തീരുമാനം തിരുത്തി; 231 കായികതാരങ്ങളെ പുറത്താക്കില്ലെന്നു മന്ത്രി
Mail This Article
മലപ്പുറം ∙ സംസ്ഥാനത്തെ സ്പോർട്സ് ഹോസ്റ്റലുകളിലെ ആളെണ്ണം കുറയ്ക്കാനുള്ള വിവാദ തീരുമാനങ്ങൾ തിരുത്തി സ്പോർട്സ് കൗൺസിൽ. മോശം പ്രകടനത്തിന്റെ പേരിൽ ഹോസ്റ്റലുകളിലെ 231 കായിക താരങ്ങളെ പുറത്താക്കാനുള്ള തീരുമാനം റദ്ദാക്കി.
കുട്ടികളെല്ലാം ഈ വർഷവും ഹോസ്റ്റലിൽ തുടരുമെന്നു മന്ത്രി ഇ.പി.ജയരാജൻ അറിയിച്ചു. അധ്യയന വർഷം ആരംഭിച്ചു 2 മാസത്തിനുശേഷം ഹോസ്റ്റലുകളിൽനിന്നു പുറത്താക്കുന്നതു കുട്ടികളുടെ തുടർപഠനത്തെ ബാധിക്കുമെന്നു വിമർശനമുയർന്നിരുന്നു.
ഈ വർഷം ഹോസ്റ്റലുകളിൽ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണം 227 ആയി ചുരുക്കിയ തീരുമാനത്തിനു മാറ്റമില്ല. എന്നാൽ, ഈ കുട്ടികൾക്ക് അവർക്ക് ഇഷ്ടമുള്ള സ്പോർട്സ് ഹോസ്റ്റലുകളിൽ പ്രവേശനം അനുവദിക്കും.
യോഗ്യതയുള്ള ആരെങ്കിലും പട്ടികയിൽ ഉൾപ്പെടാതെ പോയാൽ അവരെ പ്രവേശിപ്പിക്കുന്നതു പരിഗണിക്കാനും മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്റ്റാൻഡിങ് കമ്മിറ്റി യോഗം തീരുമാനിച്ചു.