ADVERTISEMENT

മലപ്പുറം ∙ ദേശീയ ഗെയിംസിനായി കേരളം വാങ്ങിയ കോടികളുടെ മത്സര ഉപകരണങ്ങൾ കാണാതായ സംഭവത്തിൽ കായിക മന്ത്രി റിപ്പോർട്ട് തേടി. കാണാതായ ഉപകരണങ്ങളെക്കുറിച്ച് അന്വേഷിച്ച് 2 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി ഇ.പി.ജയരാജൻ കായിക യുവജനകാര്യ ഡയറക്ടർക്കു നിർദേശം നൽകി. 2015ലെ ദേശീയ ഗെയിംസിനായി വാങ്ങിയ ഒരു കോടിയുടെ അത്‍ലറ്റിക്സ് ഉപകരണങ്ങൾ കാണാനില്ലെന്ന ‘മനോരമ’ വാർത്തയെത്തുടർന്നാണു മന്ത്രിയുടെ ഇടപെടൽ. 

അത്‍ലറ്റിക്സ് അടക്കം ഗെയിംസിനായി വാങ്ങിയ മത്സര ഉപകരണങ്ങളെല്ലാം സ്പോർട്സ് കൗൺസിലിനും അസോസിയേഷനുകൾക്കുമായി കൈമാറിയെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണു കായിക വകുപ്പ്. ഇത്തരത്തിൽ ഒന്നരക്കോടി രൂപയുടെ ഉപകരണങ്ങളാണു കേരള സ്പോർട്സ് കൗൺസിലിനു കൈമാറിയത്. എന്നാൽ, തങ്ങൾക്കു ലഭിച്ച മത്സര ഉപകരണങ്ങളൊന്നും നഷ്ടപ്പെടുത്തിയിട്ടില്ലെന്നാണു കൗൺസിലിന്റെ വാദം. 

സംഭവം വിവാദമായതോടെ ജില്ലാ സ്പോർട്സ് കൗൺസിലുകളിലും സ്പോർട്സ് ഹോസ്റ്റലുകളിലുമായി സൂക്ഷിച്ചിരിക്കുന്ന മത്സര ഉപകരണങ്ങളുടെ കണക്കെടുപ്പ് അധികൃതർ ആരംഭിച്ചിട്ടുണ്ട്.

ദേശീയ ഗെയിംസിനായി  വാങ്ങിയ  കായികോപകരണങ്ങൾ  നശിച്ച നിലയിൽ

ദേശീയ ഗെയിംസിനായി വാങ്ങിയ ഒരു കോടി രൂപയുടെ മത്സര ഉപകരണങ്ങൾ കാണാതായതിന്റെ ഞെട്ടലിലാണു കായിക കേരളം. എന്നാൽ, കയ്യിൽ കിട്ടിയതെല്ലാം ഭദ്രമാണെന്ന മറുപടിയിലാണ് അധികൃതർ ആശ്വാസം കൊള്ളുന്നത്. കായികോപകരണങ്ങളുടെ തൽസ്ഥിതി അന്വേഷിച്ചു പോയ മനോരമ ഫൊട്ടോഗ്രഫർമാർ കണ്ടെത്തിയതു ദയനീയ കാഴ്ചകളാണ്. 

boxingring

ബോക്സിങ് റിങ് 

ഗെയിംസിനായി വിദേശത്തുനിന്നു വാങ്ങിയ 2 ബോക്സിങ് റിങ്ങുകളാണ് ആറ്റിങ്ങൽ ശ്രീപാദം ഇൻഡോർ സ്റ്റേഡിയത്തിലുള്ളത്. ഗെയിംസിനുശേഷം ഓപ്പറേഷൻ ഒളിംപിയ പദ്ധതിക്കും സ്പോർട്സ് ഹോസ്റ്റലിനുമായി കൈമാറി. സ്പോഞ്ച് പുറത്തുചാടി നശിച്ച ഈ റിങ്ങുകളിൽ ഇനി മത്സരം നടക്കാനിടയില്ല. ഒരു റിങ്ങിന്റെ ഏകദേശ വില 10 ലക്ഷം രൂപ. 

 ജംപിങ് ബെഡ് 

ദേശീയ ഗെയിംസിനായി വാങ്ങിയ പോൾവോൾട്ട്, ഹൈജംപ് ബെഡുകളിൽ ഓരോന്നുവീതമാണു കോഴിക്കോട് മെഡ‍ിക്കൽ‌ കോളജ് സ്റ്റേഡിയത്തിലുള്ളത്. 2016ൽ സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായി ഇവിടെയെത്തിച്ചു. കഴിഞ്ഞ 4 വർഷമായി മഴയും വെയിലും കൊണ്ട് ഇവിടെ കിടക്കുന്നു. ഹൈജംപ് ബെഡിനു 4 ലക്ഷവും പോൾവോൾട്ട് ബെഡിന് 6 ലക്ഷവുമാണു വില.  

jumpingbeds

 ഹർഡിലുകൾ

അത്‍ലറ്റിക്സിൽ സ്പോർട്സ് കൗൺസിലിന്റെ ഗോഡൗണാണ് ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയം. കൗൺസിലിന്റെ കൈവശമുള്ള ഉപകരണങ്ങളെല്ലാം ഇവിടെയുണ്ടെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, ഇവിടെക്കണ്ടത് തുരുമ്പെടുത്തതും കാലൊടിഞ്ഞതുമായ ഹർഡിലുകൾ മാത്രം. ഹൈജംപ് ബെഡ് കേടുകൂടാതെ സൂക്ഷിച്ചിട്ടുണ്ട്. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയനുസരിച്ച് 15 ലക്ഷം രൂപയുടെ അത്‍ലറ്റിക് ഉപകരണങ്ങൾ ഇവിടെ കാണേണ്ടതാണ്. പക്ഷേ, എവിടെ?

മാറ്റ് 

കബഡി, ഖൊഖോ മത്സരങ്ങൾക്കായി വാങ്ങിയ മാറ്റുകളും ജൂഡോയിലെ പരിശീലന മാറ്റുകളും ആറ്റിങ്ങൽ സ്റ്റേഡിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. ഏകദേശം 30 ലക്ഷം വിലമതിക്കുന്നത്. പരിശീലന ആവശ്യങ്ങൾക്കുപോലും അധികം ഉപയോഗിക്കാത്തതിനാൽ കേടുപാടുകൾ സംഭവിച്ചിട്ടില്ല. പക്ഷേ, ഇങ്ങനെ വൃത്തിയായി അടുക്കി സൂക്ഷിക്കുന്നത് ആർക്കുവേണ്ടിയാണ്? 

ഇനി ഭാരമുയരില്ല

78 ലക്ഷം രൂപയുടെ ഭാരോദ്വഹന ഉപകരണങ്ങൾ തൃശൂർ വികെഎൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിലുണ്ടെന്നാണു കണക്ക്. ഉപകരണങ്ങളിലേറെയും ഉപയോഗശൂന്യമായിക്കഴിഞ്ഞു. 3 സെറ്റ് ഉപകരണങ്ങളിൽ ഒരു സെറ്റ് കണ്ണൂരിലേക്കു കൊണ്ടുപോയത് അധികൃതർ അറിഞ്ഞിട്ടുമില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com