ADVERTISEMENT

‘സമാധാനത്തിന്റെ, സന്തോഷത്തിന്റെ ഒളിംപിക്‌സ്’ – ഇതായിരുന്നു 1972 മ്യൂണിക് ഒളിംപിക്‌സിന് ജർമനി നൽകിയ വിശേഷണം. നാത്‌സി ആശയങ്ങൾ പ്രചരിപ്പിക്കാനും ജൂതന്മാർക്കെതിരെ പ്രചാരണം അഴിച്ചുവിടാനും അഡോൾഫ് ഹിറ്റ്‌ലർ നടത്തിയ ശ്രമങ്ങളിലൂടെ കുപ്രസിദ്ധി നേടിയ ബെർലിൻ ഒളിംപിക്‌സിന്റെ (1936) ഇരുണ്ട ഓർമ മായ്ക്കുകയെന്ന ദൃഢനിശ്ചയത്തിലായിരുന്നു ജർമനി. 36 വർഷങ്ങൾക്കു ശേഷം ഒളിംപിക്‌സിനു വീണ്ടും ആതിഥ്യം വഹിക്കുമ്പോൾ ഏറ്റവും സമാധാനകാംക്ഷിയായ രാജ്യമെന്ന നിലയിൽ ജർമനിയെ ഉയർത്തികാട്ടുകയായിരുന്നു ലക്ഷ്യം. ഇതിന്റെ ഭാഗമായി ഒളിംപിക്‌ വേദിയിൽ യൂണിഫോം ധാരികളായി പൊലീസിന്റെയും സൈന്യത്തിന്റെയും വിന്യാസം പോലും പരമാവധി ഒഴിവാക്കി. ട്രാക്ക് സ്യൂട്ട് ധരിച്ച സുരക്ഷാ ഉദ്യോഗസ്ഥർ വാക്കിടോക്കികൾ മാത്രമാണ് കയ്യിൽ കരുതിയതും.

1972 ഓഗസ്റ്റ് 26: മ്യൂണിക് ഒളിംപിക്‌സിന് തുടക്കം. 121 രാജ്യങ്ങളിൽ നിന്നായി 7,134 കായികതാരങ്ങൾ 195 മൽസരയിനങ്ങളിൽ. ഇസ്രയേലിനെ പ്രതിനിധീകരിച്ച് 27 കായിക താരങ്ങൾ മാത്രമാണ് ഒളിംപിക്‌സിൽ പങ്കെടുത്തത്. നാത്‌സി കൂട്ടക്കൊലയിൽ ബന്ധുക്കളെ നഷ്ടപ്പെട്ടവരുൾപ്പെടെയുള്ള ഇസ്രയേൽ ടീം അംഗങ്ങൾ ഡകൗവിലെ കോണ്‍സന്‍ട്രേഷന്‍ ക്യാംപിന് ആറു മൈൽ മാത്രം അകലെയുള്ള വേദിയിലെ ഉദ്ഘാടന ചടങ്ങിൽ ഇസ്രയേൽ പതാകയ്ക്കു പിന്നിൽ അണിനിരന്നു. നീന്തലിൽ ഏഴു സ്വർണവുമായി മാർക് സ്പിറ്റ്സും ജിംനാസ്റ്റിക്സിൽ സ്വർണനേട്ടങ്ങളുമായി ഓൾഗാ കോർബയുമെല്ലാം അരങ്ങുവാണ മ്യൂണിക് ഒളിംപിക്‌സ് പക്ഷെ ചരിത്രത്തിൽ ഓർമിക്കപ്പെടുന്നത് ഒരു കായിക വേദിയിലെ ആദ്യ തീവ്രവാദ ആക്രമണത്തിന്റെ പേരിലാണ്. 11 ഇസ്രയേൽ ടീം അംഗങ്ങളാണ് തീവ്രവാദ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

