ഒളിംപിക്സ് യോഗ്യതയ്ക്ക് അരികെ ആദ്യ ട്രാൻസ്ജെൻഡർ അത്ലീറ്റ്
Mail This Article
വെല്ലിങ്ടൻ (ന്യൂസീലൻഡ്) ∙ ഒളിംപിക്സിൽ പങ്കെടുക്കുന്ന ആദ്യ ട്രാൻസ്ജെൻഡർ എന്ന നേട്ടത്തിനു തൊട്ടരികെ ന്യൂസീലൻഡ് ഭാരോദ്വഹന താരം ലോറൽ ഹബഡ്. കോവിഡ് മൂലം യോഗ്യതാ മാനദണ്ഡങ്ങൾ പുതുക്കിയതാണു ഹബഡിനു തുണയായത്.
നാൽപ്പത്തിമൂന്നുകാരിയായ ഹബഡ് 2013 വരെ പുരുഷവിഭാഗത്തിലാണു മത്സരിച്ചത്. ശസ്ത്രക്രിയയ്ക്കുശേഷം വനിതാ വിഭാഗത്തിലേക്കു മാറി. 2019ലെ പസിഫിക് ഗെയിംസിൽ സ്വർണം നേടിയിരുന്നു. പുരുഷ ഹോർമോണിന്റെ അളവ് നിശ്ചിതപരിധിക്കു താഴെയായാൽ ട്രാൻസ്ജെൻഡർ അത്‍ലീറ്റുകൾക്ക് ഒളിംപിക്സിൽ പങ്കെടുക്കാമെന്നാണു രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ നിലപാട്. പുതുക്കിയ ഒളിംപിക് യോഗ്യത പ്രകാരം ഹബഡിനു ടോക്കിയോയിൽ മത്സരിക്കാൻ അർഹതയുണ്ടെങ്കിലും ജൂണിൽ ടീം പ്രഖ്യാപിച്ചാലേ അന്തിമചിത്രമാകൂ.
2018ലെ ഗോൾഡ് കോസ്റ്റ് കോമൺവെൽത്ത് ഗെയിംസിൽ ഹബഡ് മത്സരിക്കുന്നതിനെതിരെ എതിരാളികൾ രംഗത്തുവന്നിരുന്നു. പക്ഷേ, ഹബഡിനു മത്സരിക്കാൻ സംഘാടകർ അനുവാദം നൽകി. എന്നാൽ, പരുക്കുമൂലം ഒടുവിൽ ഹബഡ് മത്സരിച്ചില്ല.