‘ഇന്ത്യൻ ബോൾട്ടി’നെ തോൽപ്പിച്ച് മറ്റൊരു ‘ഇന്ത്യൻ ബോൾട്ട്’; 9.51 സെക്കൻഡിൽ 100 മീറ്റർ!
Mail This Article
ബെംഗളൂരു ∙ ‘ഇന്ത്യൻ ബോൾട്ട്’ ശ്രീനിവാസ ഗൗഡയുടെ റെക്കോർഡ് മറികടന്ന് ദക്ഷിണ കന്നഡ ജില്ലയിൽ നിന്നു മറ്റൊരു മരമടി (കമ്പള) ഓട്ടക്കാരൻ; നിഷാന്ത് ഷെട്ടി. ചേറുപാടത്ത് 100 മീറ്റർ ഓടാൻ ഗൗഡ 9.55 സെക്കൻഡാണ് എടുത്തതെങ്കിൽ ഷെട്ടിക്കു വേണ്ടി വന്ന സമയം 9.51 സെക്കൻഡാണത്രേ!
ദക്ഷിണ കന്നഡ വേണൂരിൽ 16നു നടന്ന കമ്പള മത്സരത്തിൽ നിഷാന്ത് ഷെട്ടി 141 മീറ്റർ 13.61 സെക്കൻഡ് കൊണ്ട് പിന്നിട്ടുവെന്നാണ് അധികൃതർ പറയുന്നത്.ഇതിന് ആനുപാതികമായി 100 മീറ്ററിലെ വേഗം കണക്കുകൂട്ടുമ്പോൾ 9.51 സെക്കൻഡ്! ഇരുവന്തൂർ ആനന്ദ്, സുരേഷ് ഷെട്ടി (9.57 സെക്കൻഡ്) എന്നിവരുടേതും ട്രാക്കിലെ ലോക റെക്കോർഡുകാരൻ ഉസൈൻ ബോൾട്ടിനെക്കാൾ മികച്ച സമയമാണെന്നു കമ്പള അക്കാദമി പറയുന്നു.
നേരത്തേ ബോൾട്ടിനെക്കാൾ (9.58 സെക്കൻഡ്)വേഗം കൈവരിച്ചു എന്നു പറഞ്ഞ ശ്രീനിവാസ ഗൗഡയുടെ മികവു പരിശോധിക്കാമെന്നും തൃപ്തികരമെങ്കിൽ പരിശീലനം നൽകാമെന്നും കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) ട്രാക്ക് കായികപരീക്ഷയ്ക്ക് ഇല്ലെന്നാണു ഗൗഡ പറയുന്നത്. നിഷാന്ത് ഷെട്ടി ഈ പരീക്ഷ ഏറ്റെടുക്കുമോ എന്നാണ് ഇനി കമ്പള ആരാധകർ ഉറ്റുനോക്കുന്നത്.
English Summary: Nishanth Shetty breaks Srinivas Gowda’s record