ADVERTISEMENT

ട്രാക്കിലും ഫീൽഡിലും കേരളത്തിനായി പൊരുതി ജയിച്ചവർ കളത്തിനു പുറത്തു ജോലിക്കായി കാത്തിരുന്നു മടുക്കുന്നു; കേരളത്തിൽ സർക്കാർ സർവീസുകളിലെ സ്പോർട്സ് ക്വോട്ട നിയമനങ്ങൾ നിലച്ചിട്ട് 5 വർഷം. ഒഴിഞ്ഞു കിടക്കുന്നതു കായികതാരങ്ങൾക്കായി നീക്കിവച്ച 249 തസ്തികകൾ.

പ്രതിവർഷം 50 തസ്തികകളാണു കായിക താരങ്ങൾക്കു നീക്കിവച്ചിട്ടുള്ളത്. ഇതിലേക്കു നിയമനങ്ങൾ നടത്തുന്നതാകട്ടെ 5 വർഷത്തിലൊരിക്കലും. 2014ലാണ് അവസാനമായി സ്പോർട്സ് ക്വോട്ട റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. മുടങ്ങിക്കിടന്നത് ഉൾപ്പെടെ 194 ഒഴിവുകളിലേക്കുള്ള പട്ടികയാണു തയാറാക്കിയത്. അന്നു റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ഈ വർഷം ഫെബ്രുവരിയിലാണു ജോലി ലഭിച്ചത്.

2015 ദേശീയ ഗെയിംസിൽ കേരളത്തിനായി ടീം ഇനങ്ങളിൽ വെള്ളി, വെങ്കല മെഡലുകൾ നേടിയ 83 പേർക്കും ജോലി നൽകാൻ തീരുമാനിച്ചു. എന്നാൽ, 2015 മുതൽ 2019 വരെ മുടങ്ങിക്കിടക്കുന്ന 250 ഒഴിവുകളിൽ ഇതുവരെ നടന്നത് ഒരേയൊരു നിയമനം മാത്രം. 2017 നവംബറിൽ ഇന്ത്യൻ ഫുട്ബോൾ താരം സി.കെ.വിനീതിനെ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ആയി നിയമിച്ചതായിരുന്നു അത്.

സ്പോർട്സ് ക്വോട്ട നിയമനങ്ങൾ പുനരാരംഭിക്കാൻ പൊതുഭരണ വകുപ്പ് 2 വർഷം മുൻപേ നടപടികൾ ആരംഭിച്ചതാണ്. ഒഴിഞ്ഞു കിടക്കുന്ന തസ്തികകളും യോഗ്യതകളും സംബന്ധിച്ചു വകുപ്പുകളിൽനിന്നു റിപ്പോർട്ട് തേടി; അപേക്ഷ ക്ഷണിക്കുന്നതിനുള്ള കരട് വിജ്ഞാപനവും തയാറാക്കി. എന്നാൽ, നിയമന മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിലും അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള ഓൺലൈൻ സംവിധാനം ഒരുക്കുന്നതിലും കാലതാമസം ഉണ്ടായി. 

English summary: Sports quota vacancy in Kerala

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com