ADVERTISEMENT

ന്യൂഡൽഹി ∙ സ്പോ‍ർട്സിനെപ്പറ്റി ഇന്ത്യയിൽ പലർക്കും ഒന്നുമറിയില്ലെന്നു കേന്ദ്ര കായികമന്ത്രി കിരൺ റിജിജു. പാർലമെന്റിലെ തന്റെ സഹ എംപിമാർപോലും ഇക്കാര്യത്തിൽ അജ്ഞരാണെന്നും ഒരു സ്വകാര്യ പരിപാടിയിൽ അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഒരു കായിക സംസ്കാരം രൂപപ്പെടുത്തിയെടുക്കേണ്ടത് അത്യാവശ്യമാണെന്നും റിജിജു ചൂണ്ടിക്കാട്ടി. ക്രിക്കറ്റിനെക്കുറിച്ച് എല്ലാവർക്കും അറിയാം. ഇംഗ്ലിഷുകാർ അത് നമ്മുടെ മനസ്സുകളിൽ അടിച്ചേൽപ്പിച്ചതാണ്. മറ്റ് കായിക ഇനങ്ങളെക്കുറിച്ച് അൽപം പോലും ധാരണയില്ലെന്നും റിജിജു അഭിപ്രായപ്പെട്ടു. 

‘രാജ്യത്ത് ഒരു കായിക സംസ്കാരം വളർത്തിയെടുക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു. സമൂഹമാധ്യമത്തിലൂടെ ശ്രദ്ധ നേടിയ കമ്പള ജോക്കി ശ്രീനിവാസ ഗൗഡ, പരുക്കേറ്റ പിതാവിനെയുംകൊണ്ട് സൈക്കിൾ ചവിട്ടിയ ജ്യോതി കുമാരി, ‘ബോൾട്ടിനെക്കാൾ വേഗത്തിലോടിയ’ രാമേശ്വർ ഗുജ്ജർ എന്നിവർ ഒളിംപിക്സിൽ മെഡൽ നേടുമെന്നാണ് എന്റെ സഹപ്രവർത്തകരായ നേതാക്കൻമാർപോലും കരുതുന്നത്. ക്രിക്കറ്റിനെപ്പറ്റി എല്ലാവർക്കുമറിയാം. ഒരു സംശയവുമില്ല. ബാക്കി എല്ലാക്കാര്യത്തിലും എല്ലാവർക്കും വേണ്ടതു സ്വർണ മെഡലാണ്. സ്വർണം കൊണ്ടുവരൂ, സ്വർണം കൊണ്ടുവരൂ എന്നു പറയുന്നതല്ലാതെ മറ്റൊന്നും അവർക്കറിയില്ല’ – റിജിജു പറഞ്ഞു.

ഗുഡ്ഗാവിൽനിന്ന് പിതാവിനെയും പിന്നിൽവച്ച് 1200 കിലോമീറ്റർ അകലെ സ്വന്തം നാടായ ബിഹാറിലേക്ക് സൈക്കിൾ ചവിട്ടിയ പതിനഞ്ചുകാരി ജ്യോതി കുമാരിയുടെ വാർത്ത മേയ് മാസത്തിലാണ് ഇന്ത്യയിൽ വൈറലായത്. എട്ടു ദിവസം കൊണ്ടാണ് ജ്യോതി കുമാരി സൈക്കിൾ ചവിട്ടി നാട്ടിലെത്തിയത്. ഗുഡ്‌ഗാവിൽ ഓട്ടോ ഡ്രൈവറായ പിതാവ് മോഹൻ പാസ്വാന് പരിക്കേറ്റതിനെ തുടർന്ന് ഓട്ടോ ഓടിക്കാനാ്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ വരുമാനം നിലയ്ക്കുകയും ഓട്ടോ അതിന്റെ ഉടമസ്ഥൻ കൊണ്ടുപോകുകയും ചെയ്തതോടെ മോഹൻ ഗുഡ്ഗാവിൽ കുടുങ്ങുകയായിരുന്നു. കയ്യിലുള്ള പൈസയെല്ലാം സ്വരുക്കൂട്ടി പിതാവിനെയും കൂട്ടി ജ്യോതി ബിഹാറിലേക്ക് യാത്ര തിരിക്കുകയായിരുന്നു. മേയ് 10ന് യാത്ര തിരിച്ച ഇവർ 16ന് നാട്ടിലെത്തി.

