കായിക ഹോസ്റ്റലുകൾക്ക് വൻ പ്രതിസന്ധി
Mail This Article
മലപ്പുറം ∙ കായിക താരങ്ങൾക്കുള്ള അലവൻസ് ഇനത്തിൽ ലഭിക്കേണ്ട 4.9 കോടി രൂപ മുടങ്ങിയതോടെ സംസ്ഥാനത്തെ സ്പോർട്സ് ഹോസ്റ്റലുകൾ പ്രതിസന്ധിയിൽ. താരങ്ങളുടെ ഭക്ഷണത്തിനായി സർക്കാർ നൽകുന്ന 200 രൂപയുടെ പ്രതിദിന അലവൻസ് കേരള സ്പോർട്സ് കൗൺസിലിനു കീഴിലുള്ള 108 ഹോസ്റ്റലുകളിൽ 4 മാസമായി ലഭിച്ചിട്ടില്ല.
ഒരു കായിക താരത്തിനുള്ള ഭക്ഷണ അലവൻസ് പ്രതിമാസം 6,000 രൂപയാണ്. ആകെ 2056 കായിക താരങ്ങളാണ് സംസ്ഥാനത്തു സ്പോർട്സ് കൗൺസിലിനു കീഴിലെ വിവിധ കായിക ഹോസ്റ്റലുകളിലായുള്ളത്. വാഷിങ് അലവൻസ് ഇനത്തിൽ ഓരോ കായിക താരത്തിനും പ്രതിമാസം 200 രൂപ വീതവും നൽകുന്നുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഹോസ്റ്റലുകൾക്ക് അവസാനമായി പണം ലഭിച്ചത്. കോവിഡിനെത്തുടർന്നു മാർച്ചിൽ സംസ്ഥാനത്തെ ഹോസ്റ്റലുകളെല്ലാം അടച്ചു. അത്രയും കാലം ഹോസ്റ്റലുകളുടെ ചുമതലയുള്ള പരിശീലകർ പണം കടംവാങ്ങിയാണ് കായിക താരങ്ങളെ പട്ടിണിയിൽ നിന്നു രക്ഷിച്ചത്.
കായിക താരങ്ങളെല്ലാം ഇപ്പോൾ വീടുകളിലാണ്. കോവിഡിനുശേഷം, കുടിശ്ശിക തുക ലഭിക്കാതെ കായിക ഹോസ്റ്റലുകൾ തുറക്കാൻ കഴിയില്ലെന്ന നിലപാടിലാണ് അധികൃതർ.
പ്ലാൻ ഫണ്ട് ഇനത്തിൽ സർക്കാരിൽ നിന്നു സ്പോർട്സ് കൗൺസിലിനു ലഭിക്കേണ്ട സാമ്പത്തിക സഹായം വൈകിയതാണു അലവൻസ് മുടങ്ങാൻ കാരണമെന്ന് ആരോപണമുണ്ട്. എന്നാൽ, കോവിഡിനെത്തുടർന്നു ട്രഷറികളുടെ പ്രവർത്തനം സ്തംഭിച്ചതോടെ തുക ലാപ്സായതാണു പ്രതിസന്ധിക്കു കാരണമെന്നും ഇതു വീണ്ടും അനുവദിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും കേരള സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഒ.കെ. വിനീഷ് പറഞ്ഞു.