ADVERTISEMENT

ന്യൂഡൽഹി∙ കൊലപാതക കേസിൽ ഉൾപ്പെട്ട ഒളിംപിക് മെഡൽ ജേതാവായ ഗുസ്തി താരം സുശീൽ കുമാർ ഒളിവിൽ. ചൊവ്വാഴ്ച രാത്രി ഡൽഹിയിൽ ഗുസ്തി താരങ്ങൾ ചേരിതിരിഞ്ഞ് നടത്തിയ സംഘട്ടനത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റു. സംഭവത്തിൽ ഉൾപ്പെട്ട മുപ്പത്തിയേഴുകാരനായ സുശീൽ കുമാറിനെ പൊലീസ് പ്രതിപ്പട്ടികയിൽ ചേർത്തതോടെ താരം ഒളിവിൽ പോയെന്നാണ് റിപ്പോർട്ട്. സംഭവവുമായി ബന്ധമില്ലെന്ന് ആദ്യം നിലപാടെടുത്ത സുശീൽ കുമാർ, പൊലീസ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയതോടെയാണ് ഒളിവിൽ പോയത്. സംഘർഷ സ്ഥലത്തുനിന്ന് വെടിയൊച്ച കേട്ടതായി റിപ്പോർട്ടുണ്ട്. ഇവിടെ നടത്തിയ പരിശോധനയിൽ തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെടുത്തു.

മുൻ ദേശീയ ജൂനിയർ ചാംപ്യനായ ഇരുപത്തിമൂന്നുകാരൻ സാഗർ കുമാറാണ് സംഘട്ടനത്തിൽ കൊല്ലപ്പെട്ടത്. ഡൽഹിയിലെ ഛത്രസാൽ സ്റ്റേഡിയത്തിലാണ് ഗുസ്തി താരങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. സ്റ്റേഡിയത്തിലെ പാർക്കിങ് ഏരിയയ്ക്കു സമീപമായിരുന്നു സംഭവം. സുശീൽ കുമാർ, സാഗർ കുമാർ എന്നിവർക്കു പുറമെ അജയ്, പ്രിൻസ്, സോനു മഹൽ, അമിത് കുമാർ തുടങ്ങിയവരാണ് പരസ്പരം ഏറ്റുമുട്ടിയത്. ഇതിൽ ഗുരുതരമായി പരുക്കേറ്റ അമിത് കുമാർ, സോനു എന്നിവരെ ബിജെആർഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

‘സംഘട്ടനം നടന്ന പ്രദേശവും അവിടെയുണ്ടായിരുന്ന അഞ്ച് വാഹനങ്ങളും പൊലീസ് വിശദമായി പരിശോധിച്ചു. ഫൊറൻസിക് വിദഗ്ധരും പരിശോധന നടത്തി. അവിടെയുണ്ടായിരുന്ന ഒരു വാഹനത്തിൽനിന്ന് തോക്കും വെടിയുണ്ടകളും കണ്ടെത്തിയിട്ടുണ്ട്.’ – അഡീഷനൽ ഡപ്യൂട്ടി കമ്മിഷണർ ഗുരിഖ്ബാൽ സിങ് സിദ്ധു പറഞ്ഞു.

ചൊവ്വാഴ്ച രാത്രി നടന്ന സംഭവത്തിനുശേഷം ബുധനാഴ്ച വാർത്താ ഏജൻസി പ്രതിനിധികളുമായി സുശീൽ കുമാർ സംസാരിച്ചിരുന്നു. അജ്ഞാതരായ ആളുകളാണ് ആക്രമിച്ചതെന്നും തനിക്കും സുഹൃത്തുക്കൾക്കും സംഭവത്തിൽ പങ്കില്ലെന്നും സുശീൽ കുമാർ വ്യക്തമാക്കിയിരുന്നു. എന്നാൽ, പ്രാഥമികാന്വേഷണത്തിൽ സുശീൽ കുമാറിനും സുഹൃത്തുക്കൾക്കും സംഭവത്തിൽ പങ്കുണ്ടെന്ന് കണ്ടതിനെ തുടർന്ന് പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ഇതിനു പിന്നാലെയാണ് താരം ഒളിവിൽ പോയത്. സുശീൽ കുമാറിനെ അന്വേഷിച്ച് പൊലീസ് സംഘം അദ്ദേഹത്തിന്റെ വീട്ടിലെത്തിയെങ്കിലും താരത്തെ കണ്ടെത്താനായില്ല.

മരിച്ച സാഗർ കുമാറും സംഘവും സുശീൽ കുമാറുമായി ബന്ധമുള്ള ഒരു വീട്ടിലാണ് താമസിച്ചിരുന്നു. ഇവിടെനിന്ന് ഒഴിയാനാവശ്യപ്പെട്ട് സുശീൽ കുമാർ സാഗറിനെ സമീപിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്.

∙ സുശീൽ കുമാർ

വ്യക്തിഗത ഇനത്തിൽ തുടർച്ചയായി രണ്ട് ഒളിംപിക്സുകളിൽ മെഡലുകൾ നേടിയിട്ടുള്ള ഒരേയൊരു ഇന്ത്യൻ താരമാണ് സുശീൽ കുമാർ. 2008ൽ ബെയ്ജിങ് ഒളിംപിക്സിലാണ് സുശീൽ കുമാർ ആദ്യമായി മെഡൽ നേടിയത്. അന്ന് വെങ്കല മെഡലായിരുന്നു നേട്ടം. പിന്നീട് 2012ലെ ലണ്ടൻ ഒളിംപിക്സിൽ വെള്ളി നേടി.

ഗുസ്തി ഫെഡറേഷനുമായുണ്ടായിരുന്ന തർക്കങ്ങളെ തുടർന്ന് 2016ലെ റിയോ ഒളിംപിക്സിൽ പങ്കെടുക്കാൻ സുശീലിന് സാധിച്ചിരുന്നില്ല. അതിനുശേഷം കളത്തിൽ അത്ര സജീവമായിരുന്നില്ല. ടോക്കിയോ ഒളിംപിക്സിൽ മത്സരിക്കാൻ സാധ്യതയുള്ളവരുടെ പട്ടികയിലും സുശീലില്ല.

English Summary: Wrester dies after brawl outside Delhi stadium, Sushil Kumar's role under scanner

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com