ADVERTISEMENT

ട്രാക്കിൽ പറക്കുന്ന കാലത്തു പെൺകുട്ടികളുടെ സ്വപ്നനായകനായിരുന്നു മി‍ൽഖാ സിങ്. ഇന്ത്യയിൽ മാത്രമല്ല, വിദേശത്തും ആരാധകരുണ്ടായിരുന്നു പറക്കും മിൽഖയ്ക്ക്. ഇന്ത്യൻ വനിതാ വോളിബോൾ ടീം മുൻ ക്യാപ്റ്റൻ നിർമൽ കൗറിനെ പ്രണയിച്ച് 1963ൽ ജീവിതസഖിയാക്കിയപ്പോൾ മുൻ പ്രണയങ്ങളെല്ലാം മിൽഖ ട്രാക്കിനു പുറത്തു കുഴിച്ചുമൂടി.

മിൽഖയുടെ നിമ്മി

കൊളംബോയിൽ ഒരു അ‌‌ത്‌ലറ്റിക് മീറ്റിനിടെ 1958ലാണു താൻ നിമ്മിയെ (നിർമൽ കൗർ) ആദ്യമായി കണ്ടതെന്നു മിൽഖ പറയുന്നു. നിമ്മി ക്യാപ്റ്റനായ ഇന്ത്യൻ ടീം ശ്രീലങ്കയെ തകർത്തതിനു ഗാലറിയിൽ മിൽഖ സാക്ഷിയായി. 56ലെ മെൽബൺ ഒളിംപിക്സിൽ പങ്കെടുത്ത മിൽഖ അന്നേ സ്റ്റാറാണ്. ഇന്ത്യൻ ടീമിനായി ഒരു വ്യവസായി ഒരുക്കിയ വിരുന്നിനിടെ ഇരുവരും കണ്ടുമുട്ടി. മിൽഖയ്ക്കു നിമ്മിയെ വീണ്ടും കാണണമെന്നു തോന്നി. മടങ്ങുന്നതിനു തൊട്ടുമുൻപു നിമ്മിയെ തടഞ്ഞുനിർത്തി കൈവെള്ളയിൽ ഹോട്ടലിലെ ഫോൺ നമ്പർ മിൽഖ എഴുതി നൽകി. പക്ഷേ, മിൽഖയെ കാണാൻ നിമ്മി പോയില്ല. 

മുഖ്യമന്ത്രി ഇടപെടുന്നു

1960ൽ ആയിരുന്നു അടുത്ത കണ്ടുമുട്ടൽ. ഡൽഹിയിലെ ഒരു കോളജിൽ ഫിസിക്കൽ എജ്യുക്കേഷൻ ഇൻസ്ട്രക്ടറായി ചേർന്ന നിമ്മിയെ യാദൃച്ഛികമായി മിൽഖ കണ്ടു. ഒരിക്കൽ ഇരുവരും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു. പ്രണയം പുറംലോകമറിഞ്ഞു. വ്യത്യസ്ത മതക്കാരായതിനാൽ വീട്ടുകാർ ബന്ധത്തെ എതിർത്തു. നിമ്മിയുടെ കുടുംബത്തെ അനുനയിപ്പിക്കാൻ മിൽഖയ്ക്കുവേണ്ടി മധ്യസ്ഥനായി ഇടപെട്ടത് അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രി പർതാപ് സിങ് കൈറോണാണ്.

തൊണ്ണൂറുകാരനായ മി‍ൽഖയും എൺപത്തൊന്നുകാരിയായ നിമ്മിയും മേയ് 4ന് 59–ാം വിവാഹ വാർഷികം ആഘോഷിച്ചു. 1963ൽ ഇവരുടെ വിവാഹവേളയിൽ മുഖ്യമന്ത്രി കൈറോൺ പറഞ്ഞു: ‘വലിയൊരു കായികവംശത്തിന് ഇവർ തുടക്കമിടട്ടെ!’ മിൽഖയുടെ 4 മക്കളിൽ ഇളയയാളെ കായികലോകം അറിയും: ഗോൾഫ് താരം ജീവ് മിൽഖാ സിങ്.

പ്രണയം  പറന്ന നാളുകൾ

ഒട്ടേറെ പ്രണയകഥകളിലെ നായകനായിരുന്നു മി‍ൽഖ. 56 ലെ മെൽബൺ ഒളിംപിക്സിനിടെ ഓസ്ട്രേലിയൻ സ്പ്രിന്റ് ഇതിഹാസം ബെറ്റി ക്യൂത്‌ബെർട്ട് തന്റെ പിന്നാലെ കൂടിയതായി മിൽഖ ആത്മകഥയിൽ പറഞ്ഞിട്ടുണ്ട്. കോമൺവെൽത്ത് ഗെയിംസിലും (1958) ഏഷ്യൻ ഗെയിംസിലും (58’) സ്പ്രിന്റ് സ്വർണം നേടി മിൽഖ കത്തിനിന്ന കാലത്ത് ഒരു ഡൽഹിക്കാരിയുമായി അടുത്തു. പഞ്ചാബ് മുഖ്യമന്ത്രി വഴി സ്വാധീനിക്കാ‍ൻ ശ്രമിച്ചെങ്കിലും അവരുടെ പണത്തിനു മുന്നിൽ താൻ കീഴടങ്ങിയില്ലെന്നു മിൽഖ പറയുന്നു.

വിവാഹത്തോടെ എല്ലാ പ്രണയങ്ങളും അവസാനിപ്പിച്ചപ്പോഴും ചില പേരുകൾ മിൽഖയുടെ മനസ്സി‍ൽ ബാക്കിയുണ്ടായിരുന്നു. പിൽക്കാലത്തു തന്റെ വളർത്തുനായ്ക്കളിലൊന്നിന് അദ്ദേഹം പഴയൊരു കാമുകിയുടെ പേരാണ് ഇട്ടത്: ഡോളി!

Content Highlight: Milkha Singh, Milkha Singh love story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com