കാസ്ട്രോ തട്ടിക്കൊണ്ടുപോയ സൂപ്പർ താരം
Mail This Article
എഫ്1ൽ 5 കിരീടങ്ങൾ നേടിയിട്ടുള്ള യുവാൻ മാനുവൽ ഫാൻജിയോ ആണ് കിരീട നേട്ടത്തിൽ ഷൂമാക്കറിനും ഹാമിൽട്ടനും പിന്നിലുള്ള താരം. 1911 ജൂൺ 24ന് അർജന്റീനയിൽ ജനിച്ച ഫാൻജിയോ 1951, 54, 55, 56 ,57 വർഷങ്ങളിൽ ചാംപ്യനായി. 1958ലെ ഫ്രഞ്ച് ഗ്രാൻപിയോടെ ഫോർമുല വണ്ണിനോടു വിട പറഞ്ഞു.
1958ൽ ബാറ്റിസ്റ്റ ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കാൻ ഫിഡൽ കാസ്ട്രോയുടെ നേതൃത്വത്തിൽ ക്യൂബൻ വിപ്ലവകാരികൾ ഫാൻജിയോയെ തട്ടിക്കൊണ്ടു പോയി; 1958ലെ ലോക ചാമ്പ്യൻഷിപ്പിന്റെ തലേന്ന്. എന്നാൽ, ബാറ്റിസ്റ്റ വഴങ്ങിയില്ല. മത്സരത്തിൽ താരമാകേണ്ടിയിരുന്ന ഫാൻജിയോ ഇല്ലാതെ കാറോട്ടം നടന്നു. മത്സരശേഷം ഒരു പോറൽ പോലുമില്ലാതെ ഫാൻജിയോയെ കാസ്ട്രോയുടെ പോരാളികൾ വിട്ടയച്ചു. ആൽബെർട്ടോ ലെച്ചിയുടെ ഓപ്പറേഷൻ ഫാൻജിയോ (1999) എന്ന സിനിമയുടെ ഇതിവൃത്തം ഈ കിഡ്നാപ്പിങ് ആണ്. 1995ൽ ഫാൻജിയോ അന്തരിച്ചു.
എഫ് വൺ പോയിന്റ് രീതി
1950ൽ ഫോർമുല വൺ ആരംഭിച്ചെങ്കിലും ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന കാർ നിർമാതാക്കൾക്കുള്ള കൺസ്ട്രക്റ്റേഴ്സ് ചാംപ്യൻഷിപ് തുടങ്ങിയത് 1958ൽ ആണ്. 1950 മുതൽ 53 വരെ ആദ്യ 5 സ്ഥാനക്കാർക്ക് മാത്രമായിരുന്നു പോയിന്റ്. 8, 6, 4, 3, 2 എന്നിങ്ങനെ. 2003 മുതൽ ആദ്യ എട്ടു സ്ഥാനക്കാർക്ക് പോയിന്റ് എന്ന സംവിധാനം വന്നു. 2010ൽ ആണ് ജേതാവിനു 25 പോയിന്റ് എന്ന ഇന്നത്തെ പോയിന്റ് സംവിധാനം നിലവിൽ വരുന്നത്. ആദ്യ 10 സ്ഥാനക്കാരെ പോയിന്റ് പട്ടികയിൽ ഉൾപ്പെടുത്തിയതും ആ വർഷമാണ്.
Content Highlights: Fangio, Formula one