ADVERTISEMENT

മലപ്പുറം ∙ കേരളം ആതിഥ്യം വഹിച്ച 2015ലെ ദേശീയ ഗെയിംസിൽ അത്‍ലറ്റിക്സ് മത്സരങ്ങളുടെ നടത്തിപ്പിനായി സർക്കാർ വാങ്ങിയ ഒരു കോടി രൂപയുടെ മത്സര ഉപകരണങ്ങൾ കാണാനില്ല. അത്‍ലറ്റിക്സ് നടത്തിപ്പിനു മാത്രം ഒന്നരക്കോടിയുടെ ഉപകരണങ്ങൾ വാങ്ങിയെന്നും മത്സരശേഷം അവയെല്ലാം സംസ്ഥാന സ്പോർട്സ് കൗൺസിലിനു കൈമാറിയെന്നും കായിക വകുപ്പ് പറയുന്നു. എന്നാൽ വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ, സ്പോർട്സ് കൗൺസിലിന്റെ പക്കലുള്ളതായി പറയുന്നത് 50 ലക്ഷത്തിൽ താഴെ വിലയുള്ളവ മാത്രം.

ജാവലിൻ, ഹർഡിൽ, സ്റ്റാർട്ടിങ് ബ്ലോക്ക് തുടങ്ങി വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത അത്‍ലറ്റിക്സ് ഉപകരണങ്ങളാണു കാണാതായവ. ഇത് എവിടെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചു കായിക വകുപ്പിന്റെയോ സ്പോർട്സ് കൗൺസിലിന്റെയോ പക്കൽ വിവരമില്ല. മത്സര ഉപകരണങ്ങൾക്കു പുറമേ 33.9 ലക്ഷം രൂപയുടെ വിധിനിർണയ ഉപകരണങ്ങളും കേരളം വാങ്ങിയിരുന്നു. ഇതെക്കുറിച്ചും വിവരാവകാശ അപേക്ഷയിൽ മറുപടി ലഭിച്ചിട്ടില്ല.

കണക്കിലുണ്ട്, കളത്തിലില്ല!

മലപ്പുറം ∙ ദേശീയ ഗെയിംസ് കഴിഞ്ഞ് 5 വർഷം പിന്നിട്ടപ്പോഴേക്കും കോടികൾ മുടക്കി വാങ്ങിയ കായിക ഉപകരണങ്ങൾ അപ്രത്യക്ഷമായി. 60 ലക്ഷം മുടക്കി വാങ്ങിയ 84 ജാവലിനുകൾ ഇപ്പോൾ‌ എവിടെയാണെന്നുപോലും അധികൃതർക്ക് അറിയില്ല. പരിശീലന ഉപകരണങ്ങൾക്കായി സർക്കാരിൽ അപേക്ഷ നൽകി കാത്തിരിക്കുന്ന കായിക താരങ്ങളുടെയും പരിശീലകരുടെയും ഹൃദയത്തിലേക്കാണ് അനാസ്ഥയുടെ മറുപടി വന്നു തറയ്ക്കുന്നത്.

2015ൽ കേരളം ആതിഥ്യം വഹിച്ച ദേശീയ ഗെയിംസിൽ പുരുഷ, വനിതാ ജാവലിൻ ത്രോ മത്സരങ്ങൾക്കായി ലോക അത്‍ലറ്റിക് ഫെഡറേഷൻ അംഗീകരിച്ച 84 ജാവലിനുകളാണ് ദേശീയ ഗെയിംസ് സെക്രട്ടേറിയറ്റ് വിദേശത്തുനിന്നു വാങ്ങിയത്. ഹാമർത്രോ മത്സരങ്ങൾക്കായി വാങ്ങിയ 40 ഹാമറുകളും സ്പോർട്സ് കൗൺസിലിന്റെ കൈവശമില്ല. പോൾവോൾട്ട് മത്സരങ്ങൾക്കായി വാങ്ങിയ 35 ഫൈബർ ക്രോസ് ബാറുകൾ എവിടെപ്പോയെന്നും കൗൺസിലിൽ വിവരമില്ല. അത്‍ലറ്റിക്സിനായി വാങ്ങിയ ഒന്നരക്കോടി രൂപയുടെ മത്സര ഉപകരണങ്ങൾ സർക്കാർ ഉത്തരവ് പ്രകാരം കേരള സ്പോർട്സ് കൗൺസിലിനു കൈമാറിയെന്നും ദേശീയ ഗെയിംസ് സെക്രട്ടേറിയറ്റിന്റെ കൈവശം മത്സര ഉപകരണങ്ങൾ ഒന്നുമില്ലെന്നുമാണ് വിവരാവകാശ അപേക്ഷയിൽ കായിക വകുപ്പ് നൽകിയ മറുപടി.