Terrorist-JPG
കായിക താരങ്ങളെ ബന്ദികളാക്കിയ മുറിയുടെ വാതിലിൽ നിന്ന് പരിസരം വീക്ഷിക്കുന്ന തീവ്രവാദി

പേര് അന്വർഥമാക്കിയ ‘ബ്ലാക്ക് സെപ്റ്റംബർ’

ട്രാക്ക്‌സ്യൂട്ട് ധരിച്ച് മുഖംമറച്ച എട്ടു തീവ്രവാദികൾ 1972 സെപ്‌റ്റംബർ 5 ചൊവ്വാഴ്ച പുലർച്ചെ 4.30 ന് ഒളിംപിക്‌സ് ഗ്രാമത്തിലേക്ക് നുഴഞ്ഞുകയറിയതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. ‘ബ്ലാക്ക് സെപ്റ്റംബർ’ എന്ന പലസ്തീൻ സംഘടനയിലെ അംഗങ്ങളായിരുന്നു ഇവർ. ബാഗിൽ എകെ 47 തോക്കുകൾ, പിസ്റ്റൾ, ഗ്രനൈഡ് എന്നിവ ഇവർ കരുതിയിരുന്നു.

Terrorist-spokesperson-JPG
ജർമൻ അധികൃതരുമായി ചർച്ച നടത്താനെത്തുന്ന തീവ്രവാദി.

ഒളിംപിക്‌സ് ഗ്രാമത്തിലെ വേലി ചാടിക്കടന്ന തീവ്രവാദികൾ ഇസ്രയേൽ താരങ്ങളുടെ താമസസ്ഥലത്തെത്തി. ഇസ്രയേൽ ഗുസ്‌തി ടീമിന്റെ കോച്ച് മോഷെ വീൻബർഗിനെയും ഭാരോദ്വഹന താരം യൂസേഫ് റോമാനോയെയും വെടിവച്ചുകൊന്ന സംഘം ഒൻപതു കായികതാരങ്ങളെ ബന്ദികളാക്കി. ഇസ്രയേൽ തടവിലുള്ള 236 പലസ്‌തീൻകാരെ ഉച്ചയ്ക്ക് 12ന് മുൻപ് വിട്ടയയ്‌ക്കണമെന്നും അല്ലെങ്കിൽ ബന്ദികളെ വധിക്കുമെന്നും തീവ്രവാദികൾ അറിയിച്ചു. സന്ധിസംഭാഷണത്തിനില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ഗോൾഡ മെയ്ർ വ്യക്തമാക്കിയതോടെ സ്ഥിതി സങ്കീർണമായി. ജർമൻ അധികൃതരുടെ നേതൃത്വത്തിൽ സന്ധിസംഭാഷണം ആരംഭിച്ചു. 

Terrorist-discussion-with-authorities-3-JPG
തീവ്രവാദികളും ജർമൻ അധികൃതരുമായി നടന്ന ചർച്ചയിൽനിന്ന്.

എങ്ങും പരിഭ്രാന്തി നിലനിൽക്കുന്നതിനിടെയും മൽസരങ്ങൾ തുടരുമെന്ന് അന്നത്തെ ഒളിംപിക്‌സ് കമ്മിറ്റി പ്രസിഡന്റ് എവ്‌രി ബ്രണ്ടേജ് പ്രഖ്യാപിച്ചു. 8.15ന് തന്നെ അന്നേ ദിവസത്തെ ആദ്യ മൽസരം ആരംഭിക്കുകയും ചെയ്തു. എന്നാൽ രാജ്യാന്തര സമർദ്ദത്തെ തുടർന്ന് ഒടുവിൽ മൽസരങ്ങൾ നിർത്തിവയ്ക്കുന്നതായി ഒളിംപിക്‌സ് കമ്മിറ്റി പ്രഖ്യാപിച്ചു. ഇതിനിടെ, ചർച്ചകളിൽ കാര്യമായ പുരോഗതി ഇല്ലാതെ വന്നതോടെ കൂടുതൽ സമയം അനുവദിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. നിശ്ചിത സമയത്തിനുള്ളിൽ പലസ്‌തീൻകാരെ വിട്ടയച്ചില്ലെങ്കിൽ ഓരോ മണിക്കൂർ ഇടവേളയിൽ ബന്ദികളെ വധിക്കുമെന്ന് തീവ്രവാദികൾ ഭീഷണി മുഴക്കി.

