പരിശീലനത്തിനായി വിവിധ നാടുകളിൽനിന്നുവരെ അന്വേഷണമെത്തി. ഞങ്ങൾ സൂപ്പർഹിറ്റായി’ – മലയാള മനോരമയുടെ പ്രഥമ ക്ലബ് പുരസ്കാരത്തിലെ ഒന്നാം സ്ഥാനം എന്തു മാറ്റമുണ്ടാക്കിയെന്നു ചോദിച്ചപ്പോൾ മുഖ്യ സംഘാടകനും പരിശീലകനുമായ ടി.ദിനേശ്കുമാർ ആവേശത്തോടെ പറഞ്ഞു.
അവാർഡ് തുകയായ 3 ലക്ഷം രൂപ വെറുതെ കളഞ്ഞില്ല പയമ്പ്രക്കാർ. ഇൻഡോർ കോർട്ട് നിർമാണത്തിന് ആ തുക ചെറുതല്ലാത്ത സഹായമായി. കഴിഞ്ഞ വർഷം വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് ഇൻഡോർ കോർട്ടിന്റെ ഉദ്ഘാടനം നടത്തിയത്.
പുരസ്കാരം കൈവന്നശേഷവും നേട്ടങ്ങളുടെ കോർട്ടിലേക്കു സ്മാഷടിച്ചു കയറുകയാണു പയമ്പ്ര. കഴിഞ്ഞ വർഷവും എടുത്തുപറയാൻ ഏറെയുണ്ട് നേട്ടങ്ങൾ. കോഴിക്കോട് ജില്ലാ സബ് ജൂനിയർ വോളിയിൽ ആൺ, പെൺ വിഭാഗങ്ങളിൽ പയമ്പ്ര ജേതാക്കളായി. ജൂനിയർ പെൺകുട്ടികളിലും കിരീടമുയർത്തി. സംസ്ഥാന ഇന്റർ സ്കൂൾ ചാംപ്യൻഷിപ്പിൽ തുടർച്ചയായ മൂന്നാം വർഷവും പയമ്പ്ര ഗവ. സ്കൂളിനെ ജേതാക്കളാക്കിയതിനു പിന്നിലും വോളി ഫ്രൻഡ്സിന്റെ ‘ൈകകളു’ണ്ട്.
സംസ്ഥാന സബ് ജൂനിയർ ടീമിൽ മൂന്നു താരങ്ങളും ജൂനിയർ ടീമിൽ ഒരാളും അണ്ടർ 17 ടീമിൽ 2 പേരും പയമ്പ്രയുടെ പ്രതിനിധികളായി. നാട് ആവേശത്തോടെ ഏറ്റെടുത്ത വോളി ലീഗ് സംഘടിപ്പിച്ചും കോർട്ടിൽ വേറിട്ട വഴിയിലൂടെയാണു പയമ്പ്രയുടെ സഞ്ചാരം.