ഏഷ്യൻ ഗുസ്തിയിൽ ദിവ്യയ്ക്ക് സ്വർണം; സരിത, നിർമല, പിങ്കി ഫൈനലിൽ
Mail This Article
ന്യൂഡൽഹി ∙ ഏഷ്യൻ ഗുസ്തി ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്കു വീണ്ടും സ്വർണത്തിളക്കം. വനിതകളുടെ 68 കിലോ വിഭാഗത്തിൽ ദിവ്യ കക്രനാണ് ഇന്ത്യയ്ക്കായി രണ്ടാം സ്വർണം നേടിയത്. ഏഷ്യൻ ഗുസ്തി ചാംപ്യൻഷിപ്പിൽ സ്വർണ മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതയാണ് ദിവ്യ. ജൂനിയർ ലോക ചാംപ്യൻ നരൂഹ മാത്‌സുയൂകി ഉൾപ്പെടെ എല്ലാ ബൗട്ടിലും ജയിച്ചുകയറിയാണ് ദിവ്യ സ്വർണം നേടിയത്. റൗണ്ട് റോബിൻ ഫോർമാറ്റിലായിരുന്നു മത്സരം.
കിർഗിസ്ഥാനിൽ 2018ൽ നടന്ന ചാംപ്യൻഷിപ്പിൽ 65 കിലോ വിഭാഗത്തിൽ സ്വർണം നേടിയ നവ്ജ്യോത് കൗറാണ് ദിവ്യയ്ക്ക് മുൻപ് ഏഷ്യൻ ചാംപ്യൻഷിപ്പിൽ സ്വർണം നേടിയ ഏക ഇന്ത്യൻ വനിത. ദിവ്യയുടെ സ്വർണനേട്ടത്തിനു പുറമെ സരിത മോർ (59 കിലോ), നിർമല ദേവി (50 കിലോ), പിങ്കി (55) കിലോ എന്നിവരും ഫൈനലിൽ കടന്നതോടെ കുറഞ്ഞത് വെള്ളിയെങ്കിലും ഉറപ്പിച്ചു കഴിഞ്ഞു.
കൊറോണ വൈറസ് ഭീഷണി മൂലം ജപ്പാന്റെയും ചൈനയുടെയും താരങ്ങൾ പങ്കെടുക്കാത്തതും ഇന്ത്യൻ താരങ്ങളുടെ മുന്നേറ്റം എളുപ്പമാക്കി. പുരുഷവിഭാഗം 87 കിലോ വിഭാഗത്തിൽ സുനിൽ കുമാറാണ് ഈ ചാംപ്യൻഷിപ്പിൽ ഇതുവരെ ഇന്ത്യയുടെ ആദ്യ സ്വർണ മെഡൽ നേടിയത്. ഏഷ്യൻ ചാംപ്യൻഷിപ്പിൽ ഗ്രീക്കോ റോമൻ വിഭാഗത്തിൽ 27 വർഷത്തിനിടെ ഇന്ത്യയുടെ ആദ്യ സ്വർണമാണിത്. സെമിയിൽ 1–8 എന്ന നിലയിൽ പിന്നിൽ നിന്ന ശേഷം ശക്തമായി തിരിച്ചുവന്നാണ് സുനിൽ കുമാർ 12–8നു കസഖ്സ്ഥാന്റെ അസാമത്ത് കുസ്തുബയോവിനെ വീഴ്ത്തിയത്.
English Summary: Divya Kakran wins gold at Asian Wrestling Championships