Terrorist-discussion-with-authorities-2-JPG
ജർമൻ അധികൃതരുമായി ചർച്ച നടത്താനെത്തുന്ന തീവ്രവാദി.

‘തൽസമയം’ ബാധിച്ച പൊലീസ് നീക്കം

ഒളിംപിക്‌സ് റിപ്പോർട്ട് ചെയ്യാനെത്തിയ ടെലിവിഷൻ ചാനലുകൾ, തീവ്രവാദി ആക്രമണത്തിന്റെ വിവരങ്ങളുമായി ഇതിനോടകം തൽസമയ സംപ്രേഷണം ആരംഭിച്ചിരുന്നു. ഇതോടെ ആയിരക്കണക്കിനു പേർ ഒളിംപിക്‌സ് ഗ്രാമത്തിനു പുറത്ത് തടിച്ചുകൂടി. സന്ധിസംഭാഷണം മണിക്കൂറുകളോളം നീണ്ടു. ബന്ദികളെ മോചിപ്പിക്കുന്നതിനു പകരമായി ആവശ്യമുള്ളത്ര പണം നൽകാമെന്ന ജർമൻ സർക്കാരിന്റെ വാഗ്‌ദാനം തീവ്രവാദികൾ നിരസിച്ചു. താരങ്ങൾക്കുപകരം തടവുകാരനാകാമെന്ന ജർമൻ ആഭ്യന്തരമന്ത്രിയുടെ അഭ്യർഥനയും നിരസിക്കപ്പെട്ടു.

German-Police-JPG
നടപടിയിലൂടെ ബന്ദികളെ രക്ഷിക്കാൻ തയാറെടുക്കുന്ന ജർമൻ പൊലീസ്

സന്ധിസംഭാഷണം പുരോഗമിക്കുന്നതിനിടെ തീവ്രവാദികൾ നൽകിയിരുന്ന സമയപരിധി അവസാനിച്ചു. കൂടുതൽ സമയം അനുവദിക്കണമെന്ന ആവശ്യത്തെ തുടർന്ന് 4.30 വരെ സമയം നീട്ടിനൽകി. രണ്ടാം സമയപരിധിയും അവസാനിക്കാറായതോടെ പൊലീസ് നടപടിയിലൂടെ ബന്ദികളെ രക്ഷിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. എന്നാൽ തൽസമയ സംപ്രേഷണത്തിന്റെ ദൃശ്യങ്ങളിലൂടെ തീവ്രവാദികൾ പൊലീസിന്റെ നീക്കങ്ങൾ മനസിലാക്കുന്നുണ്ട് എന്ന് വ്യക്തമായതോടെ ആ ശ്രമം ഉപേക്ഷിക്കേണ്ടതായി വന്നു.

