ജപ്പാനിൽ കോവിഡ് വാക്സിനേഷൻ വൈകും; ടോക്കിയോ ഒളിംപിക്സ് മുടങ്ങുമോ?
Mail This Article
ടോക്കിയോ ∙ കൃത്യം 6 മാസം അകലെനിൽക്കെ, ടോക്കിയോ ഒളിംപിക്സിനു മുകളിൽ കോവിഡിന്റെ കാർമേഘം നിറയുന്നു. കോവിഡ് വ്യാപനംമൂലം ഒളിംപിക്സ് റദ്ദാക്കാൻ ജപ്പാൻ സർക്കാർ തീരുമാനമെടുത്തതായി ഒരു വിദേശ മാധ്യമം റിപ്പോർട്ട് ചെയ്തു. 2032ലെ ഒളിംപിക്സ് വേദി സ്വന്തമാക്കുന്നതിനായി ജപ്പാൻ ഒരുക്കം തുടങ്ങിയതായും റിപ്പോർട്ടിലുണ്ട്. എന്നാൽ, ആശങ്ക വേണ്ടെന്നും ഒളിംപിക്സ് ജൂലൈ 23നു തുടങ്ങുമെന്നുമാണു സംഘാടകരുടെ പ്രതികരണം.
വാക്സീൻ കടമ്പ
ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യമോ ജപ്പാനിൽ വാക്സിനേഷൻ തുടങ്ങുമെന്നാണു റിപ്പോർട്ടുകൾ. രാജ്യത്തെ 12.70 കോടി ജനങ്ങൾക്കു മുഴുവൻ വാക്സീൻ നൽകിയാലേ പേടികൂടാതെ ഒളിംപിക്സ് സംഘടിപ്പിക്കാൻ കഴിയൂവെന്നാണു വിലയിരുത്തൽ. 3 രാജ്യാന്തര കമ്പനികളുമായി സർക്കാർ കരാറിലെത്തിയിട്ടുണ്ട്. എന്നാൽ, വാക്സിനേഷനിൽ വലിയ വിശ്വാസമില്ലാത്ത ജപ്പാൻ ജനത എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയുമുണ്ട്. അടുത്തയിടെ നടത്തിയ സർവേയിൽ 48% പേർ മാത്രമാണു വാക്സീനെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചത്.
മേളയോട് എതിർപ്പ്
ജപ്പാനിലെ പ്രതിപക്ഷം ഒളിംപിക്സ് നീട്ടിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ജനങ്ങളുടെ സുരക്ഷയ്ക്കാണു മുൻഗണന കൊടുക്കേണ്ടതെന്നാണ് അവരുടെ വാദം. അടുത്തകാലത്തെ പല സർവേഫലങ്ങളും സൂചിപ്പിക്കുന്നത് ജപ്പാനിലെ ജനങ്ങൾക്ക് ഒളിംപിക്സിനോടു വലിയ താൽപര്യമില്ലെന്നാണ്.
പേടിക്കാനില്ല
ഒളിംപിക്സ് ജൂലൈയിൽ നടത്താമെന്ന നിശ്ചയദാർഢ്യത്തോടെയാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. കോവിഡ് പ്രതിസന്ധിക്കിടയിൽ മേള സംഘടിപ്പിക്കുകയെന്നതു വെല്ലുവിളി തന്നെയാണ്. വാക്സീൻ എടുക്കുന്നതോടെ അത്‍ലീറ്റുകൾക്കു പേടിയില്ലാതെ പരിശീലനത്തിനിറങ്ങാനും മത്സരിക്കാനും കഴിയും. അത്‍ലറ്റിക്സിൽ ഇൻഡോർ മത്സരങ്ങൾ തുടങ്ങിക്കഴിഞ്ഞു- സെബാസ്റ്റ്യൻ കോ പ്രസിഡന്റ്, ലോക അത്‍ലറ്റിക് സംഘടന
English Summary: Japan and IOC deny that Tokyo Olympics will be cancelled