ADVERTISEMENT

ടോക്കിയോ ∙ ഒളിംപിക്സിനു വേണ്ടി ഒരുക്കിയ അതേ നീന്തൽക്കുളത്തിൽ നിന്നു തന്നെ ഒളിംപിക് യോഗ്യത നേടിയെടുത്തപ്പോൾ റികാകോ ഐകീയുടെ കണ്ണുനിറഞ്ഞു. കണ്ടു നിന്നവർ കയ്യടിച്ചപ്പോൾ ഒരു ചിത്രശലഭം ചിറകടിക്കുന്ന പോലെ അവൾ ചിരിച്ചു. 100 മീറ്റർ ബട്ടർഫ്ലൈ വിഭാഗത്തിൽ ഒന്നാമതെത്തിയാണ് ഇരുപതുകാരിയായ ഐകീ ഒളിംപിക് യോഗ്യത പിന്നിട്ടത്.

എന്നാൽ കയ്യടികളുടെ കാരണം അതല്ല. ജപ്പാൻകാരിയായ ഐകീ 2 വർഷമായി രക്താർബുദ ബാധിതയാണ്. ആ വേദനയ്ക്കിടയിലാണ് അവൾ സ്വന്തം നാട്ടിൽ നടക്കാനിരിക്കുന്ന കായികോൽസവത്തിൽ തന്റെ സാന്നിധ്യം ഉറപ്പാക്കിയത്! 100 മീറ്റർ ബട്ടർഫ്ലൈ വിഭാഗം മത്സരത്തിൽ 57.77 സെക്കൻഡിലാണ് ഐകീ ഫിനിഷിങ് ലൈൻ കടന്നത്. ഇതോടെ ജാപ്പനീസ് മെഡ്‌ലെ റിലേ ടീമിൽ സ്ഥാനം ഉറപ്പായി.

rikako-ikee-2
റികാകോ ഐകീ (പഴയ ചിത്രം.)

‘‘ഈ മത്സരം ജയിക്കുമെന്ന് ഞാനൊരിക്കലും കരുതിയില്ല. 5 വർഷം മുൻപുള്ളതിനേക്കാൾ ആത്മവിശ്വാസം കുറഞ്ഞ അവസ്ഥയിലായിരുന്നു ഞാൻ..’’– മത്സരശേഷം ഐകീയുടെ വാക്കുകൾ. 2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 6 സ്വർണമെഡലുകളും 2 വെള്ളി മെഡലുകളും നേടിയ താരമാണ് ഐകീ. ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ മികച്ച അത്‌ലീറ്റിനുള്ള പുരസ്കാരം നേടുന്ന ആദ്യ വനിതാ താരവുമായി.

നേട്ടങ്ങളുടെ നെറുകയിൽ നിൽക്കെ, അതേ വർഷം തന്നെയാണ് ഐകീക്കു രക്താർബുദം സ്ഥിരീകരിച്ചത്. അതോടെ 2020 ഒളിംപിക്സ് എന്നതു സ്വപ്നം മാത്രമായി.  കോവിഡ് മൂലം ഒളിംപിക്സ് ഒരു വർഷം നീട്ടിവച്ചത് തുണയായി. ഭാഗ്യമുണ്ടെങ്കിൽ 2024 പാരിസ് ഒളിംപിക്സിൽ മത്സരിക്കാം എന്നു കരുതിയിരുന്ന ഐകീ വീണ്ടും നീന്തൽക്കുളത്തിലിറങ്ങി. ഐകീയുടെ മികവറിഞ്ഞ പരിശീലകരും കൂട്ടുകാരും പ്രോൽ‌സാഹനം നൽകി.

‘‘ഒളിംപിക് മെഡൽ നേടുക എന്നതല്ല എന്റെ  ലക്ഷ്യം. എനിക്കു ജീവിതത്തിൽ സന്തോഷമായിരിക്കണം. അത്രേയുള്ളൂ..’’–  ഐകീ പറയുന്നു.

English Summary :Ikee Rikako makes Japan's 4x100m relay team for Tokyo Olympic Games in 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com