സുശീൽ ഹരിദ്വാറിലെ ആശ്രമത്തിലും ഒളിവിൽ താമസിച്ചു; ലുക്കൗട്ട് നോട്ടിസുമായി പൊലീസ്!
Mail This Article
ന്യൂഡൽഹി∙ ഗുസ്തി താരങ്ങൾ തമ്മിലടിച്ച് ഒരാൾ മരിച്ച കേസിൽ ഒളിംപിക് മെഡൽ ജേതാവായ ഗുസ്തി താരം സുശീൽ കുമാറിനായി ഡൽഹി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. താരത്തിനായി വീട്ടിൽ ഉൾപ്പെടെ നടത്തിയ പരിശോധനകൾ വിഫലമായ സാഹചര്യത്തിലാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. 23 വയസ്സുകാരനായ മുൻ ജൂനിയർ നാഷനൽ ചാംപ്യൻ സാഗർ ദൻകാദ് വടക്കു പടിഞ്ഞാറൻ ഡൽഹിയിലെ ഛത്രസാൽ സ്റ്റേഡിയത്തിനു പുറത്താണ് അടിയേറ്റു മരിച്ചത്. കേസിൽ പ്രതി ചേർക്കപ്പെട്ടതിനു പിന്നാലെയാണ് സുശീൽ കുമാർ ഒളിവിൽ പോയത്. താരത്തിന്റെ വീട്ടിൽ ഉൾപ്പെടെ പൊലീസ് അന്വേഷിച്ചു ചെന്നെങ്കിലും നിരാശയായിരുന്നു ഫലം.
പൊലീസ് കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെ സുശീൽ കുമാർ ആദ്യം ഹരിദ്വാറിലേക്കും അവിടെനിന്ന് ഋഷികേശിലേക്കും മുങ്ങിയെന്നാണ് വിവരം. ഹരിദ്വാറിലെ ഒരു ആശ്രമത്തിൽ സുശീൽ കുമാർ തങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. പിന്നീട് ഡൽഹിയിലേക്ക് മടങ്ങിയെങ്കിലും ഇപ്പോൾ ഹരിയാനയിൽത്തന്നെ പല സ്ഥലങ്ങളിൽ മാറിമാറി താമസിക്കുകയാണെന്നാണ് പൊലീസിന് ലഭിച്ച വിവരം.
സാഗറിന്റെ മരണത്തിന് ഇടയാക്കിയ സംഘർഷത്തിന്റെ സമയത്ത് സുശീൽ കുമാർ സ്ഥലത്തുണ്ടായിരുന്നതായി പരുക്കേറ്റ് ആശുപത്രിയിലുള്ളവർ മൊഴി നൽകിയിരുന്നു. തനിക്കെതിരെ കുപ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് സുശീൽ കുമാറും സംഘവും സാഗറിനെ താമസസ്ഥലത്തുനിന്ന് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്നും ‘ഒരു പാഠം പഠിപ്പിക്കു’മെന്ന് ഭീഷണിപ്പെടുത്തിയതായും സാക്ഷിമൊഴിയുണ്ട്.
ചൊവ്വാഴ്ച രാത്രി ഡൽഹിയിലെ ഛത്രസാൽ സ്റ്റേഡിയത്തിലാണ് ഗുസ്തി താരങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. സ്റ്റേഡിയത്തിലെ പാർക്കിങ് ഏരിയയ്ക്കു സമീപമായിരുന്നു സംഭവം. സംഘർഷത്തിൽ മുൻ ദേശീയ ജൂനിയർ ചാംപ്യനായ ഇരുപത്തിമൂന്നുകാരൻ സാഗർ റാണ കൊല്ലപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ സാഗർ, ആശുപത്രിയിൽവച്ചാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ അമിത് കുമാർ, സോനു എന്നിവരെ ബിജെആർഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രി നടന്ന സംഭവത്തിനുശേഷം ബുധനാഴ്ച വാർത്താ ഏജൻസി പ്രതിനിധികളുമായി സുശീൽ കുമാർ സംസാരിച്ചിരുന്നു. അജ്ഞാതരായ ആളുകളാണ് ആക്രമിച്ചതെന്നും തനിക്കും സുഹൃത്തുക്കൾക്കും സംഭവത്തിൽ പങ്കില്ലെന്നും സുശീൽ കുമാർ വ്യക്തമാക്കിയിരുന്നു. എന്നാൽ, പ്രാഥമികാന്വേഷണത്തിൽ സുശീൽ കുമാറിനും സുഹൃത്തുക്കൾക്കും സംഭവത്തിൽ പങ്കുണ്ടെന്ന് കണ്ടതിനെ തുടർന്ന് പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ഇതിനു പിന്നാലെയാണ് താരം ഒളിവിൽ പോയത്.
വ്യക്തിഗത ഇനത്തിൽ തുടർച്ചയായി രണ്ട് ഒളിംപിക്സുകളിൽ മെഡലുകൾ നേടിയിട്ടുള്ള ഒരേയൊരു ഇന്ത്യൻ താരമാണ് സുശീൽ കുമാർ. 2008ൽ ബെയ്ജിങ് ഒളിംപിക്സിലാണ് സുശീൽ കുമാർ ആദ്യമായി മെഡൽ നേടിയത്. അന്ന് വെങ്കല മെഡലായിരുന്നു നേട്ടം. പിന്നീട് 2012ലെ ലണ്ടൻ ഒളിംപിക്സിൽ വെള്ളി നേടി. ഗുസ്തി ഫെഡറേഷനുമായുണ്ടായിരുന്ന തർക്കങ്ങളെ തുടർന്ന് 2016ലെ റിയോ ഒളിംപിക്സിൽ പങ്കെടുക്കാൻ സുശീലിന് സാധിച്ചിരുന്നില്ല. അതിനുശേഷം കളത്തിൽ അത്ര സജീവമായിരുന്നില്ല. ടോക്കിയോ ഒളിംപിക്സിൽ മത്സരിക്കാൻ സാധ്യതയുള്ളവരുടെ പട്ടികയിലും സുശീലില്ല.
English Summary: Wrestler murder case: Delhi Police issue lookout notice against absconding wrestler Sushil Kumar