സ്മാഷുകളുടെ തമ്പുരാന് കേരള വോളിയുടെ ആദരം
Mail This Article
വരാപ്പുഴ ∙ രാജ്യാന്തര വോളി കോർട്ടുകളിൽ മിന്നൽ സ്മാഷുകളിലൂടെ ഇതിഹാസമായ മുൻ ഇന്ത്യൻ താരം ടി.ഡി.ജോസഫിനു (പപ്പൻ) മരണാനന്തര ബഹുമതിയായി സംസ്ഥാന വോളിബോൾ അസോസിയേഷന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് (ഒരു ലക്ഷം രൂപ). ധ്യാൻ ചന്ദ് അവാർഡിനു പപ്പനെ പരിഗണിക്കാൻ വോളിബോൾ ഫെഡറേഷനു നാമനിർദേശം നൽകാനും അസോസിയേഷൻ ജനറൽ ബോഡി യോഗം തീരുമാനിച്ചു.
വരാപ്പുഴ സ്വദേശിയായ പപ്പൻ സ്കൂൾ വിദ്യാർഥിയായിരിക്കുമ്പോൾതന്നെ വോളിയിൽ അതുല്യമായ പ്രകടനം നടത്തിയാണ് ഇന്ത്യൻ ടീമിലെത്തിയത്. 1962ൽ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ വെള്ളി നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. 1966ലെ ഏഷ്യൻ ഗെയിംസിൽ മികച്ച സ്മാഷറായി തിരഞ്ഞെടുക്കപ്പെട്ടു.
എതിരാളികളുടെ ബ്ലോക്കിനു മുകളിൽ ചാടി ഉയർന്നു പായിക്കുന്ന നിലം കുഴിക്കുന്ന സ്മാഷുകളാണു പപ്പനെ ലോക പ്രശസ്തനാക്കിയത്. മലയാള മനോരമയുടെ പ്രഥമ ‘ബെസ്റ്റ് സ്പോർട്സ് മാൻ ഓഫ് ദി ഇയർ –1962’ പുരസ്കാരത്തിന് അർഹനായതു ജോസഫാണ്.