ADVERTISEMENT

ലഹോർ∙ ഇന്ത്യ അറിയാതെ എത്തിയ ‘ഇന്ത്യൻ ടീമിനെ’ നേരിയ വ്യത്യാസത്തിൽ തോൽപ്പിച്ച് കബഡി ലോകകപ്പിൽ വിജയിച്ച പാക്കിസ്ഥാൻ ടീമിന് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അഭിനന്ദനം. കേന്ദ്രസർക്കാരിന്റെ അനുമതി കൂടാതെ പാക്കിസ്ഥാൻ ആതിഥ്യം വഹിച്ച ടൂർണമെന്റിൽ പങ്കെടുത്ത് വിവാദത്തിൽച്ചാടിയ ഇന്ത്യയിൽനിന്നുള്ള കബഡി ടീമാണ് കലാശപ്പോരിൽ ആതിഥേയരോട് തോറ്റത്. 43–41 എന്ന സ്കോറിനായിരുന്നു പാക്കിസ്ഥാന്റെ വിജയം. ഈ വിജയത്തിനു പിന്നാലെയാണ് പാക്ക് ടീമിനെ അഭിനന്ദിച്ച് ഇമ്രാൻ രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് ഇമ്രാന്റെ അഭിനന്ദനം.

‘ഇന്ത്യയെ തോൽപ്പിച്ച് കബഡി ലോകകപ്പിൽ കിരീടം ചൂടിയ പാക്കിസ്ഥാൻ കബഡി ടീമിന് അഭിനന്ദനം’ – ഇമ്രാൻ ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ ആറു തവണയും കബഡി ചാംപ്യൻഷിപ്പ് ഇന്ത്യയിൽവച്ചാണ് നടന്നത്. ആറു തവണയും ഇന്ത്യയായിരുന്നു ചാംപ്യൻമാർ. ഇതിൽ 2019, 2012, 2013, 2014 വർഷങ്ങളിൽ കലാശപ്പോരിൽ പാക്കിസ്ഥാനെ തോൽപ്പിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്.

അതേസമയം, പാക്കിസ്ഥാനുമായി ക്രിക്കറ്റ് ഉൾപ്പെടെയുള്ള കായിക മത്സരങ്ങൾ കേന്ദ്രസർക്കാർ റദ്ദാക്കിയ സമയത്ത് അനുമതി കൂടാതെ പാക്കിസ്ഥാനിലേക്കു പോയ ഇന്ത്യൻ കബഡി ടീമിനെതിരെ കായിക മന്ത്രാലയും അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഭൂരിഭാഗവും പഞ്ചാബിൽ നിന്നുള്ളവർ ഉൾപ്പെട്ട 60 അംഗ സംഘമാണു വാഗാ അതിർത്തി വഴി പാക്കിസ്ഥാനിലേക്കു പോയത്. ഇത്രയുമധികം പേർ എങ്ങനെ പാക്ക് വീസ തരപ്പെടുത്തിയെന്നതും അന്വേഷിക്കുമെന്ന് വിദേശകാര്യ മന്ത്രാലയവും പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ, ജഴ്സിയിൽ ഇന്ത്യയുടെ നാമം ഉപയോഗിക്കാൻ ടീമിനെ അനുവദിക്കരുതെന്ന് ദേശീയ കബഡി ഫെഡറേഷൻ പാക്കിസ്ഥാൻ കബഡി ഫെഡറേഷനോട് അഭ്യർഥിച്ചിരുന്നു. എന്നാൽ, ഇന്ത്യൻ ടീമിന്റെ മത്സരങ്ങളിൽനിന്നുള്ള ചിത്രങ്ങളിൽ ഇന്ത്യ എന്നെഴുതിയ ജഴ്സിയാണ് അവർ ഉപയോഗിച്ചതെന്നത് വ്യക്തമാണ്.

അതിനിടെ, കബഡി ടൂർണമെന്റിനായി ഇന്ത്യൻ താരങ്ങൾ പാക്കിസ്ഥാനിലേക്കു പോയത് സ്വന്തം നിലയ്ക്കാണെന്നായിരുന്നു പരിശീലകൻ ഹർപ്രീത് സിങ് ബാബ വിശദീകരിച്ചിരുന്നു. കേന്ദ്ര വിദേശകാര്യ, കായിക മന്ത്രാലയങ്ങളുടെ അനുമതിയില്ലാതെ താരങ്ങൾ പാക്കിസ്ഥാനിലേക്കു പോയതു സംബന്ധിച്ച വിവാദം കനത്തതിനു പിന്നാലെയായിരുന്നു ടീമിനൊപ്പമുള്ള പരിശീലകന്റെ വിശദീകരണം. താരങ്ങൾ സ്വന്തം നിലയ്ക്കു പോയതിനാൽ, മന്ത്രാലയങ്ങളുടെ അനുമതി ആവശ്യമില്ലെന്നാണ് ഹർപ്രീതിന്റെ വാദിച്ചത്. സമാന രീതിയിൽ ടൂർണമെന്റുകളിൽ പങ്കെടുക്കാൻ മറ്റു രാജ്യങ്ങളിലേക്കും താരങ്ങൾ മുൻപ് പോയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, കായിക മേഖലയിൽ പാക്കിസ്ഥാനും ഇന്ത്യയും തമ്മിൽ ഒരുവിധ ബന്ധവും നിലവിലില്ലാത്ത സാഹചര്യത്തിൽ, ആരെയും അറിയിക്കാതെയുള്ള ടീമിന്റെ യാത്ര അംഗീകരിക്കാനാവില്ലെന്നും താരങ്ങൾക്കു വിലക്കേർപ്പെടുത്തുന്നതു പരിഗണിക്കുമെന്നും കായിക മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

വിജയികൾക്കുള്ള ഭീമമായ സമ്മാനത്തുക കണ്ടാവാം താരങ്ങൾ ടൂർണമെന്റിനു പോയതെന്നാണു ദേശീയ കബഡി ഫെഡറേഷന്റെ നിഗമനം. ഒരു കോടി രൂപയാണു ചാംപ്യൻമാർക്കുള്ള സമ്മാനത്തുക. ഫൈനലിൽ തോറ്റെങ്കിലും രണ്ടാം സ്ഥാനക്കാർക്കുള്ള 75 ലക്ഷം രൂപ ടീമിനു ലഭിക്കും. 

അതേസമയം, ലോക ചാംപ്യൻഷിപ്പെന്ന പേരിൽ പാക്കിസ്ഥാൻ കബഡി അസോസിയേഷൻ സംഘടിപ്പിക്കുന്ന ടൂർണമെന്റിന് അംഗീകാരമില്ലെന്നു രാജ്യാന്തര അസോസിയേഷൻ വ്യക്തമാക്കി. ദേശീയ ഫെഡറേഷന്റെ അനുമതിയില്ലാതെ പോയ താരങ്ങൾക്ക് ഇന്ത്യയുടെ പേരിൽ മത്സരിക്കാനാവില്ലെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) പ്രസിഡന്റ് നരീന്ദർ ബത്ര പറഞ്ഞു. ടീമിന് ഐഒഎയുടെ അംഗീകാരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary: Imran Khan Congratulates Pakistan for Beating 'Unofficial Indian Team' in Kabaddi World Cup Final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com