ഡിയാക്കിനും മകനും ജയിൽ ശിക്ഷ
Mail This Article
പാരിസ് ∙ റഷ്യൻ അത്‍ലീറ്റുകൾക്കെതിരായ ഉത്തേജകമരുന്ന് പരിശോധനാഫലം കൈക്കൂലി വാങ്ങി മറച്ചുവച്ചെന്ന കേസിൽ രാജ്യാന്തര അത്‍ലറ്റിക് ഫെഡറേഷൻ മുൻ പ്രസിഡന്റ് ലാമിൻ ഡിയാക്കിനു തടവും പിഴയും ശിക്ഷ. എൺപത്തേഴുകാരനായ ഡിയാക്കിനു 4 വർഷം തടവും 5.94 ലക്ഷം ഡോളർ (ഏകദേശം 4.36 കോടി രൂപ) പിഴയുമാണു ഫ്രാൻസിലെ കോടതി ശിക്ഷ വിധിച്ചത്.
ഡിയാക്കിനു കൂട്ടുനിന്ന മകൻ പാപ്പാ ഡിയാക്കിനെയും കോടതി ശിക്ഷിച്ചു. വിചാരണ ആരംഭിച്ചപ്പോൾ ഫ്രാൻസിൽനിന്നു സെനഗലിലേക്കു കടന്നുകളഞ്ഞ പാപ്പായ്ക്ക് 5 വർഷം തടവും 10 ലക്ഷം യൂറോ (8.69 കോടി രൂപ) പിഴയുമാണു വിധിച്ചത്. ഇരുവരും 50 ലക്ഷം യൂറോ (43 കോടി രൂപ) രാജ്യാന്തര അത്‍ലറ്റിക് ഫെഡറേഷനു നഷ്ടപരിഹാരമായി നൽകണമെന്നും കോടതി ഉത്തര വിട്ടു.
ഉത്തേജകമരുന്ന് പരിശോധനയിൽ പിടിക്കപ്പെട്ട താരങ്ങളിൽനിന്നായി ഡിയാക്കും മകനും 41 ലക്ഷം ഡോളർ (30 കോടി രൂപ) കൈക്കൂലിയായി കൈപ്പറ്റിയെന്നാണു കേസ്. 1999 മുതൽ 2015 വരെ രാജ്യാന്തര അത്‍ലറ്റിക് ഫെഡറേഷനെ നയിച്ചതു സെനഗലിൽ ബിസിനസുകാരനായ ഡിയാക്കാണ്.