ഇന്ത്യൻ സൈക്ലിങ് ഫെഡറേഷൻ കുമാരിക്ക് ട്രയൽസിന് അവസരം വാഗ്ദാനം ചെയ്തെങ്കിലും അവർ അത് നിഷേധിച്ചിരുന്നു. ഇതേക്കുറിച്ച് റിജിജുവിന്റെ പ്രതികരണം ഇങ്ങനെ:

‘കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ വെല്ലുവിളികളെയും നേരിട്ട് പിതാവിനെ പിന്നിൽവച്ച് ഗുഡ്ഗാവിൽനിന്ന് ബിഹാറിലേക്ക് സൈക്കിൾ ചവിട്ടിപ്പോയ പെൺകുട്ടിയുടെ വാർത്ത എല്ലാവരും കണ്ടുകാണും. വ്യക്തിപരമായി എന്നെ വളരെയേറെ വിഷമിപ്പിച്ച ഒരു സംഭവമായിരുന്നു അത്. ആ പെൺകുട്ടി സൈക്ലിങ്ങിൽ ഇന്ത്യയ്ക്ക് മെഡൽ കൊണ്ടുവരുമെന്നായിരുന്നു എന്റെ ചില സഹപ്രവർത്തകരുടെ കണ്ടെത്തൽ’ – റിജിജു പറഞ്ഞു.

‘അജ്ഞത കൊണ്ടാണ് ആളുകൾ ഇങ്ങനെ ചിന്തിക്കുന്നതെന്ന് വ്യക്തമാണ്. സൈക്ലിങ്ങിന്റെ അടിസ്ഥാന കാര്യങ്ങളോ ഈ മേഖലയിൽ ഒളിംപിക്സിൽ പങ്കെടുത്ത് മെഡൽ നേടാന്‍ വേണ്ട യോഗ്യതയോ ഒന്നും ഇവർക്ക് അറിയില്ല’ – റിജിജു പറഞ്ഞു.

ഗൗഡയുടെയും ഗുർജറിന്റെയും കാര്യവും ഇങ്ങനെ തന്നെയാണെന്ന് റിജിജു ചൂണ്ടിക്കാട്ടി. ചെളി നിറഞ്ഞ പാടത്തുകൂടി അതിവേഗത്തിലോടിയ ഇരുവരും സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ ഇടം നേടുകയും ചെയ്തു. ഇതിൽ ഗൗഡ 11 സെക്കൻഡിൽ താഴെ സമയംകൊണ്ടാണ് 100 മീറ്റർ പൂർത്തിയാക്കിയതെന്നായിരുന്നു മറ്റൊരു നിരീക്ഷണം. ഇതോടെ, ഗൗഡ അടുത്ത ഉസൈൻ ബോൾട്ടാണെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായത്. 

‘കർണാടകയിലും ഇത്തരത്തിലുള്ളൊരു സംഭവമുണ്ടായി. കമ്പള ഓട്ടക്കാർക്കിടയിൽ ഒരു ശ്രീനിവാസ ഗൗഡയുണ്ടായിരുന്നു. അന്ന് ആളുകളുടെ നിർബന്ധത്തിനു വഴങ്ങിയാണ് സായിയിലെ ഉദ്യേോഗസ്ഥർ അദ്ദേഹത്തെ ട്രയൽസിന് വിളിച്ചത്. ഇല്ലെങ്കിൽ ഇതേക്കുറിച്ച് കായികമന്ത്രിക്കും കൂട്ടർക്കും ഒന്നും അറിയില്ലെന്നാകും ആളുകളുടെ ചിന്ത.’

‘ഒരു ലോകോത്തര നിലവാരമുള്ള ഓട്ടക്കാരനാകാനുള്ള മികവ് അദ്ദേഹത്തിനില്ലെന്നായിരുന്നു കണ്ടെത്തൽ. പക്ഷേ, ആളുകൾക്ക് അതൊന്നും വിഷയമല്ല. ഒളിംപിക് ചാംപ്യൻ ഉസൈൻ ബോൾട്ടിനേക്കാൾ വേഗത്തിലോടുന്ന ഒരാളെ നമുക്കു ലഭിച്ചിരിക്കുന്നു എന്ന ആനന്ദത്തിലായിരുന്നു അവർ. പ്രതിഭകളെ കണ്ടെത്താൻ ശ്രമിക്കേണ്ടതുണ്ടെന്ന കാര്യത്തിൽ എനിക്ക് തർക്കമില്ല. പക്ഷേ, അറിവില്ലായ്മയും വലിയൊരു പ്രശ്നം തന്നെയാണ്’ – റിജിജു പറഞ്ഞു.

English Summary: Don’t want to degrade my colleagues but even in Parliament there is no knowledge (of sports): Rijiju

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com