കോവിഡിനെ അതിജീവിക്കാൻ തമിഴ്നാട് ആരോഗ്യവകുപ്പ് ഇനി മന്ത്രിക്കൊപ്പം ‘ഓടും’!
Mail This Article
ചെന്നൈ ∙ കോവിഡിനെതിരായ പോരാട്ടം സ്പ്രിന്റല്ല, മാരത്തൺ ഓട്ടമാണെന്ന് എല്ലാവരും പറയുമ്പോൾ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കോവിഡിനെ പിടിച്ചുകെട്ടാനുള്ള ചുമതല നൽകിയിരിക്കുന്നത് ഒരു മാരത്തൺ താരത്തിനാണ്. തമിഴ്നാടിന്റെ പുതിയ ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യം അറിയപ്പെടുന്ന മാരത്തൺ ഓട്ടക്കാരനാണ്. അറുപത്തൊന്നുകാരനായ മന്ത്രി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും 11 രാജ്യങ്ങളിലുമായി എഴുപതോളം ഹാഫ് മാരത്തണുകൾ പൂർത്തിയാക്കിയിട്ടുണ്ട്.
മാസു എന്ന് അനുയായികൾ സ്നേഹത്തോടെ വിളിക്കുന്ന സുബ്രഹ്മണ്യത്തിനു ജീവിതത്തിൽ 2 ഇഷ്ടങ്ങളാണുള്ളത്: ഒന്ന് ഡിഎംകെ, രണ്ട് മാരത്തൺ. സ്റ്റാലിന്റെ വിശ്വസ്തനായ സുബ്രഹ്മണ്യം ചെറുപ്പം മുതൽ ഡിഎംകെ പ്രവർത്തകനാണ്. മാരത്തണിനോടുള്ള ഇഷ്ടം തുടങ്ങിയതു 2014ലാണ്. 15 വർഷം മുൻപ് ഒരപകടത്തിൽപ്പെട്ടു കാലിനു ഗുരുതര പരുക്കേറ്റെങ്കിലും ഓട്ടത്തിൽനിന്നു പിൻമാറാൻ അദ്ദേഹം തയാറല്ലായിരുന്നു.
2014ൽ ആദ്യത്തെ ഹാഫ് മാരത്തൺ. 2 വർഷത്തിനകം പൂർത്തിയാക്കിയത് 25 ഹാഫ് മാരത്തണുകൾ. ചുരുങ്ങിയ കാലയളവിൽ 50 ഹാഫ് മാരത്തണുകൾ പൂർത്തിയാക്കിയതിന് ഓണററി ഡോക്ടറേറ്റ് ലഭിച്ചു.
കഴിഞ്ഞ ലോക്ഡൗൺ കാലത്ത് വീടിന്റെ ടെറസിൽ 4 മണിക്കൂറും 8 മിനിറ്റുമെടുത്തു മാരത്തൺ ഓടി ഏഷ്യൻ ബുക് ഓഫ് റെക്കോർഡ്സിൽ ഇടംനേടി. ചെന്നൈ മേയറായിരുന്ന കാലത്ത് (2006–11) സ്പോർട്സ്മാൻ സ്പിരിറ്റോടെ പ്രവർത്തിച്ചു കയ്യടി നേടിയിട്ടുണ്ട്.
English Summary: Tamil Nadu's new Health Minister Subramanian is a marathon runner