സന്ധിയിൽ കുടുങ്ങാതെ തീവ്രവാദികൾ; പാളിയ രക്ഷാദൗത്യം

പൊലീസ് നടപടിയ്ക്കുള്ള ശ്രമം തിരിച്ചറിഞ്ഞതോടെ ബന്ദികൾ‌ക്കൊപ്പം ഈജിപ്ത്തിലേക്ക് കടത്തണമെന്ന പുതിയ ആവശ്യം തീവ്രവാദികൾ ഉന്നയിച്ചു. ആവശ്യം അംഗീകരിച്ച ജർമൻ അധികൃതർ, തീവ്രവാദികളെയും ബന്ദികളാക്കപ്പെട്ട ഒൻപതു ഇസ്രയേൽ ടീമംഗങ്ങളെയും തയാറാക്കിയിട്ട ഹെലികോപ്റ്ററുകൾക്കു സമീപത്തേക്ക് ബസ് മാർഗം എത്തിച്ചു. അപ്പോൾ മാത്രമാണ് തീവ്രവാദിസംഘത്തിൽ 8 പേരുണ്ടെന്ന് അധികൃതർക്ക് വ്യക്തമായത്. തുടർന്ന് ഇവരെ ഹെലികോപ്റ്ററുകളിൽ രാത്രി 10.30ന് 25 കിലോമീറ്റർ അകലെയുള്ള ഫൂർസ്റ്റെൻഫെൽഡ്ബ്രൂക്കിലെ വ്യോമത്താവളത്തിൽ എത്തിച്ചു.

Terrorists-and-hostages-entering-helicopter-JPG
ഹെലികോപ്റ്ററിലേക്ക് പ്രവേശിക്കുന്ന തീവ്രവാദികളും ബന്ദികളും.

വ്യോമത്താവളത്തിൽ തയാറാക്കി നിർത്തിയ ബോയിങ് 727 വിമാനത്തിനുള്ളിൽ വിമാനത്തിലെ ജീവനക്കാരെന്ന വ്യാജേന ഏതാനും പൊലീസുകാരെ വിന്യസിച്ചിരുന്നു. തീവ്രവാദികൾ വിമാനത്തിൽ കയറിയാലുടൻ കീഴടക്കുകയായിരുന്നു ലക്ഷ്യം. വ്യോമത്താവളത്തിലെ ടവറിലും  വിമാനത്തിനു സമീപവുമായി 5 ഷാർപ് ഷൂട്ടർമാരെയും തയാറാക്കിനിർത്തി. എന്നാൽ അവസാനനിമിഷം വിമാനത്തിനുള്ളിൽ വിന്യസിച്ച പൊലീസ് ഉദ്യോഗസ്ഥർ, അനുമതി കൂടാതെ ഉത്തരവാദിത്വത്തിൽ നിന്നു പിൻവാങ്ങി വിമാനത്തിൽ നിന്നു പുറത്തിറങ്ങി. 

Terrorists-and-hostages-entering-helicopter-1-JPG
ഹെലികോപ്റ്ററിലേക്ക് പ്രവേശിക്കുന്ന തീവ്രവാദികളും ബന്ദികളും.

ഹെലികോപ്റ്ററുകളിൽ നിന്നിറങ്ങി പരിശോധനയ്ക്കായി വിമാനത്തിൽ കയറിയ രണ്ടു തീവ്രവാദികൾ വിമാനത്തിനുള്ളിൽ ആളൊഴിഞ്ഞ നിലയിൽ കണ്ടതോടെ അപകടം മനസിലാക്കി തിരികെ ഹെലികോപ്റ്ററിനു സമീപത്തേക്ക് ഓടി. ഇതോടെ ഷാർപ് ഷൂട്ടർമാർ വെടിയുതിർത്തു. പൊലീസും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചു. വെടിവയ്പ് തുടരുന്നതിനിടെ തീവ്രവാദികളിലൊരാൾ ഹെലികോപ്റ്ററുകളിലൊന്നിനു നേരെ ഗ്രനൈഡെറിഞ്ഞു. ഹെലികോപ്റ്ററിലുണ്ടായിരുന്ന നാലു ബന്ദികളും പൈലറ്റും കൊല്ലപ്പെട്ടു. തുടർന്ന് മറ്റൊരു ഹെലികോപ്റ്ററിലുണ്ടായിരുന്ന അഞ്ച് ബന്ദികളെയും തീവ്രവാദികൾ വെടിവച്ചുവീഴ്ത്തി.

