മെഡലുകൾ വാരിക്കൂട്ടിയ ജിത്തു ഇനിയും വെടിയുതിർക്കും, രാജ്യത്തെ കാക്കാൻ!
Mail This Article
ന്യൂഡൽഹി ∙ രാജ്യത്തിനായി മെഡൽ നേടാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഷൂട്ടിങ് റേഞ്ചുകളിൽ വെടിയൊച്ച മുഴക്കിയ ഷൂട്ടിങ് താരം ജിത്തു റായ് ഇപ്പോഴും തോക്കുകൾക്കു നടുവിലാണ്. പക്ഷേ, ഷൂട്ടിങ് റേഞ്ചിൽ അല്ലെന്നു മാത്രം. മണിപ്പുരിലെ പ്രശ്നബാധിത മേഖലകളിൽ റോന്തുചുറ്റുന്ന ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാണ് ഇപ്പോൾ ജിത്തു. ‘11 ഗൂർഖ റൈഫിൾസ്’ റെജിമെന്റിൽ സുബേദാർ മേജർ റാങ്കിലേക്കു സ്ഥാനക്കയറ്റം ലഭിച്ച ശേഷമാണു ജിത്തു മണിപ്പുരിലേക്കെത്തിയത്.
കോമൺവെൽത്ത് ഗെയിംസിൽ 2 സ്വർണം. ലോകകപ്പുകളിലായി 2 വീതം സ്വർണവും വെള്ളിയും വെങ്കലവും. ഏഷ്യൻ ഗെയിംസ് സ്വർണവും വെങ്കലവും. ഷൂട്ടിങ്ങിൽ (പിസ്റ്റൾ) ഇന്ത്യയുടെ മിന്നുംതാരമായിരുന്നു ജിത്തു. 2016ൽ രാജ്യത്തെ ഏറ്റവും പരമോന്നത കായിക ബഹുമതിയായ ഖേൽരത്നയ്ക്കും അർഹനായി. കഴിഞ്ഞ വർഷം പത്മശ്രീ ലഭിച്ചു.
ദേശീയ ടീമിൽനിന്നു പുറത്തായശേഷമാണു സൈന്യത്തിലേക്കു താരം തിരിച്ചെത്തിയത്. ‘ഈ ജോലി ഞാൻ ഇഷ്‍ടപ്പെടുന്നു. ഒരു സൈനികനായി രാജ്യത്തെ സേവിക്കാൻ കഴിയുന്നതിൽ അഭിമാനമുണ്ട്. ചൈന അതിർത്തിയിലെന്നല്ല, എവിടെ ജോലി ചെയ്യാനും ഒരു പേടിയുമില്ല. ഭാര്യയും ഒരു വയസ്സുള്ള മകനും ഇപ്പോൾ അടുത്തില്ല എന്നതു മാത്രമാണു സങ്കടം. അവർ മധ്യപ്രദേശിലെ ഇൻഡോറിലാണ്. ഇപ്പോഴും ഞാൻ പരിശീലനം തുടരുന്നുണ്ട്. ദേശീയ ടീമിലേക്കു മടങ്ങിയെത്താൻ ശ്രമിക്കുന്നുണ്ട്’ – മുപ്പത്തിമൂന്നുകാരനായ ജിത്തു പറഞ്ഞു.
English Summary: Jitu Rai resumes national duty amid COVID-19 crisis