ദേശീയ ഗെയിംസിൽ പരിശീലന ആവശ്യങ്ങൾക്കായി വാങ്ങിയ 100 അലുമിനിയം ഹർഡിലുകൾ കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ കൈവശമുണ്ടെന്ന് സ്പോർട്സ് കൗൺസിൽ പറയുന്നു. എന്നാൽ മത്സരങ്ങൾക്കായി വാങ്ങിയ 110 ഓട്ടമാറ്റിക് ഹർഡിലുകൾ ഇപ്പോൾ കായിക വകുപ്പിന്റെയോ കൗൺസിലിന്റെയോ രേഖകളിൽ ഇല്ല. 17,000 രൂപയാണ് ഒരെണ്ണത്തിന്റെ ഏകദേശ വില. ഇലക്ട്രോണിക് സെൻസർ ഘടിപ്പിച്ച 18 സ്റ്റാർട്ടിങ് ബ്ലോക്കുകൾ, 10 സ്റ്റീപ്പിൾ ചേസ് ഹർഡിൽ, 14 ടേക് ഓഫ് ബോർഡുകൾ എന്നിവയും കാണാതായവയിൽ ഉൾപ്പെടുന്നു. ദേശീയ ഗെയിംസിനായി സ്ഥാപിച്ച 2 ഹാമർത്രോ കേജുകൾ (മത്സരം നടക്കുമ്പോൾ സരക്ഷയ്ക്കായി ഉപയോഗിക്കുന്ന വലിയ ഇരുമ്പുവല) ഇപ്പോൾ എവിടെയാണെന്നും അധികൃതർക്ക് അറിവില്ല.

കാണാതായവ

1.  ജാവലിൻ (84 എണ്ണം) – 60 ലക്ഷം രൂപ

2. ഓട്ടമാറ്റിക് ഹർഡിൽസ് (110) –  18.7 ലക്ഷം രൂപ

3. സ്റ്റാർട്ടിങ് ബ്ലോക് & സെൻസർ ബോക്സ് (18) – 5.4 ലക്ഷം രൂപ

4. സ്റ്റീപ്പിൾ ചേസ് ഹർഡിൽസ് (10) – 3.5 ലക്ഷം

5. പോൾവോൾട്ട് ഫൈബർ ക്രോസ് ബാർ (35)– 1.57 ലക്ഷം

6. ഹാമർ (40)– 1.2 ലക്ഷം

∙ ‘ഗെയിംസിനുശേഷം സംസ്ഥാന സ്പോർട്സ് കൗൺസിലിനു ലഭിച്ച മത്സര ഉപകരണങ്ങൾ ജില്ലാ സ്പോർട്സ് കൗൺസിലുകൾക്കും സ്പോർട്സ് ഹോസ്റ്റലുകൾക്കുമായി നൽകിയിട്ടുണ്ട്. അതിന്റെയെല്ലാം കണക്കും സൂക്ഷിച്ചിട്ടുണ്ട്. കൗൺസിലിനു ലഭിക്കാത്ത മത്സര ഉപകരണങ്ങൾ എവിടെയാണെന്ന് അറിയില്ല.’ – മേഴ്സി കുട്ടൻ (സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്)

English Summary: Crores worth athletic items missing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com