റെക്കോർഡ് ബുക്കിൽ ഹാമിൽട്ടൻ; ഏഴാം ലോക കിരീടവുമായി ഷൂമാക്കറിനൊപ്പം
Mail This Article
ഇസ്തംബുൾ ∙ മഴയിൽ കുതിർന്ന ട്രാക്ക്. ഗ്രിഡിൽ മത്സരം തുടങ്ങിയത് 6–ാം സ്ഥാനത്ത്. ടർക്കിഷ് ഗ്രാൻപ്രിയിൽ ലൂയിസ് ഹാമിൽട്ടൻ ജേതാവായത് പ്രതികൂല സാഹചര്യങ്ങളെ റേസിങ് ട്രാക്കിനു പുറത്തേക്കു പറപ്പിച്ചാണ്. മെഴ്സിഡീസിലെ സഹതാരം വൾട്ടേരി ബൊത്താസിനെക്കാൾ 78 പോയിന്റ് ലീഡ് നിലനിർത്തിയാൽ 7–ാം എഫ് വൺ കിരീടം സ്വന്തമാക്കാമെന്ന കണക്കുകൂട്ടൽ ഹാമിൽട്ടന്റെ മനസ്സിലുണ്ടായിരുന്നു. ആറാമനായി തുടങ്ങിയ ഹാമിൽട്ടൻ ഒന്നാമതെത്താൻ ഏറെ നേരം വേണ്ടിവന്നില്ല.
ഒടുവിൽ ചെക്കേഡ് ഫ്ലാഗ് കാണുമ്പോൾ പിന്നാലെയുണ്ടായിരുന്ന റേസിങ് പോയിന്റ് താരം സെർജിയോ പെരസ് 40 സെക്കൻഡുകൾക്കു പിന്നിലായിരുന്നു.അവസാന നിമിഷത്തിലെ കുതിപ്പിൽ ഫെറാറി താരം സെബാസ്റ്റ്യൻ വെറ്റൽ 3–ാമനായി പോഡിയം കയറി. സീസണിൽ 10–ാം ജയമാണു ഹാമിൽട്ടൻ ഇവിടെ നേടിയത്. ബഹ്റൈനിലും അബുദാബിയിലുമാണു ശേഷിക്കുന്ന 3 മത്സരങ്ങൾ. മൂന്നിലും ജയിച്ചാൽ ഷൂമാക്കറുടെ പേരിലുള്ള, സീസണിലെ ഏറ്റവും കൂടുതൽ വിജയങ്ങളെന്ന റെക്കോർഡും (13) ഹാമിൽട്ടന്റെ പേരിലാകും.
∙ പ്രിയ ഷൂമാക്കർ, ഹാമിൽട്ടൻ ഒപ്പമെത്തി
ബെർലിൻ ∙ ലൂയിസ് ഹാമിൽട്ടൻ തന്റെ റെക്കോർഡിന് ഒപ്പമെത്തിയ വിവരം ജർമനിയുടെ എഫ്1 ഇതിഹാസ താരം മൈക്കൽ ഷൂമാക്കർ അറിയുന്നുണ്ടാവുമോ? 2013 ഡിസംബറിൽ ആൽപ്സ് പർവതനിരകളിലെ മഞ്ഞുപാളിയിൽ സ്കീയിങ് നടത്തുന്നതിനിടെ തലയിടിച്ചു വീണു പരുക്കേറ്റ ഷൂമാക്കർ ഇപ്പോഴും അബോധാവസ്ഥയിലാണ്.
1991ലാണു ഷൂമാക്കർ ഫോർമുല വൺ ട്രാക്കിലേക്കെത്തുന്നത്. ജോർഡനായിരുന്നു ആദ്യ ടീം. പിന്നീടു ബെനട്ടനിലേക്കു മാറി. 1994ൽ ബെനട്ടനു വേണ്ടി ആദ്യ ചാംപ്യൻഷിപ് വിജയം. 1995ൽ വിജയം ആവർത്തിച്ചു. 1996ൽ ഫെറാറിയിലേക്കു മാറ്റം. എന്നാൽ, ആദ്യ വർഷങ്ങളിൽ പരുക്കും മോശം പ്രകടനവും വലച്ചു. 2000ൽ ഫെറാറിക്കു വേണ്ടി ആദ്യ കിരീടം. പിന്നീടു 2004 വരെ ഷൂമാക്കറെ തളയ്ക്കാൻ ആർക്കുമായില്ല.
2005ൽ കഥ മാറി. ഫെർണാണ്ടോ അലൊൻസോ എന്ന സ്പാനിഷ് താരത്തിന്റെ തേരോട്ടമായിരുന്നു 2005, 2006 സീസണുകളിൽ. കൂടുതൽ പരുക്കേൽക്കാതെ ഷൂമാക്കർ ട്രാക്കിനോടു വിട പറഞ്ഞു. എന്നാൽ, 2010ൽ തിരിച്ചുവരവ്. ഇത്തവണ മെഴ്സിഡീസിനൊപ്പം. 2 സീസൺ പൊരുതി നിന്നെങ്കിലും കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടായില്ല. 2012ൽ വീണ്ടും വിരമിക്കൽ.
∙ ഷൂമി, ദേ ഹാമി..!
1994ൽ ഡാമൺ ഹില്ലിനെ തോൽപിച്ചു മൈക്കൽ ഷൂമാക്കർ ബെനട്ടനുവേണ്ടി ആദ്യ കിരീടം നേടിയത് ഒരു പോയിന്റ് വ്യത്യാസത്തിലാണ്. 2008ൽ ഹാമിൽട്ടൻ ആദ്യ കിരീടം നേടിയതു ഫെറാറിയുടെ ഫിലിപ്പെ മാസയെ ഒറ്റ പോയിന്റിനു പിന്നിലാക്കിയാണ്. ഷൂമാക്കർ 7–ാം കിരീടത്തിലെത്തിയതു 35–ാം വയസ്സിലാണ്. ഇപ്പോൾ ഹാമിൽട്ടന്റെ റെക്കോർഡ് നേട്ടവും അതേ പ്രായത്തിലാണ്. നേട്ടങ്ങളിൽ ഏറെ സമാനതകളുണ്ടെങ്കിലും ഷൂമാക്കറും ഹാമിൽട്ടനും മത്സരിച്ചിരുന്ന കാലഘട്ടങ്ങൾ വ്യത്യസ്തമായിരുന്നു. ഇരുവരുടെയും ഫോർമുല വൺ കരിയർ താരതമ്യം ഇതാ...
English Summary: Lewis Hamilton wins 7th Formula One championship to equal Michael Schumacher’s record