ആഘോഷം വേണ്ട, ജാഗ്രത മതി!
Mail This Article
ന്യൂഡൽഹി ∙ ബാർബർ ഷോപ്, ബ്യൂട്ടിപാർലർ സന്ദർശനം ഒഴിവാക്കുക, ജൻമദിനാഘോഷങ്ങൾ പാടില്ല തുടങ്ങിയ നിർദേശങ്ങളുമായി അത്‌ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (എഎഫ്ഐ) പ്രവർത്തനമാർഗരേഖ. ലോക്ഡൗണിനു ശേഷം പരിശീലന കേന്ദ്രങ്ങളും മറ്റും തുറക്കുന്നതിനു മുന്നോടിയായാണു മാർഗരേഖ തയാറാക്കിയത്. പട്യാല, ബെംഗളുരു ദേശീയ ക്യാംപുകളാണ് ആദ്യം തുറക്കുക. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും നിർദേശമുണ്ട്. എഎഫ്ഐ തയാറാക്കിയ മാർഗരേഖയിലെ മറ്റു നിർദേശങ്ങൾ ഇങ്ങനെ
∙ പരിശീലനം, ചികിത്സ എന്നിവയ്ക്കു വേണ്ടിയല്ലാതെ ആരും ഹോസ്റ്റലിൽനിന്നു പുറത്തുപോകാൻ പാടില്ല.
∙ പരിശീലനകേന്ദ്രങ്ങളിലോ പരിസരത്തോ തുപ്പാൻ പാടില്ല. നിയമലംഘനം നടത്തിയാൽ കേന്ദ്രസർക്കാർ നിർദേശിക്കുന്ന ശിക്ഷ.
∙ എഎഫ്ഐ നിശ്ചയിക്കുന്ന സമയത്തോ സംഘത്തിനോ ഒപ്പമല്ലാതെ പരിശീലനം പാടില്ല
∙ പുറത്തു നിന്നുള്ള ഭക്ഷണം വാങ്ങുകയോ ഓർഡർ ചെയ്തു വരുത്തുകയോ ചെയ്യരുത്
∙ പാഴ്സലുകൾ കായികതാരങ്ങൾ നേരിട്ടു സ്വീകരിക്കരുത്. ക്യാംപ് അധികൃതർ ഇവ സ്വീകരിച്ച് 24 മണിക്കൂറിനു ശേഷമേ കൈമാറാവൂ
∙ സ്റ്റോർ കീപ്പർമാർ, ഗ്രൗണ്ട് ജീവനക്കാർ എന്നിവർ പരിശീലന സമയത്ത് അത്‌ലീറ്റുകളുടെ അടുത്തെത്താൻ പാടില്ല
∙ ആലിംഗനം, ഹസ്തദാനം എന്നിവ പാടില്ല. പരിശീലനം കഴിഞ്ഞു കുളിച്ച ശേഷമേ മുറിയിൽ പ്രവേശിക്കാവൂ