അത്ലറ്റിക്സിൽ ഇനി പന്തെറിയലും!
Mail This Article
മലപ്പുറം ∙ ജാവലിൻ ത്രോയിൽ മികച്ച ലോകതാരങ്ങളെ സൃഷ്ടിക്കാൻ ഇന്ത്യൻ അത്‍ലറ്റിക്സിലേക്ക് ഒരു കുഞ്ഞൻ മത്സരയിനംകൂടി എത്തുന്നു. അത്‍ലറ്റിക്സ് അണ്ടർ 14 വിഭാഗത്തിൽ ബോൾ ത്രോയെന്ന പുതിയ മത്സരംകൂടി ഉൾപ്പെടുത്താൻ അത്‍ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ തീരുമാനിച്ചു. ടെക്നിക്കുകൾ സമാനമായതിനാൽ പന്തേറിൽ തുടങ്ങി ജാവലിൻ ത്രോയിലേക്കെത്തുന്ന ഒട്ടേറെ താരങ്ങളെ ലഭിക്കുമെന്നാണു വിലയിരുത്തൽ. ഇത്തവണത്തെ ദേശീയ അന്തർ ജില്ലാ അത്‍ലറ്റിക് ചാംപ്യൻഷിപ്പിലൂടെയാകും പുതിയ ഇനത്തിന്റെ അരങ്ങേറ്റം.
ജാവലിൻ സെക്ടർ തന്നെയാണു ബോൾ ത്രോ മത്സരങ്ങൾക്കും ഉപയോഗിക്കുക. റൺവേയിലൂടെ ഓടിയെത്തുന്ന താരങ്ങൾ ത്രോയിങ് ആർക് കടക്കുന്നതിനു മുൻപായി പന്തു തലയ്ക്കു മുകളിലൂടെ നീട്ടി എറിയണം. 160 ഗ്രാം ഭാരമുള്ള പന്ത് ഉപയോഗിച്ചാണു മത്സരം. 500 മുതൽ 800 ഗ്രാം വരെയുള്ള ജാവലിനാണു നിലവിൽ ജാവലിൻ മത്സരങ്ങൾക്ക് ഉപയോഗിക്കുന്നത്.
അത്‍ലീറ്റുകൾക്കു ചെറുപ്രായത്തിൽതന്നെ പ്രത്യേക ഇനങ്ങളിൽപരിശീലനം നൽകരുതെന്ന ലോക അത്‍ലറ്റിക് സംഘടനയുടെ നിർദേശമനുസരിച്ചാണു പുതിയ മത്സരയിനം കൊണ്ടുവരുന്നത്. ഭാവിയിൽ ജാവലിൻ ത്രോയിൽ മികവു കാട്ടുന്ന ഒട്ടേറെ താരങ്ങളെ ലഭിക്കുമെന്നാണു പ്രതീക്ഷയെന്ന് ഇന്ത്യൻ ഡപ്യൂട്ടി ചീഫ് കോച്ച് പി.രാധാകൃഷ്ണൻ നായർ പറഞ്ഞു.