ഒറ്റ ദിവസം, സർക്കാർ സർവീസിലേക്ക് 195 താരങ്ങൾ
Mail This Article
തിരുവനന്തപുരം ∙ 195 കായികതാരങ്ങൾ ഇന്നു സർക്കാർ സർവീസിലേക്ക്. 2010 മുതൽ 2014 വരെ മികച്ച പ്രകടനം നടത്തിയ കായികതാരങ്ങൾക്കു മുടങ്ങിക്കിടന്ന നിയമനമാണ് ഇപ്പോൾ യാഥാർഥ്യമാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ നിയമന ഉത്തരവ് കൈമാറും.
ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം 440 താരങ്ങൾക്കു നിയമനം നൽകിയതായി മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. ഒരു വർഷം 50 പേരെയാണു സ്‌പോർട്‌സ് ക്വോട്ടയിൽ നിയമിക്കേണ്ടിയിരുന്നത്. 2010 മുതൽ 2014 വരെയുള്ള 5 വർഷത്തെ നിയമനത്തിനാണു റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. ഒരേ കായികതാരംതന്നെ ഒന്നിലധികം വർഷങ്ങളിലെ പട്ടികയിൽ ഇടംനേടിയതിനാലാണു പട്ടിക 195 പേരിലൊതുങ്ങിയത്. സെക്രട്ടേറിയറ്റിലും വിദ്യാഭ്യാസ വകുപ്പിലുമാണു കൂടുതൽ പേർക്കും ജോലി ലഭിക്കുക. എൽഡി ക്ലാർക്ക് മുതലാണ് നിയമനം.
പട്ടികയിൽ ഇടം പിടിച്ച് ധനരാജും
സർക്കാരിന്റെ നിയമനപ്പട്ടികയിൽ നൊമ്പരമായി ഫുട്ബോൾ താരം ആർ.ധനരാജും. 2011ലെ നിയമനപ്പട്ടികയിലാണു ധനരാജിന്റെ പേര് ഇടംപിടിച്ചത്. ഡിസംബറിലാണു കളിക്കളത്തിൽ കുഴഞ്ഞുവീണു ധനരാജ് മരിച്ചത്. ധനരാജിന്റെ ഭാര്യയ്ക്കു ജോലി നൽകണമെന്ന കായികതാരങ്ങളുടെ ആവശ്യം സർക്കാർ പരിഗണിക്കുമെന്നു ജയരാജൻ പ്രഖ്യാപിച്ചിട്ടുണ്ട്.
ഹോസ്റ്റൽ താരങ്ങൾക്ക് മാസം 6000
തിരുവനന്തപുരം ∙ സ്പോർട്സ് ഹോസ്റ്റലുകളിൽ പരിശീലനം നേടുന്നവർക്ക് പ്രതിമാസം 6000 രൂപ നേരിട്ടു നൽകുമെന്നു മന്ത്രി ഇ.പി.ജയരാജൻ. സ്പോർട്സ് കൗൺസിൽ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.