രാത്രി 12.30 തോടെ വെടിവയ്പ് അവസാനിച്ചു. വിമാനത്താവളത്തിലെ പോരാട്ടത്തിൽ ഒൻപതു കായികതാരങ്ങളും അഞ്ചു തീവ്രവാദികളും ഒരു പൊലീസ് ഉദ്യോഗസ്‌ഥനും ഒരു പൈലറ്റും ഉൾപ്പെടെ പതിനാറുപേർ കൊല്ലപ്പെട്ടു. മുഹമ്മദ് സഫാദി (19), അദ്നാൻ അൽ ഗാഷെ (27), ജമാൽ അൽ ഗാഷെ (18) എന്നീ തീവ്രവാദികൾ ജർമൻ പൊലീസിന്റെ പിടിയിലായി. നിർത്തിവച്ച ഒളിംപിക്‌സ് കായികമൽസരങ്ങൾ 34 മണിക്കൂറുകൾക്കുശേഷം പുനരാരംഭിച്ചു. ഇസ്രയേൽ ടീമിലെ ബാക്കിയുള്ള അംഗങ്ങൾ നാട്ടിലേക്കു മടങ്ങി. ലിബിയയ്ക്കു കൈമാറിയ തീവ്രവാദികളുടെ മൃതദേഹങ്ങൾ വീരോചിത സ്വീകരണം നൽകിയാണ് ജനങ്ങൾ എതിരേറ്റത്.

Israel-team-members-killed-JPG
വ്യോമത്താവളത്തിൽ വെടിവയ്പ് അവസാനിച്ചപ്പോൾ. ഹെലികോപ്റ്ററിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കാണുന്നത് ഇസ്രയേൽ കായിക താരങ്ങൾ.

തകർന്നത് ഇസ്രയേൽ ജർമൻ ബന്ധവും

വ്യോമത്താവളത്തിൽ ഷാർപ് ഷൂട്ടർമാരായി നിയോഗിക്കപ്പെട്ടിരുന്നവർ സ്നിപ്പർ തോക്ക് ഉപയോഗിക്കുന്നതിൽ പ്രത്യേക പരിശീലനം ലഭിച്ചവരായിരുന്നില്ലെന്ന് പിന്നീട് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവരുടെ കൈവശം പരസ്പരം സംസാരിക്കാനുള്ള സംവിധാനങ്ങളോ ടെലിസ്കോപ്/ഇൻഫ്രാറെഡ് സംവിധാനങ്ങളോ ഇല്ലായിരുന്നു. തീവ്രവാദികളെ നേരിടുന്നതിൽ ജർമൻ സർക്കാർ കാട്ടിയ ഉദാസീനത പിന്നീട് രൂക്ഷമായ വിമർശനത്തിന് കാരണമായി. ഇസ്രയേലും ജർമനിയും തമ്മിലുളള ബന്ധത്തെപ്പോലും ഈ വിഷയം ബാധിച്ചു.

രഹസ്യധാരണ; വിമാന റാഞ്ചൽ ‘നാടകം’ 

ഈ ആക്രമണത്തിന് രണ്ടു മാസം പൂർത്തിയാകാൻ ഏതാനും ദിവസം ശേഷിക്കേ ഒക്ടോബർ 29ന് 12 യാത്രക്കാരുമായി സിറിയയിലെ ദമാസ്കസിൽ നിന്ന് ജർമനിയിലെ ഫ്രാങ്ക്ഫുർട്ടിലേക്കു പറക്കുകയായിരുന്ന ലുഫ്‌താൻസാ എയർലൈൻസിന്റെ ബോയിങ് 727 വിമാനം ‘ബ്ലാക്ക് സെപ്റ്റംബർ’ സംഘടനയിലെ രണ്ടു തീവ്രവാദികൾ റാഞ്ചി.

