ഫോർവേഡ് നമ്പർ 1
Mail This Article
കളത്തിന് അകത്തും പുറത്തും തികഞ്ഞ മാന്യനായിരുന്നു ബൽബീർ സിങ് സീനിയർ. പഞ്ചാബ് പൊലീസ് ടീമിലെ മിന്നുംതാരം മാത്രമല്ല, അച്ചടക്കമുള്ള ഓഫിസറും കൂടിയായിരുന്നു അദ്ദേഹം. 1965ൽ ബോംബെ കപ്പിൽ പഞ്ചാബ് പൊലീസ് ടീമിനെതിരെ ഞങ്ങളുടെ ബാംഗ്ലൂർ എഎസ്‌സി ടീം കളിച്ചിരുന്നു.
ഒളിംപ്യൻമാർ അടങ്ങിയ മികച്ച ടീമായിരുന്നു അവരുടേത്. മത്സരം ഞങ്ങൾ ദയനീയമായി തോറ്റു. എനിക്ക് അന്നു 17 വയസ്സാണ്. എന്നെക്കാൾ മികച്ച ഗോൾകീപ്പർമാർ ഒട്ടേറെ ഉണ്ടായിരുന്നതിനാൽ അന്നുവരെ ദേശീയ ടീമിൽ കളിക്കാൻ അവസരം കിട്ടിയിരുന്നില്ല. അന്നു മത്സരശേഷം അദ്ദേഹം എന്റെ അടുത്തുവന്ന് തോളിൽ തട്ടിപ്പറഞ്ഞു: ‘ഒരു ദിവസം താങ്കൾ തീർച്ചയായും ഇന്ത്യൻ ടീമിൽ കളിക്കും. അതിനുള്ള കഴിവുണ്ട്.’
അദ്ദേഹം പിന്നീടു ദേശീയ സിലക്‌ഷൻ കമ്മിറ്റി അംഗമായി. 1970ലെ ഏഷ്യൻ ഗെയിംസ് ടീമിൽ എനിക്കും സിലക്‌ഷൻ കിട്ടി. പക്ഷേ, അന്തിമ പട്ടികയിലുണ്ടായില്ല. 1971ൽ എനിക്കു ദേശീയ ടീമിൽ വീണ്ടും ഇടംകിട്ടിയപ്പോൾ അദ്ദേഹം എന്നോടു പറഞ്ഞു: ‘നന്നായി കളിക്കണം, ഒരിക്കലും കളി വിടരുത്.’ എനിക്ക് ഒളിംപിക്സിൽ മെഡൽ നേടാൻ കഴിഞ്ഞത് അദ്ദേഹത്തെപ്പോലെ മഹാൻമാരായ കളിക്കാരുടെ അനുഗ്രഹംകൊണ്ടാണ്.