ഹോക്കി ഇതിഹാസം ബൽബീർ സിങ് അന്തരിച്ചു; ഇന്നും തകർക്കപ്പെടാതെ ആ റെക്കോർഡ്
Mail This Article
ചണ്ഡിഗഡ് ∙ ധ്യാൻചന്ദിനുശേഷം ഇന്ത്യൻ ഹോക്കിയിലെ ഇതിഹാസമായി മാറിയ ബൽബീർ സിങ് സീനിയർ (96) അന്തരിച്ചു. രണ്ടാഴ്ചയായി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ന്യുമോണിയ പിടിപെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിനു 3 തവണ ഹൃദയാഘാതമുണ്ടായി.
തുടർച്ചയായി 3 തവണ (1948, 52’, 56’) ഇന്ത്യൻ ഹോക്കി ടീമിനൊപ്പം ഒളിംപിക്സ് സ്വർണം നേടിയ ബൽബീർ സിങ് 1956ൽ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. 1975ൽ ഹോക്കി ലോകകപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമിന്റെ മാനേജരുമായി. ഗോൾകീപ്പറായി കളി തുടങ്ങിയ അദ്ദേഹം പിന്നീട് ഇന്ത്യ കണ്ട ഏറ്റവും മികച്ച സെന്റർ ഫോർവേഡായി മാറി. 1923 ഡിസംബർ 31നു പഞ്ചാബിലെ ഹരിപുർ ഖൽസയിലാണു ജനനം. ഭാര്യ: സുശീൽ. മക്കൾ: കാൻവൽബീർ, കരൺബീർ, ഗുർബീർ, സുശ്ബിർ. സംസ്ഥാന ബഹുമതികളോടെ സംസ്കാരം നടത്തി.
റെക്കോർഡുകളിൽ ഒരേയൊരു ബൽബീർ
∙ ഒളിംപിക് ഹോക്കിയിൽ ഇന്ത്യയ്ക്കായി ഹാട്രിക് സ്വർണം (1948, 52’, 56’)
∙ 1956ൽ ഇന്ത്യൻ ക്യാപ്റ്റൻ
∙ ഒളിംപിക്സ് ഫൈനലിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം – ലോക റെക്കോർഡ് (1952ലെ ഫൈനലിൽ നെതർലൻഡ്സിനെതിരെ 5 ഗോൾ)
∙ ഒളിംപിക്സ് അരങ്ങേറ്റത്തിൽ ഏറ്റവും കൂടുതൽ ഗോൾ – ലോക റെക്കോർഡ് (1948ൽ അർജന്റീനയ്ക്കെതിരെ 6 ഗോൾ)
∙ പത്മശ്രീ പുരസ്കാരം നേടുന്ന ആദ്യ കായികതാരം (1957)
∙ 2012 ലണ്ടൻ ഒളിംപിക്സിനോടനുബന്ധിച്ച് തയാറാക്കിയ ഒളിംപിക് മ്യൂസിയം പ്രദർശനത്തിൽ ആദരിക്കപ്പെട്ട 16 ഒളിംപ്യൻമാരിലെ ഏക ഇന്ത്യക്കാരൻ.
∙ 1956 ഒളിംപിക്സിന്റെ സ്മരണാർഥം ഡൊമിനിക്കൻ റിപ്പബ്ലിക്ക് 1958ൽ സ്റ്റാംപ് ഇറക്കിയപ്പോൾ ബൽബീർ സിങ്ങിന്റെ ചിത്രവും അതിൽ ഇടംപിടിച്ചു.
English Summary : Indian Hockey icon Balbir Singh Sr passes away