മ്യൂണിക് ഒളിംപിക്സിലെ തീവ്രവാദ ആക്രമണത്തിൽ വിചാരണ കാത്ത് ജർമൻ പൊലീസിന്റെ തടവിൽ കഴിയുന്ന മൂന്നു തീവ്രവാദികളെ വിട്ടയക്കണമെന്നും ഇല്ലെങ്കിൽ വിമാനം തകർക്കുമെന്നുമായിരുന്നു ഭീഷണി. തടവിൽ കഴിഞ്ഞിരുന്ന തീവ്രവാദികളെ ജർമൻ സർക്കാർ വിട്ടയച്ചു. പലസ്‌തീൻ വിഷയം ലോകശ്രദ്ധയിൽ കൊണ്ടുവരുന്നതിന് തീവ്രവാദി ആക്രമണം ഇടയാക്കിയെന്ന് മോചനശേഷം ലിബിയയിലെത്തിയ തീവ്രവാദികൾ പ്രതികരിച്ചു.

Freed-Terrorists-JPG
വിട്ടയയ്‌ക്കപ്പെട്ട മൂന്ന് തീവ്രവാദികൾ.

‘ബ്ലാക്ക് സെപ്റ്റംബർ’ അംഗങ്ങൾക്ക് പിന്തുണ നൽകിവന്ന പലസ്‌തീനിലെ ഫത്താ പാർട്ടിയും ജർമൻ സർക്കാരുമായി ഉണ്ടാക്കിയ രഹസ്യധാരണയെ തുടർന്ന് ബന്ദികളെ മോചിപ്പിക്കുന്നതിന് വഴിയൊരുക്കാൻ മുൻകൂട്ടി തയാറാക്കിയ പദ്ധതിയുടെ ഭാഗമായാണ് വിമാനം റാഞ്ചിയതെന്ന് 27 വർഷങ്ങൾക്കു ശേഷം 1999 പുറത്തിറങ്ങിയ ‘വൺ ഡേ ഇൻ സെപ്റ്റംബർ’ എന്ന ഓസ്കർ പുരസ്കാരം നേടിയ ഡോക്യുമെന്ററിയിലൂടെ പുറത്തുവന്നു. വലിയ വിമാനമായിരുന്നിട്ടും യാത്രക്കാരായി 12 പേർ മാത്രം ഉണ്ടായിരുന്നതും അവരിൽ സ്ത്രീകളെ കുട്ടികളോ ഇല്ലാതിരുന്നതും മുൻധാരണയെന്നതിന് ബലംപകർന്നു. ജർമൻ മണ്ണിൽ വീണ്ടുമൊരു ആക്രമണത്തിനു മുതിരില്ലെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

മൊസാദിന്റെ മറുപടി

ജർമനി മോചിപ്പിച്ച മൂന്നുപേരിൽ മുഹമ്മദ് സഫാദി, അദ്നാൻ അൽ ഗാഷെ എന്നിവരെ ഇസ്രയേൽ ചാരസംഘടനയായ മൊസാദ് പിന്നീട് വെടിവച്ചുകൊന്നു. നിരവധി തവണ വധശ്രമത്തെ അതിജീവിച്ച ജമാൽ അൽ ഗാഷെ കുടുംബസമേതം ആഫ്രിക്കയിൽ കഴിയുന്നുവെന്നാണ് സൂചന. മ്യൂണിക് ഒളിംപിക്സിനിടെ നടത്തിയ തീവ്രവാദ ആക്രമണത്തിന്റെ ആസൂത്രണം നടത്തിയവരെ റാത്ത് ഓഫ് ഗോഡ് അഥവാ ‘ദൈവത്തിന്റെ പ്രതികാരം’ എന്ന അർഥം വരുന്ന പ്രത്യേക ദൗത്യത്തിലൂടെ മൊസാദ് വധിച്ചെന്നതും ചരിത്രം.

English Summary: Munich Olympics terror attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com