കോവിഡിന്റെ മറവിൽ ഉത്തേജകം ഉപയോഗിക്കരുത്: മുന്നറിയിപ്പുമായി വാഡ
Mail This Article
ന്യൂഡൽഹി∙ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പതിവു പരിശോധനകൾ മുടങ്ങിയാലും ഉത്തേജകം ഉപയോഗിച്ച് വഞ്ചിക്കാൻ ശ്രമിക്കരുതെന്ന് എല്ലാ കായിക താരങ്ങൾക്കും രാജ്യാന്തര ഉത്തേജക വിരുദ്ധ ഏജൻസിയുടെ (വാഡ) മുന്നറിയിപ്പ്. ഇപ്പോഴത്തെ സാഹചര്യത്തിൽ വാഡയുടെ പരിശോധനാ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുമെന്ന് പറയാൻ വയ്യ. പക്ഷേ, വൈറസ് വ്യാപനം നിയന്ത്രണത്തിലായാൽ എല്ലാം പഴയപടിയാകുമെന്നാണ് പ്രതീക്ഷ. ഈ ഇടവേളയിൽ കൊറോണ വൈറസ് വ്യാപനം മറയാക്കി ആരും ഉത്തേജകം ഉപയോഗിച്ച് വഞ്ചിക്കാൻ ശ്രമിക്കരുതെന്ന് വാഡ പ്രസിഡന്റ് വിറ്റോൽഡ് ബാൻക പറഞ്ഞു.
‘ഉത്തേജക വിരുദ്ധ നീക്കങ്ങൾക്ക് ഒരിക്കലും വിശ്രമമില്ല എന്നതാണ് വാസ്തവം. എല്ലാ കായിക താരങ്ങൾക്കുമുള്ള എന്റെ സന്ദേശവും അതുതന്നെ’ – ബാൻക പറഞ്ഞു.
‘കായിക താരങ്ങളുടെ ബയോളജിക്കൽ പാസ്പോർട്ടും ദീർഘകാല വിശകലനങ്ങളും ഉൾപ്പെടെയുള്ളവ വാഡയുടെ പക്കലുണ്ട്. വരും ആഴ്ചകളിലും മാസങ്ങളിലും ഇതു നിർണായാകമാകും. ഇത് പരസ്പരം വഞ്ചിക്കാനുള്ള സമയമല്ലെന്ന് മാത്രം ഓർക്കുക. അത്‍ലീറ്റുകൾക്ക് സമ്പൂർണ ശുചിത്വം ഉറപ്പാക്കാനുള്ള നടപടികൾ വാഡ കൈക്കൊള്ളും. ഈ ഗ്യാപ്പിൽ ആരെങ്കിലും ഉത്തേജക മരുന്ന് ഉപയോഗിക്കാൻ ശ്രമിച്ചാൽ ഉറപ്പായും പിടികൂടും’ – ബാൻക മുന്നറിയിപ്പു നൽകി.
English Summary: 'Anti-doping never sleeps': WADA president warns athletes against using coronavirus pandemic to cheat